عن أبي هريرة رضي الله عنه مرفوعاً: «من كان يؤمن بالله واليوم الآخر فليقل خيرًا أو ليصْمُت، ومن كان يؤمن بالله واليوم الآخر فليُكْرِم جارَه، ومن كان يؤمن بالله واليوم الآخر فليكرم ضَيْفَه».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട ചില സുപ്രധാന അടിസ്ഥാനങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. അവിടുന്ന് പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ" ഇത് നിബന്ധന അറിയിക്കുന്ന വാക്യമാണ്. ഈ നിബന്ധന പാലിച്ചവർ ചെയ്യേണ്ടതിനെ കുറിച്ച് പിന്നീട് പറയുന്നു: "അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ." നന്മ പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നതിനുള്ള പ്രോത്സാഹനമാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നീ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ നല്ലത് പറയുക; അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് നബി -ﷺ- യുടെ സംസാരത്തിൻ്റെ ഉദ്ദേശം. നന്മ പറയുക എന്നതിൽ നേർക്കുനേർ നന്മയാകുന്ന വാക്കുകൾ മാത്രമല്ല ഉദ്ദേശം. മറിച്ച് സദസ്സിലുള്ളവർക്ക് സന്തോഷം പകരുവാൻ വേണ്ടി പറയുന്ന വാക്കുകൾ അവ നേർക്കുനേരെ നന്മയല്ലെങ്കിൽ ഈ പറഞ്ഞതിൽ ഉൾപ്പെടും. കാരണം അതിലൂടെ സന്തോഷവും അടുപ്പവും ഉണ്ടാവുകയും, ഒറ്റപ്പെടൽ ഇല്ലാതാവുകയും ചെയ്യുന്നു. "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ." അതായത് തൻ്റെ വീടിന് അടുത്തുള്ള അയൽവാസിയാണ് ഉദ്ദേശം. എന്നാൽ ഹദീഥിൻ്റെ ബാഹ്യാർത്ഥപ്രകാരം എല്ലാ കാര്യത്തിലുമുള്ള അയൽവാസികൾ - ഉദാഹരണത്തിന് തൻ്റെ കടയുടെ അടുത്തുള്ള അയൽവാസിയെ പോലുള്ളവരും - ഈ പറഞ്ഞതിൽ ഉൾപ്പെടും എന്നാണ് മനസ്സിലാകുന്നത്. പക്ഷേ വീടിൻ്റെ അടുത്തുള്ള അയൽവാസികളുടെ കാര്യമാണ് കൂടുതൽ പ്രകടം എന്നതിൽ സംശയമില്ല. നിൻ്റെ വീടിനോടുള്ള അടുപ്പം വർദ്ധിക്കുന്നതിന് അനുസരിച്ച് അയൽവാസിയോടുള്ള ബാധ്യതയും വർദ്ധിക്കുന്നതാണ്. ഇവിടെ നബി -ﷺ- ആദരിക്കണം എന്നത് നിരുപാധികമായാണ് പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും പണം നൽകിക്കൊണ്ട് എന്നോ, ദാനമോ വസ്ത്രമോ മറ്റെന്തെങ്കിലും നൽകിക്കൊണ്ട് എന്നോ ഒന്നും അവിടുന്ന് പറഞ്ഞില്ല. ഇസ്ലാമിൽ നിരുപാധികമായി ഒരു കാര്യം പറഞ്ഞാൽ അത് ഓരോ നാട്ടിലും ഏതു രൂപത്തിലാണോ ആ രൂപത്തിലാണ് മനസ്സിലാക്കേണ്ടത്. അതിനാൽ ജനങ്ങൾ ഓരോ നാട്ടിലും ആദരവിൻ്റെ ഭാഗമായി കാണുന്നത് എന്താണോ അതെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. ഓരോ അയൽവാസിയുടെയും അവസ്ഥക്കനുസരിച്ച് അതിൽ വ്യത്യാസം വരും. ഉദാഹരണത്തിന് ദരിദ്രനായ നിൻ്റെ അയൽവാസിക്ക് ഒരു റൊട്ടിക്കഷ്ണം നൽകിയാൽ അത് അയാൾക്കുള്ള ആദരവായി തീരും. എന്നാൽ ധനികനായ അയൽവാസിയുടെ കാര്യത്തിൽ അത് മതിയാവുകയില്ല. അന്തസ്സ് പുലർത്താത്ത അയൽവാസിക്ക് ചെറുതെന്തെങ്കിലും ലഭിച്ചാൽ തൃപ്തിയാകും. എന്നാൽ മാന്യത പുലർത്തുന്ന വ്യക്തിക്ക് ചിലപ്പോൾ കുറച്ചധികം ആദരവ് നൽകേണ്ടി വരും.