عن أنس رضي الله عنه : أن النبي صلى الله عليه وسلم ومعاذ رديفه على الرَّحْلِ، قال: «يا معاذ» قال: لبَّيْكَ يا رسول الله وسَعْدَيْكَ، قال: «يا معاذ» قال: لَبَّيْكَ يا رسول الله وسَعْدَيْكَ، قال: «يا معاذ» قال: لبَّيْكَ يا رسول اللهِ وسَعْدَيْكَ، ثلاثا، قال: «ما من عبد يشهد أن لا إله إلا الله، وأَنَّ محمدا عبده ورسوله صِدْقًا من قلبه إلَّا حرمه الله على النار» قال: يا رسول الله، أفلا أُخْبِر بها الناس فَيَسْتَبْشِرُوا؟ قال: «إِذًا يتكلوا» فأخبر بها معاذ عند موته تَأَثُّمًا.
[صحيح] - [متفق عليه]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- തൻ്റെ യാത്രാവാഹനത്തിന് പിറകിൽ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ സഹചാരിയാക്കി. അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." മൂന്ന് തവണ ഇപ്രകാരം ആവർത്തിച്ചു. നബി -ﷺ- പറഞ്ഞു: "'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല." മുആദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ; അവർക്ക് സന്തോഷിക്കാമല്ലോ?!" നബി -ﷺ- പറഞ്ഞു: "അപ്പോൾ അവർ അതിൽ ചടഞ്ഞു കൂടും." പിന്നീട് (അറിവ് മറച്ചു വെച്ചതിൻ്റെ) പാപം ഭയന്നു കൊണ്ട് മരണ വേളയിലാണ് മുആദ് ഇക്കാര്യം അറിയിച്ചത്.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
മുആദ് -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ നബി -ﷺ- യോടൊപ്പം വാഹനപ്പുറത്തിരിക്കെ നബി -ﷺ- മുആദിനെ വിളിച്ചു. അദ്ദേഹം അവിടുത്തെ വിളി കേട്ടുകൊണ്ട് പറഞ്ഞു: 'ലബ്ബയ്ക' നബിയേ! ഞാനിതാ താങ്കളുടെ വിളികേട്ടിരിക്കുന്നു എന്നർത്ഥം. ഒരാൾക്ക് ആവർത്തിച്ച് ഉത്തരം നൽകുന്നു എന്നറിയിക്കുന്ന പദമാണത്. അതോടൊപ്പം മുആദ് പറഞ്ഞു: 'വസഅ്ദയ്ക' അതായത് താങ്കളെ സേവിക്കാൻ ഞാൻ വീണ്ടും വീണ്ടും തയ്യാറാണ് എന്നാണ് ഉദ്ദേശം. ശേഷം നബി -ﷺ- അദ്ദേഹത്തെ വിളിക്കുന്നതും, മുആദ് ഉത്തരം നൽകുന്നതും ആവർത്തിച്ചു. അതിന് ശേഷം നബി -ﷺ- പറഞ്ഞു: "ഒരു മനുഷ്യൻ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമാണെന്നും -കേവലം നാവ് കൊണ്ട് പറയുക എന്നതിനപ്പുറം- സത്യസന്ധമായ ഹൃദയത്തോടെ സാക്ഷ്യം വഹിച്ചാൽ അല്ലാഹു അവന് ശാശ്വത നരകവാസം എന്നത് നിഷിദ്ധമാക്കുന്നതാണ്. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിക്കുന്നു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ? കാരണം ഈ വാർത്ത അവർക്ക് സന്തോഷമുണ്ടാക്കുന്നതാണ്." അപ്പോൾ നബി -ﷺ- പറയുന്നു: "വേണ്ടതില്ല. കാരണം അവർ അതിൽ മാത്രം മുറുകെ പിടിക്കുകയും, പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്." പിന്നീട് മുആദ് -رَضِيَ اللَّهُ عَنْهُ- അറിവ് മറച്ചു വെക്കുന്നതിൻ്റെ തെറ്റ് ബാധിക്കുമോ എന്ന ഭയം കാരണത്താൽ അദ്ദേഹത്തിൻ്റെ മരണം അടുത്തപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്.