عن عمر بن الخطاب رضي الله عنه قال: سمعت النبي صلى الله عليه وسلم يقول: «لا تُطْروني كما أَطْرت النصارى ابنَ مريم؛ إنما أنا عبده، فقولوا: عبد الله ورسوله».
[صحيح] - [رواه البخاري]
المزيــد ...
ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- തൻ്റെ കാര്യത്തിൽ അതിരുകവിയുന്നതിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിൻ്റെ കാര്യത്തിലുള്ള അവിടുത്തെ ശ്രദ്ധയും, മുൻ സമൂഹങ്ങൾ എത്തിപ്പെട്ടതു പോലെ തൻ്റെ സമൂഹവും ശിർക്കിലേക്ക് (ബഹുദൈവാരാധന) എത്തിപ്പെടുമോ എന്ന ഭയവുമാണ് അവിടുത്തെ അതിന് പ്രേരിപ്പിച്ചത്. നബി -ﷺ- യെ പുകഴ്ത്തുന്നതിൽ അതിരുകവിയുന്നതിൻ്റെ ഉദാഹരണമാണ് അല്ലാഹുവിന് മാത്രം പ്രത്യേകമായ അവൻ്റെ വിശേഷണങ്ങളിലോ പ്രവർത്തികളിലോ പെട്ട ഏതെങ്കിലുമൊരു കാര്യം നബി -ﷺ- ക്ക് ചാർത്തി നൽകുക എന്നത്. നസ്വാറാക്കൾ മർയമിൻ്റെ മകൻ ഈസ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അതിര് കവിഞ്ഞത് ഒരുദാഹരണം. ആരാധനക്ക് അവകാശമുള്ളവനാണെന്നും, അല്ലാഹുവിൻ്റെ പുത്രനാണ് അദ്ദേഹമെന്നും അവർ ജൽപ്പിച്ചു. അങ്ങനെ അവർ ശിർക്കിൽ ആപതിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞതു നോക്കൂ: "മർയമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; 'ഇസ്രായീൽ സന്തതികളേ! എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ മാത്രം നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്." (മാഇദ: 72) നബി -ﷺ- പറഞ്ഞു: "ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും എന്ന് നിങ്ങൾ പറഞ്ഞോളൂ." അതായത്, അല്ലാഹുവിനുള്ള അടിമത്വം കൊണ്ടും പ്രവാചകത്വം കൊണ്ടും നിങ്ങളെന്നെ വിശേഷിപ്പിക്കുക. അപ്രകാരമാണ് അല്ലാഹു എന്നെ വിശേഷിപ്പിച്ചത്. അടിമയെന്ന പദവിയിൽ നിന്ന് - നസ്വാറാക്കൾ ചെയ്തതു പോലെ - ആരാധ്യൻ്റെയും രക്ഷാധികാരിയുടെയും പദവിയിലേക്ക് നിങ്ങൾ എന്നെ ഉയർത്തരുത്. അടിമത്വവും പ്രവാചകത്വവുമാണ് പ്രവാചകന്മാർക്കുള്ള അവകാശം. ആരാധ്യനായിരിക്കുക എന്നത് അല്ലാഹുവിൻറെ മാത്രം അവകാശമാണ്. എന്നാൽ നബി -ﷺ- ഈ രൂപത്തിൽ താക്കീത് നൽകിയിട്ടും, ജനങ്ങളിൽ ചിലർ അവിടുന്ന് താക്കീത് നൽകിയത് എന്തിൽ നിന്നാണോ, അതിൽ തന്നെ ചെന്നുപതിച്ചു. നീ അക്കൂട്ടരിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക!