عَنْ ‌عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ:
تَلَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ هَذِهِ الْآيَةَ: {هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ، وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ، وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ} [آل عمران: 7]. قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «فَإِذَا رَأَيْتِ الَّذِينَ يَتَّبِعُونَ مَا تَشَابَهَ مِنْهُ فَأُولَئِكَ الَّذِينَ سَمَّى اللهُ، فَاحْذَرُوهُمْ».

[صحيح] - [متفق عليه]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." (ആലു ഇംറാൻ: 7) ശേഷം അവിടൂന്ന് പറഞ്ഞു: "ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- സൂറത്തു ആലു ഇംറാനിലെ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." അല്ലാഹു ഈ വചനത്തിൽ അറിയിച്ചതിൻ്റെ ചുരുക്കം ഇപ്രകാരമാണ്: അവൻ (അല്ലാഹു തൻ്റെ നബി -ﷺ- യുടെ മേൽ വേദഗ്രന്ഥമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യക്തമായ ആശയങ്ങൾ അറിയിക്കുന്ന 'മുഹ്കമായ' വചനങ്ങളുണ്ട്; അതിലെ വിധിവിലക്കുകൾ വ്യക്തവും യാതൊരു ആശയക്കുഴപ്പവുമില്ലാത്തതുമാണ്. വിശുദ്ധ ഖുർആനിൻറെ അടിത്തറയും അവലംബവുമാണത്. അഭിപ്രായവ്യത്യാസങ്ങൾ അതിലേക്കാണ് മടക്കേണ്ടത്. അതോടൊപ്പം ഖുർആനിൽ മറ്റു ചില വചനങ്ങളുമുണ്ട്; ഒന്നിലധികം അർത്ഥസാധ്യതകളുള്ള 'മുതശാബിഹായ' വചനങ്ങൾ. ചിലർക്ക് അതിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ അവ്യക്തത സംഭവിച്ചേക്കാം. അതല്ലെങ്കിൽ ഈ വചനങ്ങൾ ഖുർആനിലെ മറ്റു ചില വചനങ്ങളുമായി വൈരുദ്ധ്യം പുലർത്തുന്നുണ്ടല്ലോ എന്ന് തോന്നിയേക്കാം. ഇത്തരം വചനങ്ങളോട് ജനങ്ങൾ സ്വീകരിക്കുന്ന സമീപനമാണ് അല്ലാഹു പിന്നീട് വിവരിക്കുന്നത്; സത്യത്തിനോട് എതിരാകാനുള്ള താൽപ്പര്യം ഹൃദയത്തിലുള്ളവർ വ്യക്തമായ വചനങ്ങൾ ഉപേക്ഷിക്കുകയും, ആശയസാദൃശ്യവും വിഭിന്നാർത്ഥ സാധ്യതകളുമുള്ള വചനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ വഴിതെറ്റിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ദേഹേഛകൾക്ക് അനുയോജ്യമായ രീതിയിൽ ഇത്തരം വചനങ്ങളെ വ്യാഖ്യാനിച്ചൊപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മതവിജ്ഞാനങ്ങളിൽ സ്ഥിരതയുള്ളവർക്ക് ഈ സാദൃശ്യമുള്ള വചനങ്ങൾ തിരിച്ചറിയാൻ കഴിയും. അവരതിനെ ഖണ്ഡിതമായ വചനങ്ങളുമായി കൂട്ടിച്ചേർത്തു കൊണ്ട് മനസ്സിലാക്കും. അതിൽ അവർ വിശ്വസിക്കുകയും, ഇവ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഉറച്ച ബോധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനാൽ ഖുർആനിലെ വചനങ്ങളിൽ ആശയക്കുഴപ്പങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടാകില്ല എന്ന് അവർക്ക് ബോധ്യമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനം സ്വീകരിക്കാനും ശരിയായ ബുദ്ധിയുള്ളവർക്കല്ലാതെ സാധ്യമല്ല. ഈ വചനം പാരായണം ചെയ്ത ശേഷം നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- യോട് പറഞ്ഞു: "ആശയസാദൃശ്യമുള്ള വചനങ്ങളെ പിൻപറ്റുന്നവരെ കണ്ടാൽ അല്ലാഹു വിശേഷിപ്പിച്ചു പറഞ്ഞവർ അക്കൂട്ടരാണെന്ന് നീ മനസ്സിലാക്കുക; അതായത് ഹൃദയങ്ങളിൽ രോഗമുള്ളവർ അക്കൂട്ടരാണെന്നർത്ഥം. അതിനാൽ അവരെ സൂക്ഷിക്കുകയും അവർക്ക് ചെവി കൊടുക്കാതിരിക്കുകയും ചെയ്യുക."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വിശുദ്ധ ഖുർആനിലെ മുഹ്കമായ (ഖണ്ഡിതമായ) വചനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശ്യം: ആശയം വ്യക്തമായതും അർത്ഥം പ്രകടമായതുമായ വചനങ്ങളാണ്. മുതശാബിഹായ (ആശയസാദൃശ്യമുള്ള) വചനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശ്യം: ഒന്നിലധികം അർത്ഥ സാധ്യതകളുള്ളതും, കൂടുതൽ ചിന്തയും ഗഹനമായ പഠനവും ആവശ്യമുള്ള വചനങ്ങൾ എന്നുമാണ്.
  2. വഴികേടിൻ്റെ മാർഗത്തിൽ ജീവിക്കുകയും, ബിദ്അത്തുകളിൽ കഴിയുകയും ചെയ്യുന്നവരോട് കൂടിക്കലരുന്നതിൽ നിന്നുള്ള താക്കീത് ഈ ഹദീഥിലുണ്ട്. ജനങ്ങളെ വഴികേടിലാക്കുന്നതിനും അവർക്ക് സംശയങ്ങൾ ജനിപ്പിക്കുന്നതിനുമായി നടക്കുന്ന ഇത്തരക്കാരെ സൂക്ഷിക്കണം.
  3. "ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." - ഇതാണ് സൂറത്തു ആലി ഇംറാനിലെ വചനത്തിൻ്റെ അവസാനം. വഴിതെറ്റിയവർക്കുള്ള ആക്ഷേപവും, അല്ലാഹുവിൻ്റെ ദീനിൽ ഉറച്ചു നിൽക്കുന്നവർക്കുള്ള പ്രശംസയും ഒരേസമയം ഈ വാക്കിലുണ്ട്. ഖുർആനിൽ നിന്ന് ഉൽബോധനം ഉൾക്കൊള്ളുകയോ ഗുണപാഠം സ്വീകരിക്കുകയോ ചെയ്യാതെ സ്വന്തം ദേഹേഛകളെ പിൻപറ്റുന്നവർ ബുദ്ധിയുള്ളവരിൽ ഉൾപ്പെട്ടിട്ടില്ല എന്ന സൂചന അതിലുണ്ട്.
  4. ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നത് ഹൃദയത്തിൻ്റെ വഴികേടിന് കാരണമാകും.
  5. ആശയസാദൃശ്യമുള്ള, ചിലപ്പോൾ ഉദ്ദേശ്യം മനസ്സിലാക്കാൻ സാധിക്കാതെ വന്നേക്കാവുന്ന മുതശാബിഹായ ആയത്തുകൾ ഖണ്ഡിതവും ആശയവ്യക്തതയുമുള്ള മുഹ്കമായ ആയത്തുകളിലേക്ക് മടക്കണം.
  6. വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ അല്ലാഹു ഖണ്ഡിതമായ മുഹ്കമുകളായും, മറ്റു ചിലത് ആശയസാദൃശ്യമുള്ള മുതശാബിഹുകളായും വേർതിരിച്ചത് ജനങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. യഥാർത്ഥ വിശ്വാസികളെയും വഴികെട്ടവരെയും അതിലൂടെ അവൻ വേർതിരിക്കുന്നു.
  7. വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ആശയസാദൃശ്യമുള്ള മുതശാബിഹായ വചനങ്ങൾ മറ്റുള്ളവർക്ക് മുകളിൽ പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യബുദ്ധിയുടെ പരിമിതിയും അത് ബോധ്യപ്പെടുത്തുന്നു; സ്രഷ്ടാവായ അല്ലാഹുവിന് കീഴൊതുങ്ങുകയും, തൻ്റെ ദുർബലത അംഗീകരിക്കുകയും ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന കാര്യമാണത്.
  8. മതവിജ്ഞാനങ്ങളിൽ ആഴത്തിലുള്ള പരിജ്ഞാനം നേടുക എന്നതിനുള്ള ശ്രേഷ്ഠതയും, ആ മാർഗ്ഗത്തിൽ ഉറച്ചു നിൽക്കേണ്ടതിൻ്റെ അനിവാര്യതയും.
  9. സൂറത്തു ആലു ഇംറാനിൻ്റെ ആയത്തിൽ എവിടെയാണ് വഖ്ഫ് (പാരായണത്തിൽ താത്കാലിക ഇടവേള നൽകേണ്ടത്) എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.
  10. ചിലർ പറഞ്ഞു: "അല്ലാഹുവിന് മാത്രമേ മുതശാബിഹുകൾ അറിയുകയുള്ളൂ' എന്ന് അർത്ഥം വരുന്ന വിധത്തിൽ ആയത്ത് പാരായണം ചെയ്യണം. അപ്പോൾ അവിടെ ഉദ്ദേശിക്കപ്പെടുന്നത് കാര്യങ്ങളുടെ യാഥാർത്ഥ്യവും രൂപവും അസ്തിത്വവും എങ്ങനെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ എന്നായിരിക്കും. തങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്ത (അദൃശ്യകാര്യങ്ങളിലും അല്ലാഹുവിൻ്റെ വിശേഷണങ്ങളിലും) അല്ലാഹു പറഞ്ഞത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യാനേ മനുഷ്യർക്ക് സാധിക്കൂ; അവയുടെ രൂപം തിരിച്ചറിയാൻ അവർക്ക് കഴിയില്ല.
  11. രണ്ടാമത്തെ അഭിപ്രായം: "അല്ലാഹുവിനും പണ്ഡിതന്മാർക്കുമല്ലാതെ അവർ അറിയില്ല" എന്ന വിധത്തിൽ പാരായണം ചെയ്യണമെന്നതാണ്. ഇങ്ങനെ വരുമ്പോൾ ഉദ്ദേശ്യം വിശദീകരണവും വാക്കുകളുടെ വിവരണവുമായിരിക്കും. കാരണം അല്ലാഹുവിൻ്റെ വചനങ്ങളുടെ വിശദീകരണം അല്ലാഹുവിനറിയാം; അതോടൊപ്പം അവൻ്റെ ദീനിൽ ആഴത്തിലുള്ള വിജ്ഞാനം നേടിയ പണ്ഡിതന്മാർക്കും അതറിയാം. അവർ അല്ലാഹുവിൽ നിന്ന് വന്നെത്തിയതിലെല്ലാം വിശ്വസിക്കുകയും, ആശയസാദൃശ്യമുള്ള മുതശാബിഹാതുകൾ ഖണ്ഡിതമായ അർത്ഥം നൽകുന്ന മുഹ്കമുകളിലേക്ക് മടക്കി കൊണ്ട് അതിനെ വിശദീകരിക്കുകയും ചെയ്യുന്നു.
വിഭാഗങ്ങൾ
കൂടുതൽ