عن عمر بن أبي سلمة قال: كنتُ غُلاما في حَجْرِ رسول الله صلى الله عليه وسلم ، وكانتْ يَدِي تَطِيشُ في الصَّحْفَة، فقالَ لِي رسول الله صلى الله عليه وسلم : «يا غُلامُ، سمِّ اَلله، وكُلْ بِيَمِينِك، وكُلْ ممَّا يَلِيكَ» فما زَالَتْ تِلك طِعْمَتِي بَعْدُ.
[صحيح] - [متفق عليه]
المزيــد ...
ഉമർ ബ്നു അബീ സലമ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യുടെ സംരക്ഷണയിലുള്ള കുട്ടിയായിരുന്നു. എൻ്റെ കൈ ഭക്ഷണത്തളികയിൽ പരന്നു കളിക്കുമായിരുന്നു. അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "മോനേ! നീ ബിസ്മി ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക." പിന്നീട് എൻ്റെ ഭക്ഷണരീതി അപ്രകാരം മാത്രമായിത്തീർന്നു.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- യുടെ ഭാര്യയായ ഉമ്മു സലമയുടെ -رَضِيَ اللَّهُ عَنْهَا- മകനായിരുന്നു ഉമർ ബ്നു അബീ സലമ -رَضِيَ اللَّهُ عَنْهُ-. നബി -ﷺ- യുടെ കീഴിൽ അവിടുത്തെ പരിചരണത്തിലും ശ്രദ്ധയിലുമായിരുന്നു അദ്ദേഹം വളർന്നത്. അദ്ദേഹത്തിൻ്റെ ചരിത്രത്തിലെ ഒരു കാര്യമാണ് ഈ ഹദീഥിൽ വന്നിരിക്കുന്നത്. ഭക്ഷിക്കുന്നതിന് ഇടയിൽ ഭക്ഷണം എടുക്കുന്നതിനായി പാത്രത്തിൻ്റെ വശങ്ങളിലെല്ലാം അദ്ദേഹത്തിൻ്റെ കൈ ചെന്നെത്തുമായിരുന്നു. നബി -ﷺ- ആ സന്ദർഭത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് മര്യാദകൾ അദ്ദേഹത്തിന് പഠിപ്പിച്ചു നൽകുന്നു. ഒന്ന്: ഭക്ഷണം കഴിക്കുന്നതിൻ്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് പറയുക. രണ്ട്: വലതു കൈ കൊണ്ട് ഭക്ഷിക്കുക. മൂന്ന്: അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക. കാരണം തന്നോടൊപ്പം ഇരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് മോശം മര്യാദയാണ്. എന്നാൽ ഭക്ഷണപ്പാത്രത്തിൽ വ്യത്യസ്ത തരം ഭക്ഷണങ്ങളുണ്ടെങ്കിൽ - ഉദാഹരണത്തിന് ചുരങ്ങയും വഴുതനയും ഇറച്ചിയും മറ്റുമെല്ലാം ഉണ്ടെങ്കിൽ - അവ ഓരോന്നും എടുക്കുന്നതിന് വേണ്ടി കൈ ചലിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഓരോ വസ്തുവിൽ നിന്നും തന്നിലേക്ക് ഏറ്റവും അടുത്തത് എടുക്കാൻ ശ്രദ്ധിക്കണം. ഇതു പോലെ ഒരാൾ ഒരു പാത്രത്തിൽ നിന്ന് ഒറ്റക്ക് ഭക്ഷിക്കുകയാണെങ്കിൽ പാത്രത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഭക്ഷിക്കുന്നതിന് തെറ്റില്ല. കാരണം ആ സാഹചര്യത്തിൽ അത് മറ്റൊരാളെ ഉപദ്രവിക്കുന്ന പ്രവർത്തിയല്ല.