عن أبي الدرداء رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ رَدَّ عَنْ عِرْضِ أَخِيهِ رَدَّ اللَّهُ عَنْ وَجْهِهِ النَّارَ يَوْمَ الْقِيَامَةِ».
[صحيح] - [رواه الترمذي وأحمد]
المزيــد ...
അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്
തന്റെ സഹോദരനായ മുസ്ലിമിന്റെ അഭിമാനം സംരക്ഷിക്കുന്നതിന്റെ ശ്രേഷ്ഠത ഈ ഹദീഥിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നിന്റെ സഹോദരനെ കുറിച്ച് ഏതെങ്കിലും സദസ്സിൽ ആരെങ്കിലും പരദൂഷണം പറഞ്ഞാൽ അവനെ പ്രതിരോധിക്കുകയും, പരദൂഷണം പറയുന്നവനെ നിശബ്ദനാക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് നിന്റെ മേൽ നിർബന്ധമാണ്. എന്നാൽ പരദൂഷണം നീ തടയാതിരിക്കുകയാണെങ്കിൽ അത് നിന്റെ സഹോദരനായ മുസ്ലിമിനെ കൈവിടലാണ്. ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട, അഭിമാനത്തെ പ്രതിരോധിക്കുക എന്ന പ്രവൃത്തി കൊണ്ട് ഉദ്ദേശം ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ പ്രതിരോധിക്കലാണ് എന്നതിന് അസ്മാഅ് ബിൻത് യസീദ് -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥും തെളിവാണ്. "തന്റെ സഹോദരന്റെ അസാന്നിധ്യത്തിൽ അയാളുടെ മാംസം ഭക്ഷിക്കുന്നത് തടഞ്ഞാൽ അവനെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുക എന്നത് അല്ലാഹു തന്റെ മേൽ ബാധ്യതയാക്കിയിരിക്കുന്നു." (അഹ്മദ്, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി).