عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «أتدرون ما الغِيبَةُ؟»، قالوا: الله ورسوله أعلم، قال: «ذكرُك أخاك بما يكره»، قيل: أرأيت إن كان في أخي ما أقول؟ قال: «إن كان فيه ما تقول فقد اغْتَبْتَهُ، وإن لم يكن فقد بَهَتَّهُ».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്താണ് പരദൂഷണം എന്ന് നിങ്ങൾക്കറിയുമോ?" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക." നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടമുള്ള കാര്യം നീ അവനെ കുറിച്ച് പറയലാണ്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി -ﷺ- പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ കുറിച്ച് പരദൂഷണം പറഞ്ഞിരിക്കുന്നു. (നീ പറയുന്നത്) അവനിൽ ഇല്ലെങ്കിൽ നീ അവനെ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയിരിക്കുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നബി -ﷺ- എന്താണ് യഥാർത്ഥത്തിൽ പരദൂഷണം എന്ന് ഈ ഹദീഥിൽ വിശദീകരിക്കുന്നു. ഒരു മുസ്ലിമായ സഹോദരനെ കുറിച്ച് അവൻ്റെ അസാന്നിധ്യത്തിൽ അവന് വെറുപ്പുണ്ടാക്കുന്ന കാര്യം പറയലാണ് പരദൂഷണം. അവനിലുള്ള സ്വഭാവപരമോ സൃഷ്ടിപരമോ ആയ ഏത് കാര്യത്തെ കുറിച്ചായാലും ശരി അത് പരദൂഷണമാണ്. ഇനി അവനിൽ ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ചാണ് നീ പറഞ്ഞതെങ്കിലോ, പരദൂഷണം എന്ന നിഷിദ്ധ കർമ്മത്തോടൊപ്പം ഒരാളിൽ ഇല്ലാത്ത കളവ് പറഞ്ഞു എന്ന മറ്റൊരു തിന്മ കൂടി നീ പ്രവർത്തിച്ചിരിക്കുന്നു.