عن عمر رضي الله عنه قال: نُهِيَنا عن التَّكَلُّف.
[صحيح] - [رواه البخاري]
المزيــد ...
ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "കൃത്രിമത്വം ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
കൃത്രിമത്വം തങ്ങളോട് വിലക്കപ്പെട്ടിരിക്കുന്നു എന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിൽ അറിയിക്കുന്നു. ഇവിടെ വിലക്കിയ വ്യക്തി നബി -ﷺ- യാണ്. കാരണം ഒരു സ്വഹാബി ഞങ്ങളോട് വിലക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അതിൻ്റെ ഉദ്ദേശം നബി -ﷺ- യിലേക്ക് ആ കാര്യം ചേർത്തിപ്പറയലാണ്. അതായത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരിക്കുന്നു എന്ന് പറയുന്നത് പോലെയാണ് സ്വഹാബികളുടെ ഇത്തരം പ്രയോഗങ്ങൾ. മറ്റുള്ളവർക്ക് മുൻപിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി ഒരാൾ കൃത്രിമമായി ഉണ്ടാക്കുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും ഈ പറഞ്ഞതിൽ പെടും. ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, നിർബന്ധമായും അന്വേഷിച്ച് കണ്ടെത്തേണ്ടതില്ലാത്ത അവ്യക്തമായ കാര്യങ്ങൾക്ക് പിന്നാലെ കൂടുന്നതുമെല്ലാം സംസാരത്തിലെ കൃത്രിമത്വത്തിന് ഉദാഹരണമാണ്. മതപ്രമാണങ്ങളുടെ ബാഹ്യാർത്ഥം സ്വീകരിക്കുകയും, അതിൽ വന്നത് ഉൾക്കൊള്ളുകയുമാണ് വേണ്ടത്. അനസ് -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അരികിലായിരുന്നു. നാലോളം ഇടങ്ങളിൽ തുന്നലുള്ള ഒരു വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. (وَفَاكِهَةً وَأَبًّا) എന്ന ഖുർആൻ ആയത്ത് പാരായണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു: "ഈ ആയത്തിൽ പറയപ്പെട്ട ഫാകിഹഃ (ഫലങ്ങൾ) എന്താണെന്ന് നമുക്ക് മനസ്സിലായി. അപ്പോൾ അബ്ബാ എന്നാൽ എന്താണ്? ശേഷം അദ്ദേഹം പറഞ്ഞു: "കൃത്രിമത്വം ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു." പ്രവർത്തനത്തിലും കൃത്രിമത്വം ഉണ്ടാകാം. ഒരു അതിഥി വന്നാൽ തനിക്ക് തീർത്തും പ്രയാസകരമാകുന്നത് അയാൾക്ക് വേണ്ടി ചെയ്യുക എന്നത് ഉദാഹരണം.ചിലപ്പോൾ അതിഥിക്ക് വേണ്ടി അവൻ കടം വാങ്ങിക്കുക വരെ ചെയ്തേക്കാം; ആ കടം വീട്ടാനുള്ള വഴിയാകട്ടെ അവൻ്റെ മുന്നിലുണ്ടായിരിക്കുകയുമില്ല. ഇത്തരം പ്രവർത്തനങ്ങൾ അവന് ഇഹലോകത്തും പരലോകത്തും ഉപദ്രവം ചെയ്യുന്നതാണ്. അതിനാൽ തൻ്റെ കാര്യങ്ങളിൽ കൃത്രിമത്വം പുലർത്തുക എന്നത് ഒരു മുസ്ലിം ചെയ്യാൻ പാടില്ല. മറിച്ച് നബി -ﷺ- ചെയ്തിരുന്നത് പോലെ, എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തുക. ഉള്ളത് പിടിച്ചു വെക്കുകയോ, ഇല്ലാത്തത് കൃത്രിമമായി ഉണ്ടാക്കുകയോ വേണ്ടതില്ല.