വിഭാഗം: വിശ്വാസം .

عن أبي ذر الغفاري رضي الله عنه عن النبي صلى الله عليه وسلم فيما يرويه عن ربه: «يا عبادي، إني حرَّمتُ الظلمَ على نفسي وجعلتُه بينكم محرَّمًا فلا تَظَالموا، يا عبادي، كلكم ضالٌّ إلا من هديتُه فاستهدوني أَهْدَكِم، يا عبادي، كلكم جائِعٌ إلا من أطعمته فاستطعموني أطعمكم، يا عبادي، كلكم عارٍ إلا من كسوتُه فاسْتَكْسُوني أَكْسُكُم، يا عبادي، إنكم تُخطئون بالليل والنهار وأنا أغفر الذنوبَ جميعًا فاستغفروني أغفرْ لكم، ياعبادي، إنكم لن تَبلغوا ضَرِّي فتَضُرُّونِي ولن تَبْلُغوا نَفْعِي فتَنْفَعُوني، يا عبادي، لو أن أولَكم وآخِرَكم وإنسَكم وجِنَّكم كانوا على أتْقَى قلبِ رجلٍ واحد منكم ما زاد ذلك في ملكي شيئًا، يا عبادي، لو أن أوَّلَكم وآخِرَكم وإنسَكم وجِنَّكم كانوا على أفْجَرِ قلب رجل واحد منكم ما نقص ذلك من ملكي شيئًا، يا عبادي، لو أن أولكم وآخركم وإنسكم وجنكم قاموا في صَعِيدٍ واحد فسألوني فأعطيت كلَّ واحدٍ مسألتَه ما نقص ذلك مما عندي إلا كما يَنْقُصُ المِخْيَطُ إذا أُدخل البحر، يا عبادي، إنما هي أعمالكم أُحْصِيها لكم ثم أُوَفِّيكُم إياها فمن وجد خيرًا فليحمد الله ومن وجد غير ذلك فلا يلومن إلا نفسه».
[صحيح] - [رواه مسلم]
المزيــد ...

അബൂ ദറ് അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ രക്ഷിതാവായ അല്ലാഹു പറഞ്ഞതായി അറിയിച്ചു തന്നു: "എൻ്റെ അടിമകളേ! അനീതി ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അനീതി പ്രവർത്തിക്കാതിരിക്കുക. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങളെ അതിലേക്ക് നയിക്കാം. നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവനൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലും തെറ്റുകൾ ചെയ്യുന്നു; ഞാൻ സർവ്വ തിന്മകളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് പാപമോചനം ചോദിക്കൂ; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കാൻ കഴിയില്ല. എനിക്ക് ഉപകാരമെത്തിക്കാനും നിങ്ങൾക്ക് സാധ്യമല്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം നിങ്ങളിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ യാതൊന്നും അത് വർദ്ധിപ്പിക്കുകയില്ല. നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം നിങ്ങളിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ യാതൊരു കുറവും അത് വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിലെ ആദ്യത്തെയാളും അവസാനത്തെയാളും, ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് ചോദിക്കുകയും, അവരിൽ ഓരോരുത്തർക്കും അവൻ ചോദിച്ചതെല്ലാം ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ ഒരു കുറവും അത് വരുത്തുകയില്ല; സമുദ്രത്തിൽ ഒരു സൂചി കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! നിശ്ചയമായും അത് നിങ്ങളുടെ പ്രവർത്തനങ്ങളാകുന്നു; അവ ഞാൻ നിങ്ങൾക്ക് തിട്ടപ്പെടുത്തി നൽകുകയും, (അതിനുള്ള പ്രതിഫലം) പൂർണ്ണമായി നൽകുന്നതുമാണ്. ആരെങ്കിലും നല്ലത് കണ്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. മറ്റു വല്ലതുമാണ് അവൻ കണ്ടതെങ്കിൽ സ്വന്തത്തെയല്ലാതെ മറ്റാരെയും അവൻ ആക്ഷേപിക്കേണ്ടതില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ദീനിൻ്റെ അടിത്തറകളിലും, ശാഖാപരമായ വിഷയങ്ങളിലും, മര്യാദകളിലും അനേകം മഹത്തരമായ പാഠങ്ങൾ നമുക്ക് പകർന്നു നൽകുന്നു (അല്ലാഹുവിൽ നിന്ന് നബി -ﷺ- അറിയിക്കുന്ന) ഖുദ്സിയായ ഈ ഹദീഥ്. അല്ലാഹു തൻ്റെ ഔദാര്യവും നന്മയുമായി കൊണ്ട് അവൻ്റെ അടിമകൾക്ക് മേൽ അതിക്രമം പ്രവർത്തിക്കുക എന്നത് സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. തൻ്റെ സൃഷ്ടികൾക്കിടയിലും അവൻ പരസ്പരം അതിക്രമം നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ ആരും ആരോടും അതിക്രമം പ്രവർത്തിച്ചു കൂടാ. സൃഷ്ടികളെല്ലാം സത്യമാർഗത്തിൽ നിന്ന് വഴിതെറ്റിയവരാണ്; അല്ലാഹുവിൻ്റെ സന്മാർഗവും അവൻ്റെ മാർഗദർശനവും ഇല്ലായിരുന്നെങ്കിൽ. അതിനാൽ അല്ലാഹുവിനോട് ആരെങ്കിലും സന്മാർഗം തേടിയാൽ അവൻ അവരെ സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതാണ്. സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് തീർത്തും ആവശ്യക്കാരായ പരമദരിദ്രരാണ്; അല്ലാഹുവിനോട് ആരെങ്കിലും ചോദിച്ചാൽ അവൻ്റെ കാര്യം അല്ലാഹു നിർവ്വഹിച്ചു നൽകുന്നതുമാണ്. സൃഷ്ടികൾ രാവും പകലുമായി തിന്മകൾ പ്രവർത്തിക്കുന്നു; അല്ലാഹു അവരുടെ തിന്മകൾ മറച്ചു പിടിക്കുകയും, അവർ പാപമോചനം ചോദിക്കുമ്പോൾ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നു. സൃഷ്ടികൾക്കാകട്ടെ, അവരുടെ വാക്കുകളും പ്രവൃത്തികളും കൊണ്ട് എത്രയെല്ലാം ശ്രമിച്ചാലും അല്ലാഹുവിനെ എന്തെങ്കിലുമൊരു ഉപദ്രവമേൽപ്പിക്കാനോ, അവന് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുവാനോ ശേഷിയുമില്ല. അവരെല്ലാം ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും അവരുടെ സൂക്ഷ്മത അല്ലാഹുവിൻ്റെ അധികാരത്തിൽ യാതൊരു വർദ്ധനവും ഉണ്ടാക്കുന്നില്ല. അവരെല്ലാം ഏറ്റവും മോശം ഹൃദയത്തിൻ്റെ ഉടമയുടെ പോലെയായിരുന്നാലും അത് അല്ലാഹുവിൻ്റെ അധികാരത്തിൽ എന്തെങ്കിലുമൊരു കുറവ് വരുത്തുകയുമില്ല. കാരണം അവർ തീർത്തും ദുർബലരും, അല്ലാഹുവിലേക്ക് എല്ലാ സമയവും, ഏതു സ്ഥലത്തും, എന്തൊരു അവസ്ഥയിലും ആവശ്യക്കാരായ പരമദരിദ്രരുമാകുന്നു. അവരെല്ലാം ഒരേ സ്ഥലത്ത് നിലയുറപ്പിക്കുകയും, അല്ലാഹുവിനോട് ചോദിക്കുകയും, അവൻ അവർ ചോദിച്ചതെല്ലാം ഒരു കുറവും വരുത്താതെ നൽകുകയും ചെയ്താലും അല്ലാഹുവിങ്കൽ ഉള്ളതിൽ യാതൊരു കുറവും വരുകയില്ല. കാരണം അല്ലാഹുവിൻ്റെ ഖജനാവുകൾ നിറഞ്ഞിരിക്കുന്നതാണ്; രാത്രിയും പകലുമെന്നില്ലാതെ എത്ര ചിലവഴിച്ചാലും അതിൽ യാതൊരു കുറവും വരികയില്ല. അല്ലാഹു അടിമകളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുകയും, അവർക്ക് അനുകൂലവും പ്രതികൂലവുമായതെല്ലാം രേഖപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. ശേഷം ഖിയാമത് നാളിൽ അതിനെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് പൂർണ്ണമായി നൽകുന്നതാണ്. അപ്പോൾ തൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം നല്ലതാണ് എന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ സൽകർമ്മങ്ങളിലേക്ക് തന്നെ നയിച്ചതിന് അല്ലാഹുവിനെ സ്തുതിക്കട്ടെ. ഇനി തൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം അതല്ലാതെ മറ്റുവല്ലതുമാണ് അവൻ കാണുന്നതെങ്കിൽ തിന്മകൾ കൽപ്പിക്കുന്ന, അവനെ നാശത്തിലേക്ക് നയിച്ച സ്വന്തം നഫ്സിനെയല്ലാതെ മറ്റാരെയും അവൻ ആക്ഷേപിക്കേണ്ടതില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിൻ്റെ സംസാരങ്ങൾ ഉൾപ്പെടുന്ന ചില ഹദീഥുകളും ഉണ്ട് നബി -ﷺ- അല്ലാഹു പറഞ്ഞതായി അറിയിക്കുന്ന ഹദീഥുകളാണ് അവ. ഹദീഥ് ഖുദ്സി, ഹദീഥ് ഇലാഹി എന്നെല്ലാം ഇത്തരം ഹദീഥുകളെ പേര് പറയാറുണ്ട്.
  2. * അല്ലാഹു സംസാരിക്കുന്നവനാണ് എന്ന് ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു. ഖുർആനിൽ അതിനുള്ള തെളിവുകൾ ധാരാളം വേറെയുമുണ്ട്. അല്ലാഹുവിന് സംസാരമുണ്ടെന്നും, അവൻ്റെ സംസാരം ശബ്ദത്തോടെയാണെന്നുമുള്ള അഹ്'ലുസ്സുന്നത്തിൻ്റെ വിശ്വാസം ബോധ്യപ്പെടുത്തുന്ന തെളിവുകളാണ് അവയെല്ലാം. കാരണം കേൾക്കാൻ കഴിയുന്ന സംസാരത്തെ കുറിച്ച് മാത്രമേ ഖൗൽ (സംസാരം/വാക്ക്) എന്ന് പറയുകയുള്ളൂ.
  3. * അല്ലാഹുവിന് അനീതി ചെയ്യാൻ സാധിക്കുന്നതാണ്; എന്നാൽ അവൻ്റെ പൂർണ്ണമായ നീതി കാരണത്താൽ അവനത് തൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു.
  4. * അനീതി നിഷിദ്ധമാകുന്നു.
  5. * അല്ലാഹുവിൻ്റെ മതനിയമങ്ങളെല്ലാം നീതിയിൽ അടിസ്ഥാനപ്പെടുത്തിയതാണ്.
  6. * അല്ലാഹുവിൻ്റെ കാര്യത്തിൽ നിഷേധിക്കപ്പെട്ട ചില വിശേഷണങ്ങളുണ്ട്. ഉദാഹരണത്തിന് അതിക്രമം എന്ന വിശേഷണം. എന്നാൽ ഇങ്ങനെ നിഷേധിക്കപ്പെടുന്ന വിശേഷണങ്ങളെല്ലാം അതിന് നേർവിപരീതമായത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നിഷേധിച്ചിട്ടുള്ളത്. ഉദാഹരണത്തിന് അല്ലാഹു അനീതി ചെയ്യുന്നവനല്ല എന്ന നിഷേധത്തിൻ്റെ അർത്ഥം അവൻ - യാതൊരു കുറവുമില്ലാത്ത - പൂർണ്ണ നീതിയുള്ളവനാണ് എന്നാണ്.
