عن ابن عباس رضي الله عنهما : أن رسول الله صلى الله عليه وسلم لما بعث معاذا إلى اليمن قال له: "إنك تأتي قوما من أهل الكتاب، فليكن أولَ ما تدعوهم إليه شهادة أن لا إله إلا الله" -وفي رواية: "إلى أن يوحدوا الله-، فإن هم أطاعوك لذلك فأعلمهم أن الله افترض عليهم خمس صلوات في كل يوم وليلة، فإن هم أطاعوك لذلك فأعلمهم أن الله افترض عليهم صدقة تؤخذ من أغنيائهم فَتُرَدُّ على فقرائهم، فإن هم أطاعوك لذلك فإياك وكَرَائِمَ أموالِهم، واتق دعوة المظلوم فإنه ليس بينها وبين الله حجاب".
[صحيح] - [متفق عليه]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ!" -മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ.- "അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കൾ നീ (എടുക്കാതെ) സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക! തീർച്ചയായും അതിനും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകനും, (ദീൻ പഠിപ്പിച്ചു നൽകുന്ന) അധ്യാപകനുമായി യമൻ പ്രവിശ്യയിലേക്ക് മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിച്ചയക്കുമ്പോൾ പ്രബോധനത്തിൽ പാലിക്കേണ്ട രൂപരേഖ നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു നൽകുന്നു. അറിവും തർക്കശേഷിയുമുള്ള, വേദക്കാരായ യഹൂദ നസ്വാറാക്കളെ ആയിരിക്കും അദ്ദേഹം നേരിടേണ്ടി വരിക എന്ന് നബി -ﷺ- അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. അവരുമായി സംവദിക്കുന്നതിനും, അവരുടെ ആശയക്കുഴപ്പങ്ങൾ നീക്കിനൽകാനും അദ്ദേഹം തയ്യാറെടുക്കേണ്ടതിന് വേണ്ടിയാണത്. ശേഷം ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന ക്രമത്തിൽ തൻ്റെ പ്രബോധനം ആരംഭിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. ആദ്യം ജനങ്ങളുടെ വിശ്വാസം ശരിയാക്കുകയാണ് വേണ്ടത്. കാരണം അതാണ് അടിത്തറ. അതിന് അവർ കീഴൊതുങ്ങിയാൽ നിസ്കാരം നിലനിർത്താൻ അവരോട് കൽപ്പിക്കണം. കാരണം അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധകർമ്മം നിസ്കാരമാണ്. അതവർ നിറവേറ്റിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് അവരിലെ ദരിദ്രർക്കുള്ള സകാത്ത് നൽകാൻ കൽപ്പിക്കണം. ദരിദ്രർക്ക് അത് ആശ്വാസവും, അല്ലാഹുവിനോടുള്ള നന്ദിയുമാണത്. ശേഷം (സകാത്തായി) സമ്പത്തിലെ ഏറ്റവും നല്ലത് എടുക്കരുതെന്ന് നബി -ﷺ- അദ്ദേഹത്തെ താക്കീത് ചെയ്യുന്നു. മദ്ധ്യമനിലവാരത്തിലുള്ളതേ എടുക്കാൻ പാടുള്ളൂ. ശേഷം നീതി പുലർത്താനും, അതിക്രമം ഉപേക്ഷിക്കാനും നബി -ﷺ- അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിനെതിരെ അക്രമിക്കപ്പെട്ടവൻറെ പ്രാർത്ഥന വന്നെത്തിയാൽ അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ് (എന്നും അറിയിക്കുന്നു).

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാരെ നിയോഗിക്കൽ അനുവദനീയമാണ്.
  2. * ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് സാക്ഷ്യം വഹിക്കലാണ് ഏറ്റവും ആദ്യത്തെ നിർബന്ധബാധ്യത (വാജിബ്). ജനങ്ങളെ ആദ്യം ക്ഷണിക്കേണ്ടതും അതിലേക്കാണ്.
  3. * ആരാധനകൾ അല്ലാഹുവിന് മാത്രമാക്കുകയും, അവന് പുറമെയുള്ളവർക്ക് ആരാധന നൽകുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനത്തിൻ്റെ അർത്ഥം.
  4. * മനുഷ്യൻ ചിലപ്പോൾ വായിക്കാനറിയുന്നവനായിരിക്കും. എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർഥം അവന് അറിയുന്നുമുണ്ടാകില്ല. മറ്റു ചിലർക്ക് അർത്ഥം അറിയാമായിരിക്കാം; എന്നാൽ അവർ അത് പ്രാവർത്തികമാക്കുന്നുണ്ടാകില്ല. വേദക്കാരെ പോലെ.