അയൽവാസി എന്നതിൽ ആരെല്ലാമാണ് ഉൾപ്പെടുക? നിൻ്റെ വീടിനോട് ചേർന്ന വീടുള്ളവനാണോ, അല്ല ഒരേ അങ്ങാടിയിലുള്ളവരാണോ, അതല്ല നിൻ്റെ വീടിന് നേരെ മുന്നിലുള്ളവരാണോ?! ഇതിലും ഓരോ നാട്ടിലെയും പൊതുരീതിയാണ് പരിഗണനീയമായിട്ടുള്ളത്. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ." അതിഥിയെന്നാൽ നിന്നെ ഉദ്ദേശിച്ചു കൊണ്ട് നിൻ്റെ വീട്ടിൽ വന്നെത്തിയ വ്യക്തിയാണ്. ആദരിക്കപ്പെടേണ്ട അതിഥി എന്നത് കൊണ്ട് ഉദ്ദേശം ഇത്തരക്കാരാണ്. ചില പണ്ഡിതന്മാർ പറഞ്ഞതായി കാണാം: അതിഥിസൽക്കാരം നിർബന്ധമാവുക ചെറിയ അങ്ങാടികളിലും ഗ്രാമങ്ങളിലുമെല്ലാമാണ്. വലിയ പട്ടണങ്ങളിലും മറ്റും അത് നിർബന്ധമാവുകയില്ല. കാരണം ഭക്ഷണത്തിനും താമസത്തിനും അത്തരം നാടുകളിൽ ധാരാളം സൗകര്യങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ചെറിയ ഗ്രാമങ്ങളിലും മറ്റുമാണ് ജനങ്ങൾക്ക് തങ്ങാനുള്ള സൗകര്യങ്ങൾ ഇല്ലാതിരിക്കുക. ഇത് ചില പണ്ഡിതന്മാരുടെ അഭിപ്രായമാണെങ്കിൽ ഹദീഥിൻ്റെ ബാഹ്യാർത്ഥം സൂചിപ്പിക്കുന്നത് എല്ലായിടത്തും അതിഥികളെ ആദരിക്കൽ നിർബന്ധമാണെന്നാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നാവിൻ്റെ അപകടങ്ങളിൽ നിന്നുള്ള താക്കീത്. താൻ സംസാരിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് ഓരോ വ്യക്തിയും നന്നായി ചിന്തിക്കേണ്ടതുണ്ട്.
  2. * സംസാരം നന്മയല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നത് നിർബന്ധമാണ്.
  3. * അയൽവാസിയുടെ അവകാശം എന്താണെന്നും, അത് സൂക്ഷിക്കാനും, അയൽവാസിയെ ആദരിക്കാനും ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു.
  4. * അതിഥിയെ ആദരിക്കാനുള്ള കൽപ്പന. ഇസ്ലാമിക മര്യാദകളിലും, നബിമാരുടെ സ്വഭാവത്തിലും പെട്ട കാര്യമാണത്.
  5. * മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാം മതം ഒരുമയുടെയും പരസ്പര അടുപ്പത്തിൻ്റെയും സ്നേഹത്തിൻ്റെയും മതമാണ്.
  6. * എല്ലാ നന്മകളുടെയും അടിത്തറ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസമാണ്. എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സൂക്ഷിക്കാനും, അവനെ ഭയക്കാനും, അവനിൽ പ്രതീക്ഷ വെച്ചു പുലർത്താനും അത് പ്രേരിപ്പിക്കുന്നു. അതിൽ ആരംഭവും അവസാനവും ഉൾക്കൊള്ളുന്നു. വിധിവിലക്കുകൾ പ്രാവർത്തികമാക്കാനുള്ള ഏറ്റവും ശക്തമായ പ്രേരകഘടകമാണത്.
  7. * സംസാരത്തിൽ നന്മയായതും തിന്മയായതുമുണ്ട്. നന്മയെന്ന് പറയാൻ കഴിയാത്തതോ, എന്നാൽ തിന്മയെന്ന് നേർക്ക്നേർ പറയാവുന്നതോ അല്ലാത്ത സംസാരവുമുണ്ട്.
  8. * ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങളെല്ലാം ഈമാനിൻ്റെ ശാഖകളിൽ പെട്ടതും, ഉന്നതമായ സ്വഭാവഗുണങ്ങളിൽ പെട്ടതുമാണ്.
  9. * ഈമാൻ എന്നതിൽ പ്രവർത്തനങ്ങളും ഉൾപ്പെടും.
  10. * ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യും.
കൂടുതൽ