عن معقل بن يسار رضي الله عنه مرفوعاً: «ما من عبد يَسْتَرْعِيْهِ الله رَعِيَّةً، يموت يوم يموت، وهو غاشٌّ لِرَعِيَّتِهِ؛ إلا حرَّم الله عليه الجنة».
[صحيح] - [متفق عليه]
المزيــد ...
മഅ്ഖിലു ബ്നു യസാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ, അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
തൻ്റെ കീഴിലുള്ള ജനങ്ങളെ വഞ്ചിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് മഅ്ഖിലു ബ്നു യസാർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഈ ഹദീഥിലുള്ളത്. "അല്ലാഹു ഒരു ജനതയുടെ അധികാരം ഏൽപ്പിച്ചു നൽകിയ ഏതൊരു വ്യക്തിയാകട്ടെ" അതായത് ഒരു വിഭാഗത്തെ നയിക്കാൻ ഏൽപ്പിക്കപ്പെട്ട, അവർക്ക് ആവശ്യമായത് നിറവേറ്റി നൽകാൻ അധികാരപ്പെടുത്തപ്പെട്ട, അവരുടെ കാര്യങ്ങളുടെ നിയന്ത്രണം ഏൽപ്പിക്കപ്പെട്ട വ്യക്തി. ഹദീഥിൽ 'റാഈ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് തൻ്റെ കീഴിലുള്ള കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കപ്പെട്ട സൂക്ഷിപ്പുകാരനാണ്. "അയാൾ മരണപ്പെടുന്ന ദിവസം തൻ്റെ ജനതയെ വഞ്ചിച്ചു കൊണ്ടാണ് അവൻ മരിക്കുന്നതെങ്കിൽ" അതായത് അവരെ ചതിച്ചു കൊണ്ടാണ് മരണപ്പെടുന്നതെങ്കിൽ. മരണപ്പെടുന്ന ദിവസം എന്നത് കൊണ്ടുള്ള ഉദ്ദേശം അവൻ്റെ ആത്മാവ് വിടപറയുന്ന സന്ദർഭവും, അതിന് തൊട്ടുമുൻപ് (മരണം ഉറപ്പിച്ച) തൗബ സ്വീകരിക്കപ്പെടാത്ത സമയവുമാണ്. കാരണം തൻ്റെ വഞ്ചനയിൽ നിന്നും താൻ വരുത്തിയ കുറവുകളിൽ നിന്നും പശ്ചാത്തപിച്ചു കൊണ്ടു മരണം വരിച്ചവൻ ഈ താക്കീതിന് അർഹനല്ല. അപ്പോൾ തൻ്റെ ഉത്തരവാദിത്തത്തിൽ - അത് പൊതുജനങ്ങളുമായി ബന്ധപ്പെട്ടതോ അതല്ലെങ്കിൽ സ്വകാര്യമായ ഉത്തരവാദിത്തങ്ങളോ ആകട്ടെ; അതിൽ - വഞ്ചന പുലർത്തിയവനുള്ള നബി -ﷺ- യുടെ താക്കീതാണ് ഈ ഹദീഥിലുള്ളത്. സത്യസന്ധനും അല്ലാഹു സത്യസന്ധനെന്ന് വിശേഷിപ്പിച്ചവരുമായ നബി -ﷺ- അവരെ കുറിച്ച് പറയുന്നു: "അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കുകയില്ല." അതായത് ഈ തിന്മ അനുവദനീയമായി കാണുന്നവനാണ് അവനെങ്കിൽ അല്ലാഹു അവൻ്റെ മേൽ സ്വർഗം നിഷിദ്ധമാക്കും. അതല്ലെങ്കിൽ സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്നവരോടൊപ്പം അല്ലാഹു അവനെ ഉൾപ്പെടുത്തുകയില്ല.