عن عثمان بن عفان رضي الله عنه عن النبي صلى الله عليه وسلم قال: «خَيرُكُم من تعلَّمَ القرآنَ وعلَّمَهُ».
[صحيح] - [رواه البخاري]
المزيــد ...
ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
"നിങ്ങളിൽ ഏറ്റവും ഉത്തമൻ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്." ഇത് മുസ്ലിം ഉമ്മത്തിനോട് മൊത്തത്തിലുള്ള കൽപ്പനയാണ്. ഖുർആൻ മറ്റുള്ളവരിൽ നിന്ന് പഠിക്കുക, അറിയാത്തവർക്ക് പഠിപ്പിക്കുക എന്നീ രണ്ട് ഗുണങ്ങൾ ഒരുമിച്ച വ്യക്തിയാണ് ജനങ്ങളിൽ ഏറ്റവും നല്ലവൻ. കാരണം വിജ്ഞാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് ഖുർആനിലുള്ള അറിവ്. ഖുർആൻ പഠിക്കുക, പഠിപ്പിക്കുക എന്ന് പറഞ്ഞതിൽ ഖുർആനിന്റെ വാക്കുകളും ആശയങ്ങളും പഠിപ്പിക്കുന്നതും പഠിക്കുന്നതും ഉൾപ്പെടും. അതായത്, ആരെങ്കിലും ഖുർആൻ മനഃപാഠമാക്കുകയും, ശേഷം ജനങ്ങൾക്ക് ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിക്കുകയും, അവരെ കൊണ്ട് അത് മനഃപാഠമാക്കിക്കുകയും ചെയ്താൽ അവൻ ഖുർആൻ പഠിപ്പിച്ചു നൽകിയവരിൽ ഉൾപ്പെടും. ഇതേ രൂപത്തിൽ ഖുർആൻ പഠിക്കുന്നവനും ഈ ഹദീഥിൽ പറഞ്ഞവരിൽ ഉൾപ്പെടും. (ഇതാണ് ഖുർആനിന്റെ വാക്കുകൾ പഠിക്കുക എന്നത് കൊണ്ട് ഉദ്ദേശം) രണ്ടാമത്തെ രൂപം ഖുർആനിന്റെ അർത്ഥം പഠിക്കലാണ്. അതായത് ഒരാൾ ജനങ്ങൾക്ക് അല്ലാഹുവിന്റെ സംസാരമായ ഖുർആനിന്റെ വിശദീകരണവും, ഖുർആൻ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നും, അതിനെ കുറിച്ചുള്ള അടിസ്ഥാനങ്ങളും പഠിപ്പിച്ചു നൽകിയാൽ അതും ഖുർആനിന്റെ അദ്ധ്യാപനത്തിൽ ഉൾപ്പെടും.