عَنْ ‌عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنها أَنَّهُ سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«إِذَا سَمِعْتُمُ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ، ثُمَّ صَلُّوا عَلَيَّ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللهُ عَلَيْهِ بِهَا عَشْرًا، ثُمَّ سَلُوا اللهَ لِيَ الْوَسِيلَةَ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ، لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللهِ، وَأَرْجُو أَنْ أَكُونَ أَنَا هُوَ، فَمَنْ سَأَلَ لِيَ الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ».

[صحيح] - [رواه مسلم] - [صحيح مسلم: 384]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു:
"മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയവൻ്റെ മേൽ അല്ലാഹു അത് മുഖേന പത്ത് തവണ സ്വലാത്ത് നൽകുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ 'വസീലഃ' (എന്ന സ്ഥാനം) ചോദിക്കുക. സ്വർഗത്തിലുള്ള ഒരു പദവിയാണത്; അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രമേ അത് യോജിക്കുകയുള്ളൂ. അത് ഞാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി 'വസീലഃ' ചോദിച്ചാൽ അവന് എൻ്റെ ശുപാർശ സാധ്യമായിരിക്കുന്നു."

[صحيح] - [رواه مسلم] - [صحيح مسلم - 384]

വിശദീകരണം

നിസ്കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്ന മുഅദ്ദിൻ്റെ ശബ്ദം കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ ആവർത്തിക്കാൻ നബി -ﷺ- ഉണർത്തുന്നു. രണ്ട് 'ഹയ്അലതുകളിൽ' (ഹയ്യാ എന്ന് തുടങ്ങുന്ന വാക്കുകൾ) മാത്രം 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം. ബാങ്ക് അവസാനിച്ചാൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണത്താൽ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്. അല്ലാഹു അവൻ്റെ അടിമയുടെ മേൽ സ്വലാത്ത് വർഷിക്കും എന്നാൽ അതിൻ്റെ ഉദ്ദേശ്യം അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ അവനെ പ്രശംസിക്കും എന്നതാണ്.
ശേഷം നബി -ﷺ- ക്ക് വേണ്ടി വസീലത്ത് എന്ന സ്ഥാനം ചോദിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. സ്വർഗത്തിലുള്ള ഏറ്റവും ഉയർന്ന ഒരു പദവിയാണത്. അല്ലാഹുവിൻ്റെ എല്ലാ ദാസന്മാരിൽ നിന്നും ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയും യോജിക്കുകയുമുള്ളൂ. അത് താനായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു വിനയം കൊണ്ടാണ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്. കാരണം ഉന്നതമായ ഈ പദവി ഒരാൾക്ക് മാത്രമേ ഉണ്ടാകൂ; ആ ഒരേയൊരാൾ നബി -ﷺ- തന്നെയാണ്. കാരണം സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് അവിടുന്ന്.
നബി -ﷺ- ക്ക് വേണ്ടി വസീലത്തിനായി തേടുന്നവർ അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ശുപാർശക്ക് അർഹരായിരിക്കുന്നു എന്നും അവിടുന്ന് അറിയിച്ചു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ബാങ്ക് വിളിക്കുമ്പോൾ അതിന് ഉത്തരം നൽകാനുള്ള പ്രേരണ.
  2. ബാങ്ക് വിളിക്ക് ഉത്തരം നൽകിയതിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിനുള്ള ശ്രേഷ്ഠത.
  3. നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലിയതിന് ശേഷം അവിടുത്തേക്ക് വേണ്ടി 'വസീലഃ' ചോദിക്കാനുള്ള പ്രേരണ.
  4. 'വസീലഃ' എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നു. ഈ സ്ഥാനത്തിൻ്റെ ഔന്നത്യവും, അത് ഒരേയൊരാൾക്ക് മാത്രമേ ലഭിക്കൂ എന്ന കാര്യവും അവിടുന്ന് അറിയിക്കുന്നു.
  5. നബി -ﷺ- ക്ക് മാത്രമാണ് ആ സ്ഥാനം നൽകപ്പെടുക എന്നതിൽ നിന്ന് അവിടുത്തേക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുന്നു.
  6. ആരെങ്കിലും നബി -ﷺ- ക്ക് വേണ്ടി വസീലഃ എന്ന സ്ഥാനം അല്ലാഹുവിനോട് തേടിയാൽ അവന് നബി -ﷺ- യുടെ ശഫാഅത്ത് അർഹമാകുന്നതാണ്.
  7. നബി -ﷺ- യുടെ വിനയം നോക്കൂ; അവിടുന്ന് തൻ്റെ ഉമ്മത്തിൽ പെട്ടവരോട് തനിക്ക് വേണ്ടി ആ സ്ഥാനത്തിനായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ആ സ്ഥാനം അവിടുത്തേക്ക് തന്നെയാണ് ലഭിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
  8. അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത. ഒരു നന്മക്ക് അതിന് സമാനമായ പത്ത് പുണ്യങ്ങൾ അവൻ പ്രതിഫലമായി നൽകുന്നു.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: الإنجليزية الأوردية الإسبانية കൂടുതൽ (60)
കൂടുതൽ