  5. * "നീ വേദക്കാരുടെ അരികിലേക്കാണ് ചെല്ലുന്നത്' എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് അറിവില്ലാത്തവരോട് സംസാരിക്കുന്നത് പോലെയല്ല അറിവുള്ളവരോടുള്ള സംസാരം എന്ന് മനസ്സിലാക്കാം.
  6. * ഓരോ മുസ്ലിമും - പ്രത്യേകിച്ച് പ്രബോധകർ - തൻ്റെ ദീനിൻ്റെ കാര്യത്തിൽ വ്യക്തമായ ബോധ്യമുള്ളവരായിരിക്കണം എന്ന് ഈ ഹദീഥ് ഓർമ്മപ്പെടുത്തുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരുടെ കുതന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അത് അനിവാര്യമാണ്. ദീൻ പഠിക്കുക എന്നതാണ് അതിനുള്ള വഴി.
  7. * (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) എന്ന രണ്ട് സാക്ഷ്യ വചനങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ നിർബന്ധബാധ്യത നിസ്കാരമാണ്.
  8. * അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാണ്.
  9. * വിത്ർ നമസ്കാരം നിർബന്ധ നിസ്കാരങ്ങളിൽ പെട്ടതല്ല.
  10. * നമസ്കാരം കഴിഞ്ഞാൽ ഏറ്റവും നിർബന്ധമുള്ള (ഇസ്ലാമിൻ്റെ അഞ്ച്) സ്തംഭങ്ങളിൽ പെട്ട കർമ്മമാണ് സകാത്ത്.
  11. * ധനികർക്ക് സകാത്ത് നൽകുക എന്നത് അനുവദനീയമല്ല.
  12. * സകാത്ത് നൽകേണ്ട വിഭാഗങ്ങളിൽ ഒരു വിഭാഗത്തെ കുറിച്ച് ഈ ഹദീഥിൽ വന്നിരിക്കുന്നു. ദരിദ്രരാണ് അക്കൂട്ടർ. അവർക്ക് മാത്രം സകാത്ത് നൽകുക എന്നത് അനുവദനീയമാണ്. സകാത്ത് നൽകാൻ അനുവാദമുള്ള എട്ടു വിഭാഗങ്ങളിൽ എല്ലാവർക്കും നൽകണം എന്ന നിർബന്ധമില്ല.
  13. * ഓരോ നാട്ടിലെയും സകാത്ത് അവിടെയുള്ള ദരിദ്രർക്ക് നൽകുക എന്നതാണ് വേണ്ടത്. ഈ ഹദീഥിൽ അതിനുള്ള സൂചനയുണ്ട്. എന്നാൽ മറ്റേതെങ്കിലും നാട്ടിൽ കൂടുതൽ അർഹർ ഉണ്ടാവുക, ദരിദ്രരായ കുടുംബങ്ങളുണ്ടാവുക തുടങ്ങിയ എന്തെങ്കിലും പ്രസക്തമായ പ്രയോജനം ഉണ്ടെങ്കിൽ മറ്റൊരു നാട്ടിലേക്ക് സകാത്ത് മാറ്റുന്നതിൽ തെറ്റില്ല.
  14. * സകാത്ത് അമുസ്ലിംകൾക്ക് നൽകാൻ പാടില്ല.
  15. * സകാത്ത് എടുക്കുമ്പോൾ നൽകുന്നവരുടെ സ്വത്തിൽ ഏറ്റവും നല്ലതിൽ നിന്ന് എടുക്കരുത്; എന്നാൽ അദ്ദേഹത്തിൻ്റെ തൃപ്തിയോടെയാണെങ്കിൽ എടുക്കാവുന്നതാണ്.
  16. * ഏറ്റവും നല്ല സ്വത്തിൽ നിന്ന് സകാത്ത് എടുക്കുന്നത് നിഷിദ്ധമാണ്. മദ്ധ്യമനിലവാരത്തിലുള്ളതേ സകാത്തിൽ എടുക്കാൻ പാടുള്ളൂ.
  17. * അതിക്രമം പ്രവർത്തിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥന -അവൻ തിന്മകൾ പ്രവർത്തിച്ചവനാണെങ്കിൽ പോലും - അല്ലാഹു സ്വീകരിക്കുമെന്ന് ഉറപ്പുള്ളതാണ്.
കൂടുതൽ