عن أبي هريرة رضي الله عنه : أن رسول الله صلى الله عليه وسلم قال:«حقُّ المُسلمِ على المُسلمِ خمسٌّ: ردُّ السلام، وعِيَادَةُ المريض، واتباع الجنائز، وإجابة الدَّعوة، وتَشميتُ العاطِس».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിൻ്റെ മേലുള്ള ബാധ്യതകൾ അഞ്ചു കാര്യങ്ങളാണ്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ പിന്തുടരുക, പ്രാർത്ഥനക്ക് ഉത്തരം നൽകുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരു മുസ്ലിമിന് തൻ്റെ സഹോദര മുസ്ലിംകളോടുള്ള ചില ബാധ്യതകൾ ഈ ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. മുസ്ലിംകൾ പരസ്പരമുള്ള ബാധ്യതകൾ ധാരാളമുണ്ട്. എന്നാൽ നബി -ﷺ- അത്തരം ധാരാളം കാര്യങ്ങളിൽ നിന്ന് ചിലത് പ്രത്യേകമായി ചിലപ്പോൾ എടുത്തു പറയാറുണ്ട്. അവയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനും, അത് പ്രത്യേകം ശ്രദ്ധിക്കുന്നതിനും വേണ്ടിയാണത്. അബൂ ഹുറൈറയുടെ ഈ ഹദീഥ് അതിൽ പെട്ടതാണ്. ഈ പറയപ്പെട്ട ബാധ്യതകൾ ശരിയായ രൂപത്തിൽ ഒരാൾ നിർവ്വഹിക്കുന്നുണ്ടെങ്കിൽ ഇതല്ലാത്ത മറ്റു ബാധ്യതകൾ അവൻ അതിനേക്കാൾ നന്നായി നിർവ്വഹിക്കുന്നതാണ്. ഈ നിർബന്ധ ബാധ്യതകൾ പൂർത്തീകരിക്കുന്നതിൽ അല്ലാഹുവിൻ്റെ പ്രതിഫലം അവൻ ഉദ്ദേശിക്കുന്നെങ്കിൽ ധാരാളം നന്മകളും വലിയ പ്രതിഫലവും അവന് ലഭിക്കുകയും ചെയ്യുന്നതാണ്. ഒന്നാമത്തെ ബാധ്യതയായി നബി -ﷺ- പറഞ്ഞു: സലാം മടക്കൽ മുസ്ലിമിനോടുള്ള ബാധ്യതയിൽ പെട്ടതാണ്. അതായത് അവൻ നിന്നോട് സലാം പറഞ്ഞാൽ ആ സലാം മടക്കുക. ചില നിവേദനങ്ങളിൽ "മുസ്ലിമിൻ്റെ ബാധ്യതകൾ ആറു കാര്യങ്ങളാണ്; കണ്ടുമുട്ടിയാൽ സലാം പറയണം" എന്നുമുണ്ട്. രണ്ടാമത്തെ ബാധ്യത: രോഗിയെ സന്ദർശിക്കലാണ്. അതായത് ഒരാൾക്ക് രോഗമാവുകയും, അവൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് തൻ്റെ വീട്ടിലോ ആശുപത്രിയിലോ മറ്റോ ആവുകയും ചെയ്താൽ തൻ്റെ സഹോദര മുസ്ലിംകളുടെ മേൽ അവനൊരു അവകാശമുണ്ട്. അവനെ സന്ദർശിക്കുക എന്നതാണത്. മൂന്നാമത്തെ ബാധ്യത: ജനാസയെ പിൻപറ്റുകയും അനുഗമിക്കുകയും ചെയ്യുക എന്നതാണ്. അതായത് അവൻ്റെ വീട്ടിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവ്വഹിക്കപ്പെടുന്ന സ്ഥലം വരെ - അത് മസ്ജിദോ മറ്റു വല്ല സ്ഥലമോ ആയിരിക്കാം; അവിടെ വരെ - പിന്തുടരുകയും, ശേഷം ഖബറടക്കുന്നത് വരെ അനുഗമിക്കുകയും ചെയ്യണം. നാലാമത്തെ ബാധ്യത: അവൻ്റെ ക്ഷണം സ്വീകരിക്കലാണ്. ഒരു മുസ്ലിമിന് തൻ്റെ സഹോദരൻ്റെ മേലുള്ള അവകാശമാണ് അവൻ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം എന്നത്. അഞ്ചാമത്തെ ബാധ്യത: തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കലാണ്. കാരണം തുമ്മാൻ കഴിയുക എന്നത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണ്. ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ കെട്ടികിടക്കുന്ന വായുവാണ് തുമ്മുന്നതിലൂടെ പുറത്തു പോകുന്നത്. അല്ലാഹു അത് പുറത്തു പോകാൻ എളുപ്പമുള്ള മാർഗം നിശ്ചയിച്ചു നൽകിയിരിക്കുന്നു. അതിനാൽ ഈ അനുഗ്രഹം ഒരാൾക്ക് ലഭിച്ചാൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) പറയണമെന്നതാണ് നിയമം. അത് കേട്ടാൽ അവൻ്റെ സഹോദരൻ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് മേൽ കാരുണ്യം ചൊരിയട്ടെ) എന്നും പ്രാർത്ഥിക്കണം. അതിന് മറുപടിയായി തുമ്മിയവൻ പറയണം: 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും' (അല്ലാഹു താങ്കളെ നേർവഴിയിലേക്ക് നയിക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ.) എന്നാൽ ആരെങ്കിലും തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞില്ലെങ്കിൽ ഈ പറഞ്ഞ പ്രാർത്ഥനയും ചൊല്ലേണ്ടതില്ല. അവന് വേണ്ടി ഒരാൾ പ്രാർത്ഥിക്കാത്തതിന് സ്വന്തത്തെയല്ലാതെ മറ്റാരെയും അവൻ കുറ്റപ്പെടുത്തേണ്ടതുമില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു. അതിൽ ചിലത് നിർബന്ധവും, മറ്റു ചിലത് സുന്നത്തും (ഐഛികം) ആകുന്നു. വ്യക്തികളുടെയും അവസ്ഥകളുടെയും അടിസ്ഥാനത്തിൽ അവയുടെ വിധിവിലക്കുകൾ മാറുന്നതാണ്.
  2. * ഏതെങ്കിലും ഒരു വ്യക്തിയോടാണ് സലാം പറയപ്പെട്ടത് എങ്കിൽ സലാം മടക്കുക എന്നത് വ്യക്തിപരമായ നിർബന്ധബാധ്യതയാണ്. ഒരു കൂട്ടത്തോടാണെങ്കിൽ അവരിൽ ആരെങ്കിലും മടക്കുക എന്നതാണ് ബാധ്യത.
  3. * രോഗിയെ സന്ദർശിക്കുക എന്നത് സാമൂഹിക ബാധ്യതയാണ്.
  4. * ജനാസയെ പിൻപറ്റുക എന്നത് സാമൂഹിക ബാധ്യതയാണ്. മയ്യത്തിന്റെ സ്ഥാനം മുതൽ -അല്ലെങ്കിൽ മയ്യിത്ത് നിസ്കാരത്തിൻ്റെ സ്ഥലം മുതൽ- മറമാടുന്ന സ്ഥലം വരെ അതിനെ പിന്തുടരണം.
  5. * വിവാഹ വിരുന്നിലേക്കുള്ള ക്ഷണം സ്വീകരിക്കൽ നിർബന്ധമാണ്; അതിന് നിശ്ചയിക്കപ്പെട്ട നിബന്ധനകൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റു വിരുന്നുകളിലേക്കുള്ള ക്ഷണം സ്വീകരിക്കൽ സുന്നത്താണ്.
  6. * തുമ്മിയവൻ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അവന് വേണ്ടി പ്രാർത്ഥിക്കണം. ചില പണ്ഡിതന്മാർ പറഞ്ഞു: അങ്ങനെ ചെയ്യാൻ മറ്റാരും പരിസരത്ത് ഇല്ലെങ്കിൽ അത് അവിടെയുള്ളയാളുടെ മേലുള്ള വ്യക്തിപരമായ ബാധ്യതയാണ്. ഒരു കൂട്ടം പേരുണ്ടെങ്കിൽ അവരുടെ മേലുള്ള പൊതുബാധ്യതയും; (അവരിൽ ആരെങ്കിലും ചെയ്താൽ മറ്റുള്ളവരുടെ ബാധ്യതയും ഇല്ലാതെയാകും). ഇത് സുന്നത്തായ ബാധ്യതയാണ് എന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
  7. * പരസ്പരമുള്ള സാഹോദര്യത്തിൻ്റെ കണ്ണികൾ ഉറപ്പിക്കുന്നതിലും, മുസ്ലിംകൾക്കിടയിലെ സ്നേഹം നിലനിർത്തുന്നതിലും ഇസ്ലാം പുലർത്തുന്ന ശ്രദ്ധ ഈ ദീനിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്നു.
  8. * (വെള്ളിയാഴ്ച ജുമുഅയിൽ) ഇമാം ഖുതുബ പറയുന്ന വേളയിൽ തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുകയോ, സലാം മടക്കുകയോ ചെയ്യരുത്. കാരണം ആ സന്ദർഭത്തിൽ അത് രണ്ടും സംസാരത്തിൽ പെടും. ഖുതുബക്കിടയിലുള്ള സംസാരം നിഷിദ്ധമാണ്.
വിഭാഗങ്ങൾ
കൂടുതൽ