عن بعض أزواج النبي صلى الله عليه وسلم عن النبي صلى الله عليه وسلم قال:
«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً».

[صحيح] - [رواه مسلم] - [صحيح مسلم: 2230]
المزيــد ...

നബി -ﷺ- യുടെ പത്നിമാരിൽ പെട്ട ചിലർ നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2230]

വിശദീകരണം

ജോത്സ്യന്മാർ, മന്ത്രവാദികൾ തുടങ്ങിയവരുടെ അടുക്കൽ ചെല്ലുന്നതിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ താക്കീത് ചെയ്യുന്നു. തങ്ങൾ നിർമ്മിച്ചുണ്ടാക്കിയ ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ സംഭവിക്കുന്നത് അറിയാൻ കഴിയുമെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടർ. ഇവരോട് ഭാവിയിൽ നടക്കുന്ന എന്തെങ്കിലും കാര്യം ചോദിക്കുക എന്നത് മാത്രം നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാക്കി കളയുന്നതാണ്. ഗുരുതരമായ ഈ വലിയ തിന്മക്കുള്ള ശിക്ഷയായാണ് ഇപ്രകാരം പ്രതിഫലം എടുത്തു കളയപ്പെടുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജോത്സ്യം നിഷിദ്ധമാണ്. ജോത്സ്യന്മാരുടെ അടുക്കൽ പോവുക എന്നതും, അവരോട് മറഞ്ഞ കാര്യങ്ങൾ ചോദിക്കുക എന്നതും നിഷിദ്ധമാണ്.
  2. തിന്മകൾ പ്രവർത്തിക്കുന്നതിനുള്ള ശിക്ഷയായി ചിലപ്പോൾ പ്രവർത്തിച്ച നന്മകളുടെ പ്രതിഫലം നഷ്ടമാകുന്നതാണ്.
  3. ഗ്രഹനിലകൾ നോക്കി ഭാവി പറയുക എന്നതും, മഷിനോട്ടവും, കൈരേഖ വായനയുമെല്ലാം ഹദീഥിൽ പറയപ്പെട്ട തിന്മയുടെ ഭാഗം തന്നെയാണ്. ഇവയൊന്നും കേവലം 'കാര്യമെന്താണെന്ന് അറിയട്ടെ' എന്ന് പറഞ്ഞാണെങ്കിലും നോക്കാൻ പാടില്ല. കാരണം അതെല്ലാം ഭാവി അറിയുമെന്ന ജോത്സ്യവാദത്തിൻ്റെ ഭാഗം തന്നെയാണ്.
  4. ജോത്സ്യൻ്റെ അരികിൽ ചെല്ലുന്നവർക്കുള്ള ശിക്ഷയുടെ കാഠിന്യം ഇതാണെങ്കിൽ ജോത്സ്യന്മാർക്കുള്ള ശിക്ഷ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ!
  5. നാൽപ്പത് ദിവസത്തെ നിസ്കാരത്തിൻ്റെ പ്രതിഫലം നഷ്ടമാകും എന്നതിൻ്റെ അർത്ഥം ഈ ദിവസങ്ങളിലെ നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കണമെന്നല്ല; മറിച്ച് നിസ്കാരം നിർവ്വഹിക്കുക എന്ന ബാധ്യത നിറവേറ്റപ്പെടുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടില്ല എന്ന് മാത്രമാണ്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (63)
കൂടുതൽ