عَنْ النَّوَّاسِ بْنِ سَمْعَانَ الْأَنْصَارِيِّ رضي الله عنه عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«ضَرَبَ اللهُ مَثَلًا صِرَاطًا مُسْتَقِيمًا، وَعَلَى جَنْبَتَيْ الصِّرَاطِ سُورَانِ، فِيهِمَا أَبْوَابٌ مُفَتَّحَةٌ، وَعَلَى الْأَبْوَابِ سُتُورٌ مُرْخَاةٌ، وَعَلَى بَابِ الصِّرَاطِ دَاعٍ يَقُولُ: أَيُّهَا النَّاسُ، ادْخُلُوا الصِّرَاطَ جَمِيعًا، وَلَا تَتَعَرَّجُوا، وَدَاعٍ يَدْعُو مِنْ فَوْقِ الصِّرَاطِ، فَإِذَا أَرَادَ يَفْتَحُ شَيْئًا مِنْ تِلْكَ الْأَبْوَابِ، قَالَ: وَيْحَكَ لَا تَفْتَحْهُ، فَإِنَّكَ إِنْ تَفْتَحْهُ تَلِجْهُ، وَالصِّرَاطُ الْإِسْلَامُ، وَالسُّورَانِ: حُدُودُ اللهِ، وَالْأَبْوَابُ الْمُفَتَّحَةُ: مَحَارِمُ اللهِ، وَذَلِكَ الدَّاعِي عَلَى رَأْسِ الصِّرَاطِ: كِتَابُ اللهِ، وَالدَّاعِي مِنِ فَوْقَ الصِّرَاطِ: وَاعِظُ اللهِ فِي قَلْبِ كُلِّ مُسْلِمٍ».

[صحيح] - [رواه الترمذي وأحمد]
المزيــد ...

നവ്വാസ് ബ്‌നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു; ആ പാതയുടെ രണ്ട് വശങ്ങളിലും ഓരോ മതിലുകളുണ്ട്. അതിൽ മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുമുണ്ട്. ഈ വാതിലുകൾക്ക് വലിച്ചിടപ്പെട്ട നിലയിൽ വിരികളുമുണ്ട്. ഈ നേർപാതയുടെ വാതിലിൻ്റെ ഭാഗത്തായി ഒരാൾ ക്ഷണിക്കാനായി നിൽക്കുന്നു; 'നിങ്ങളെല്ലാവരും ഈ പാതയിൽ പ്രവേശിക്കൂ; ഇതിൽ നിന്ന് തെറ്റിത്തെറിച്ചു പോകരുത്' എന്ന് അയാൾ വിളിച്ചു പറയുന്നുണ്ട്. നേർപാതയുടെ മുകളിലായി മറ്റൊരാളും ക്ഷണിക്കാനായുണ്ട്; (പാതയിലൂടെ സഞ്ചരിക്കുന്നവൻ വശങ്ങളിലെ) വാതിലുകളിലൊന്ന് തുറക്കാൻ തുനിഞ്ഞാൽ അയാൾ വിളിച്ചു പറയും: "നിനക്ക് നാശം; നീ അത് തുറന്നു നോക്കരുത്. അത് നീ തുറന്നാൽ നീ അതിലേക്ക് പ്രവേശിക്കും." (ഈ ഉപമയിൽ) നേർപാതയെന്നാൽ ഇസ്‌ലാമാണ്. (വശങ്ങളിലെ) രണ്ട് മതിലുകൾ അല്ലാഹുവിൻ്റെ അതിർവരമ്പുകളും, തുറന്നിടപ്പെട്ട വാതിലുകൾ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമാണ്. നേർപാതയുടെ ആരംഭത്തിൽ നിന്നു കൊണ്ട് ക്ഷണിക്കുന്നത് അല്ലാഹുവിൻ്റെ ഗ്രന്ഥവും, ആ പാതയുടെ മുകളിലിരുന്ന് ക്ഷണിക്കുന്നത് ഓരോ മുസ്‌ലിമിൻ്റെയും ഹൃദയത്തിലുള്ള അല്ലാഹുവിൻ്റെ ഉപദേശകനുമാണ്."

സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ ഈ ഹദീഥിൽ അല്ലാഹു ഇസ്‌ലാമിന് ഒരു നേരായ വഴിയുടെ ഉപമ നൽകിയതിനെ കുറിച്ചാണ് അവിടുന്ന് വിവരിക്കുന്നത്. ഈ വഴി നേരെയുള്ളതും, യാതൊരു വളവുകളുമില്ലാത്തതുമാണ്. വഴിയുടെ രണ്ട് വശങ്ങളിലും അതിനെ വലയം ചെയ്തിരിക്കുന്ന രണ്ട് മതിലുകളുണ്ട്. അല്ലാഹുവിൻ്റെ മതപരമായ വിധിവിലക്കുകളായ അതിർവരമ്പുകളാണവ. ഈ മതിലുകളിൽ പലയിടത്തും മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുണ്ട്; അല്ലാഹൂ നിഷിദ്ധമാക്കിയ കാര്യങ്ങളാണ് അവ. ഈ വാതിലുകൾക്കെല്ലാം വിരിപ്പുകളുണ്ട്; അതിനാൽ നേർവഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ആ മറക്കപ്പുറമുള്ളത് എന്താണെന്ന് കാണാനാകില്ല. വഴിയുടെ ആരംഭത്തിൽ ഒരാൾ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വഴിനയിക്കുകയും ചെയ്തു കൊണ്ട് നിൽക്കുന്നുണ്ട്; വശങ്ങളിലേക്കോ മറ്റോ തെറ്റിപ്പോകാതെ നേരെ ഈ വഴിയിലൂടെ സഞ്ചരിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനാണ് ഈ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരാൾ വഴിയുടെ മുകളിലും പ്രബോധകനായി നിൽക്കുന്നു; വഴിയിലൂടെ സഞ്ചരിക്കുന്നവർ വശങ്ങളിലെ വാതിലുകളിലെ മറ ചെറുതായെങ്കിലും നീക്കാൻ ഉദ്ദേശിച്ചാൽ അദ്ദേഹം അവരെ അതിൽ നിന്ന് ശക്തമായി പിന്തിരിപ്പിക്കും; അദ്ദേഹം പറയും: നീയൊരിക്കലും അത് തുറക്കരുത്; അത് തുറന്നു കഴിഞ്ഞാൽ നീയതിൽ പ്രവേശിക്കുക തന്നെ ചെയ്യും. നിൻ്റെ സ്വന്തത്തെ അതിൽ നിന്ന് പിടിച്ചു വെക്കാൻ നിനക്ക് സാധിക്കുകയില്ല. ഓരോ മുസ്ലിമിൻ്റെയും മനസ്സിലുള്ള, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപദേശകനാണ് ഈ പ്രബോധകൻ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമാണ് യഥാർത്ഥ സത്യമതം. നമ്മെ സ്വർഗത്തിലേക്ക് എത്തിക്കുന്ന നേരായ വഴിയും അത് മാത്രമാണ്.
  2. അല്ലാഹുവിൻ്റെ അതിർവരമ്പുകൾ -അവൻ അനുവദിച്ചതും നിഷിദ്ധമാക്കിയതും- പാലിച്ചു കൊണ്ട് ജീവിക്കുക എന്നത് നിർബന്ധമാണ്. ഇക്കാര്യത്തിലുള്ള അശ്രദ്ധ നാശത്തിലേക്ക് നയിക്കുന്നതാണ്.
  3. വിശുദ്ധ ഖുർആനിൻ്റെ ശ്രേഷ്ഠത. അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രോത്സാഹനം, അതിലാണ് സന്മാർഗവും വിജയവുമുള്ളത്.
  4. അല്ലാഹുവിന് അവൻ്റെ ദാസന്മാരോടുള്ള കാരുണ്യം നോക്കൂ; അവനിൽ വിശ്വസിച്ചവരെ നാശത്തിലേക്ക് ചെന്നെത്തിക്കാത്ത വിധം അവരെ തടയുകയും ഗുണദോഷിക്കുകയും ചെയ്യുന്ന തരത്തിൽ അവരുടെ ഹൃദയത്തെ അവൻ സംവിധാനിച്ചിരിക്കുന്നു.
  5. തിന്മകളിൽ വീണുപോകുന്നതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന അനേകം കാര്യങ്ങൾ അല്ലാഹു സംവിധാനിച്ചിരിക്കുന്നു; അവൻ്റെ കാരുണ്യത്തിൻ്റെ ഭാഗമാണത്.
  6. വിജ്ഞാനം പകർന്നു നൽകാനുള്ള വഴികളിലൊന്നാണ് കാര്യങ്ങൾ എളുപ്പമാക്കുന്നതിനും വ്യക്തമാകുന്നതിനും വേണ്ടി ഉദാഹരണങ്ങൾ പറയൽ.
വിഭാഗങ്ങൾ
കൂടുതൽ