  7. * അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് തൻ്റെ മേൽ നിഷിദ്ധമാക്കുന്നു. കാരണം അവനാണ് പരിപൂർണ്ണ തീരുമാനാധികാരമുള്ളത്. ഇതു പോലെ, അവൻ ഉദ്ദേശിക്കുന്നത് തൻ്റെ മേൽ അവൻ നിർബന്ധമാക്കുകയും ചെയ്യുന്നു.
  8. * അല്ലാഹുവിൻ്റെ അസ്തിത്വത്തെ ഉദ്ദേശിച്ചു കൊണ്ട് നഫ്സ് എന്ന പദം - ഈ ഹദീഥിൽ വന്നത് പോലെ - പ്രയോഗിക്കപ്പെടാറുണ്ട്.
  9. * മനുഷ്യനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും അല്ലാഹുവിങ്കലേക്ക് ആവശ്യവുമായി മുന്നിടൽ നിർബന്ധമാകുന്നു. കാരണം എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് തീർത്തും ആവശ്യക്കാരാണ്.
  10. * അല്ലാഹുവിൻ്റെ നീതിയുടെയും അധികാരത്തിൻ്റെയും ധന്യതയുടെയും തൻ്റെ അടിമകളോടുള്ള അവൻ്റെ നന്മയുടെയും പൂർണ്ണത. അതിനാൽ തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് മനുഷ്യർ അവനിലേക്ക് മടങ്ങട്ടെ.
  11. * അല്ലാഹുവിൽ നിന്നല്ലാതെ സന്മാർഗം തേടാൻ പാടില്ല. അല്ലാഹു പറഞ്ഞതു നോക്കൂ: "നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം."
  12. * മനുഷ്യരുടെയും ജിന്നുകളുടെയും അടിസ്ഥാന ചായ്'വ് വഴികേടിലേക്കാണ്. സത്യത്തെ കുറിച്ചുള്ള അറിവില്ലായ്മയും, അത് പ്രവർത്തിക്കുന്നതിലുള്ള ഉപേക്ഷയുമാണ് അതിൻ്റെ കാരണം.
  13. * മനുഷ്യർക്ക് ലഭിക്കുന്ന വിജ്ഞാനവും സന്മാർഗവുമെല്ലാം അല്ലാഹു സന്മാർഗത്തിലേക്ക് അവരെ നയിക്കുന്നത് കൊണ്ടും, അവൻ അവർക്ക് പഠിപ്പിച്ചു നൽകുന്നത് കൊണ്ടുമാണ്.
  14. * എല്ലാ നന്മകളും അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചൊരിഞ്ഞ ഔദാര്യമാണ്; അതിനുള്ള യാതൊരു അർഹതയും അവർക്കില്ല. തിന്മകളെല്ലാം മനുഷ്യരിൽ നിന്ന് മാത്രമാണ്; അവർ തങ്ങളുടെ ദേഹേഛയെ പിൻപറ്റിയതിനാൽ മാത്രം.
  15. * മനുഷ്യനല്ല തൻ്റെ പ്രവൃത്തിയെ സൃഷ്ടിക്കുന്നത്. മറിച്ച് അവനും അവൻ്റെ പ്രവൃത്തിയുമെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
  16. * തിന്മകളും തെറ്റുകളും എത്രയെല്ലാം അധികരിച്ചാലും അല്ലാഹു അതെല്ലാം പൊറുത്തു നൽകുന്നതാണ്. എന്നാൽ മനുഷ്യൻ അല്ലാഹുവിനോട് പാപമോചനം ചോദിക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞത് നോക്കൂ: "അതിനാൽ നിങ്ങൾ എന്നോട് പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം."
  17. * ആരെങ്കിലും നന്മ ചെയ്താൽ അത് അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ മാത്രമാണ്. അതിനുള്ള പ്രതിഫലമാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യം മാത്രവും. അതിനാൽ സർവ്വ സ്തുതിയും അവന് മാത്രമാകുന്നു.