عن أبي هريرة رضي الله عنه : أن رسول الله صلى الله عليه وسلم قال:«حقُّ المُسلمِ على المُسلمِ خمسٌّ: ردُّ السلام، وعِيَادَةُ المريض، واتباع الجنائز، وإجابة الدَّعوة، وتَشميتُ العاطِس».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിൻ്റെ മേലുള്ള ബാധ്യതകൾ അഞ്ചു കാര്യങ്ങളാണ്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ പിന്തുടരുക, പ്രാർത്ഥനക്ക് ഉത്തരം നൽകുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരു മുസ്ലിമിന് തൻ്റെ സഹോദര മുസ്ലിംകളോടുള്ള ചില ബാധ്യതകൾ ഈ ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. മുസ്ലിംകൾ പരസ്പരമുള്ള ബാധ്യതകൾ ധാരാളമുണ്ട്. എന്നാൽ നബി -ﷺ- അത്തരം ധാരാളം കാര്യങ്ങളിൽ നിന്ന് ചിലത് പ്രത്യേകമായി ചിലപ്പോൾ എടുത്തു പറയാറുണ്ട്. അവയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനും, അത് പ്രത്യേകം ശ്രദ്ധിക്കുന്നതിനും വേണ്ടിയാണത്. അബൂ ഹുറൈറയുടെ ഈ ഹദീഥ് അതിൽ പെട്ടതാണ്. ഈ പറയപ്പെട്ട ബാധ്യതകൾ ശരിയായ രൂപത്തിൽ ഒരാൾ നിർവ്വഹിക്കുന്നുണ്ടെങ്കിൽ ഇതല്ലാത്ത മറ്റു ബാധ്യതകൾ അവൻ അതിനേക്കാൾ നന്നായി നിർവ്വഹിക്കുന്നതാണ്. ഈ നിർബന്ധ ബാധ്യതകൾ പൂർത്തീകരിക്കുന്നതിൽ അല്ലാഹുവിൻ്റെ പ്രതിഫലം അവൻ ഉദ്ദേശിക്കുന്നെങ്കിൽ ധാരാളം നന്മകളും വലിയ പ്രതിഫലവും അവന് ലഭിക്കുകയും ചെയ്യുന്നതാണ്. ഒന്നാമത്തെ ബാധ്യതയായി നബി -ﷺ- പറഞ്ഞു: സലാം മടക്കൽ മുസ്ലിമിനോടുള്ള ബാധ്യതയിൽ പെട്ടതാണ്. അതായത് അവൻ നിന്നോട് സലാം പറഞ്ഞാൽ ആ സലാം മടക്കുക. ചില നിവേദനങ്ങളിൽ "മുസ്ലിമിൻ്റെ ബാധ്യതകൾ ആറു കാര്യങ്ങളാണ്; കണ്ടുമുട്ടിയാൽ സലാം പറയണം" എന്നുമുണ്ട്. രണ്ടാമത്തെ ബാധ്യത: രോഗിയെ സന്ദർശിക്കലാണ്. അതായത് ഒരാൾക്ക് രോഗമാവുകയും, അവൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് തൻ്റെ വീട്ടിലോ ആശുപത്രിയിലോ മറ്റോ ആവുകയും ചെയ്താൽ തൻ്റെ സഹോദര മുസ്ലിംകളുടെ മേൽ അവനൊരു അവകാശമുണ്ട്. അവനെ സന്ദർശിക്കുക എന്നതാണത്. മൂന്നാമത്തെ ബാധ്യത: ജനാസയെ പിൻപറ്റുകയും അനുഗമിക്കുകയും ചെയ്യുക എന്നതാണ്. അതായത് അവൻ്റെ വീട്ടിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവ്വഹിക്കപ്പെടുന്ന സ്ഥലം വരെ - അത് മസ്ജിദോ മറ്റു വല്ല സ്ഥലമോ ആയിരിക്കാം; അവിടെ വരെ - പിന്തുടരുകയും, ശേഷം ഖബറടക്കുന്നത് വരെ അനുഗമിക്കുകയും ചെയ്യണം. നാലാമത്തെ ബാധ്യത: അവൻ്റെ ക്ഷണം സ്വീകരിക്കലാണ്. ഒരു മുസ്ലിമിന് തൻ്റെ സഹോദരൻ്റെ മേലുള്ള അവകാശമാണ് അവൻ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം എന്നത്. അഞ്ചാമത്തെ ബാധ്യത: തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കലാണ്. കാരണം തുമ്മാൻ കഴിയുക എന്നത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണ്. ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ കെട്ടികിടക്കുന്ന വായുവാണ് തുമ്മുന്നതിലൂടെ പുറത്തു പോകുന്നത്. അല്ലാഹു അത് പുറത്തു പോകാൻ എളുപ്പമുള്ള മാർഗം നിശ്ചയിച്ചു നൽകിയിരിക്കുന്നു. അതിനാൽ ഈ അനുഗ്രഹം ഒരാൾക്ക് ലഭിച്ചാൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) പറയണമെന്നതാണ് നിയമം. അത് കേട്ടാൽ അവൻ്റെ സഹോദരൻ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് മേൽ കാരുണ്യം ചൊരിയട്ടെ) എന്നും പ്രാർത്ഥിക്കണം. അതിന് മറുപടിയായി തുമ്മിയവൻ പറയണം: 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും' (അല്ലാഹു താങ്കളെ നേർവഴിയിലേക്ക് നയിക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ.) എന്നാൽ ആരെങ്കിലും തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞില്ലെങ്കിൽ ഈ പറഞ്ഞ പ്രാർത്ഥനയും ചൊല്ലേണ്ടതില്ല. അവന് വേണ്ടി ഒരാൾ പ്രാർത്ഥിക്കാത്തതിന് സ്വന്തത്തെയല്ലാതെ മറ്റാരെയും അവൻ കുറ്റപ്പെടുത്തേണ്ടതുമില്ല.