عن ابن عباس رضي الله عنهما : أن رسول الله صلى الله عليه وسلم لما بعث معاذا إلى اليمن قال له: "إنك تأتي قوما من أهل الكتاب، فليكن أولَ ما تدعوهم إليه شهادة أن لا إله إلا الله" -وفي رواية: "إلى أن يوحدوا الله-، فإن هم أطاعوك لذلك فأعلمهم أن الله افترض عليهم خمس صلوات في كل يوم وليلة، فإن هم أطاعوك لذلك فأعلمهم أن الله افترض عليهم صدقة تؤخذ من أغنيائهم فَتُرَدُّ على فقرائهم، فإن هم أطاعوك لذلك فإياك وكَرَائِمَ أموالِهم، واتق دعوة المظلوم فإنه ليس بينها وبين الله حجاب".
[صحيح] - [متفق عليه]
المزيــد ...
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ!" -മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ.- "അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ ഏറ്റവും വിലപ്പെട്ട സ്വത്തുക്കൾ നീ (എടുക്കാതെ) സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിച്ചു കൊള്ളുക! തീർച്ചയായും അതിനും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകനും, (ദീൻ പഠിപ്പിച്ചു നൽകുന്ന) അധ്യാപകനുമായി യമൻ പ്രവിശ്യയിലേക്ക് മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിച്ചയക്കുമ്പോൾ പ്രബോധനത്തിൽ പാലിക്കേണ്ട രൂപരേഖ നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു നൽകുന്നു. അറിവും തർക്കശേഷിയുമുള്ള, വേദക്കാരായ യഹൂദ നസ്വാറാക്കളെ ആയിരിക്കും അദ്ദേഹം നേരിടേണ്ടി വരിക എന്ന് നബി -ﷺ- അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. അവരുമായി സംവദിക്കുന്നതിനും, അവരുടെ ആശയക്കുഴപ്പങ്ങൾ നീക്കിനൽകാനും അദ്ദേഹം തയ്യാറെടുക്കേണ്ടതിന് വേണ്ടിയാണത്. ശേഷം ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന ക്രമത്തിൽ തൻ്റെ പ്രബോധനം ആരംഭിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. ആദ്യം ജനങ്ങളുടെ വിശ്വാസം ശരിയാക്കുകയാണ് വേണ്ടത്. കാരണം അതാണ് അടിത്തറ. അതിന് അവർ കീഴൊതുങ്ങിയാൽ നിസ്കാരം നിലനിർത്താൻ അവരോട് കൽപ്പിക്കണം. കാരണം അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധകർമ്മം നിസ്കാരമാണ്. അതവർ നിറവേറ്റിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് അവരിലെ ദരിദ്രർക്കുള്ള സകാത്ത് നൽകാൻ കൽപ്പിക്കണം. ദരിദ്രർക്ക് അത് ആശ്വാസവും, അല്ലാഹുവിനോടുള്ള നന്ദിയുമാണത്. ശേഷം (സകാത്തായി) സമ്പത്തിലെ ഏറ്റവും നല്ലത് എടുക്കരുതെന്ന് നബി -ﷺ- അദ്ദേഹത്തെ താക്കീത് ചെയ്യുന്നു. മദ്ധ്യമനിലവാരത്തിലുള്ളതേ എടുക്കാൻ പാടുള്ളൂ. ശേഷം നീതി പുലർത്താനും, അതിക്രമം ഉപേക്ഷിക്കാനും നബി -ﷺ- അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിനെതിരെ അക്രമിക്കപ്പെട്ടവൻറെ പ്രാർത്ഥന വന്നെത്തിയാൽ അത് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ് (എന്നും അറിയിക്കുന്നു).