عن حمران مولى عثمان أنَّه رأى عثمان دعا بوَضُوء، فأفرَغ على يَدَيه مِن إنائه، فغَسَلهُما ثلاثَ مرَّات، ثمَّ أدخل يَمينَه في الوَضُوء، ثمَّ تَمضمَض واستَنشَق واستَنثَر، ثُمَّ غَسل وَجهه ثَلاثًا، ويديه إلى المرفقين ثلاثا، ثم مسح برأسه، ثمَّ غَسل كِلتا رجليه ثلاثًا، ثمَّ قال: رأيتُ النَّبِي صلى الله عليه وسلم يتوضَّأ نحو وُضوئي هذا، وقال: (من توضَّأ نحو وُضوئي هذا، ثمَّ صلَّى ركعتين، لا يحدِّث فِيهما نفسه غُفِر له ما تقدَّم من ذنبه).
[صحيح] - [متفق عليه]
المزيــد ...

ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദ്വു എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദ്വുവിൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന് തവണ കഴുകി. ശേഷം വുദ്വുവിൻ്റെ വെള്ളത്തിൽ തൻ്റെ വലതു കൈ അദ്ദേഹം പ്രവേശിപ്പിച്ചു. ശേഷം വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും, തൻ്റെ കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുകയും ചെയ്തു. ശേഷം തല തടവുകയും, രണ്ട് കാലുകളും മൂന്ന് തവണ കഴുകുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി -ﷺ- ഞാൻ ഈ വുദ്വു എടുത്തത് പോലെ വുദ്വു എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ആരെങ്കിലും എൻ്റെ വുദ്വു (അംഗശുദ്ധി) പോലെ വുദ്വു എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ വുദ്വുവിൻ്റെ പൂർണ്ണമായ രൂപം ഈ ഹദീഥ് ഉൾക്കൊള്ളുന്നു. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- അദ്ദേഹത്തിൻ്റെ നല്ല അധ്യാപനത്തിലൂടെ അവർക്ക് നബി -ﷺ- യുടെ വുദ്വുവിൻ്റെ രൂപം പ്രവർത്തിച്ചു കാണിക്കുകയാണ് ചെയ്തത്. അതാണ് മനസ്സിലാവാൻ കൂടുതൽ ഉത്തമം. അദ്ദേഹം വെള്ളമുള്ള ഒരു പാത്രം കൊണ്ടുവരാൻ കൽപ്പിച്ചു. ശേഷം ആ വെള്ളത്തിൽ കലർപ്പു വരാതിരിക്കുന്നതിന് തൻ്റെ കൈ അതിൽ മുക്കിയില്ല. മറിച്ച് രണ്ട് കൈകളും ശുദ്ധീകരിക്കുന്നതിന് വേണ്ടി മൂന്ന് പ്രാവശ്യം പാത്രത്തിലുള്ള വെള്ളം കയ്യിലേക്ക് ഒഴിക്കുകയാണ് ചെയ്തത്. അതിന് ശേഷം തൻ്റെ വലതു കൈ അദ്ദേഹം വെള്ളപ്പാത്രത്തിലേക്ക് ഇടുകയും, അത് കൊണ്ട് വെള്ളമെടുത്ത് വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്തു. ശേഷം മൂന്ന് തവണ മുഖം കഴുകുകയും, പിന്നീട് കൈകൾ മുട്ടുകൈ ഉൾപ്പടെ മൂന്ന് തവണ കഴുകുകയും ചെയ്തു. അതിന് ശേഷം തല മുഴുവനായി ഒരു തവണ തടവി. ശേഷം കാലുകൾ ഞെരിയാണിയുൾപ്പെടെ മൂന്ന് പ്രാവശ്യം കഴുകുകയും ചെയ്തു. അങ്ങനെ വുദ്വു പൂർണ്ണമായി പ്രാവർത്തികമാക്കി കാണിച്ചു നൽകിയ ശേഷം നബി -ﷺ- ഇതു പോലെ വുദ്വുവെടുക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നും നബി -ﷺ- അവരെ ഇപ്രകാരം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു: "ഇതു പോലെ ആരെങ്കിലും വുദ്വു എടുക്കുകയും, ഭയഭക്തിയോടെയും അല്ലാഹുവിൻ്റെ മുന്നിലാണ് താനുള്ളത് എന്ന ബോധ്യത്തോടെയും രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താൽ ഈ പരിപൂർണ്ണമായ വുദ്വുവിനും, നിഷ്കളങ്കമായ നിസ്കാരത്തിനും പ്രതിഫലമായി അല്ലാഹു - അവൻ്റെ ഔദാര്യമായി കൊണ്ട് - അയാളുടെ മുൻകഴിഞ്ഞ തെറ്റുകൾ പൊറുത്തു നൽകുന്നതാണ്".

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠത. അദ്ദേഹം ദീനീ വിജ്ഞാനവും നബി -ﷺ- യുടെ സുന്നത്തും പഠിപ്പിക്കാൻ ചെലുത്തിയ ശ്രദ്ധയും.
  2. * പ്രവർത്തനത്തിലൂടെ പഠിപ്പിക്കുക എന്ന രീതി; അതാണ് കൂടുതൽ ഫലപ്രദവും കൃത്യതയുള്ളതും.
  3. * ഉറക്കത്തിൽ നിന്നുണർന്ന ശേഷമല്ലെങ്കിൽ വുദ്വുവിൻ്റെ തുടക്കത്തിൽ പാത്രത്തിൽ കൈ മുക്കുന്നതിന് മുൻപ് രണ്ട് കൈകളും കഴുകൽ സുന്നത്താണ്. എന്നാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന സന്ദർഭത്തിലാണെങ്കിൽ ഇപ്രകാരം കഴുകൽ നിർബന്ധവുമാണ്.
  4. * ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരു ഇബാദത്ത് (ആരാധനാകർമ്മം) ചെയ്യുകയും, അതിലൂടെ ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു നൽകുക എന്ന് ഉദ്ദേശിക്കുകയും ചെയ്താൽ അവൻ്റെ ഇഖ്'ലാസിന് (നിഷ്കളങ്കതക്ക്) യാതൊരു കുറവും സംഭവിക്കുന്നതല്ല.
  5. * കാര്യം ഗ്രഹിക്കാനും, നന്നായി മനസ്സിൽ ഉറക്കാനും ഏറ്റവും സഹായകമായ വഴിയാണ് അദ്ധ്യാപകർ സ്വീകരിക്കേണ്ടത്.
  6. * ഇബാദത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വ്യക്തിയും തൻ്റെ ചിന്തകളിൽ ഇഹലോകത്തിൻ്റെ ആലോചനകൾ കടന്നു വരുന്നത് തടുത്തു നിർത്തണം. അതിനായി തൻ്റെ മനസ്സിനോട് കടുത്ത പോരാട്ടം നടത്തുകയും വേണം. നിസ്കാരത്തിനായി നിൽക്കുമ്പോൾ അവൻ്റെ ഹൃദയം ഏതൊരു കാര്യത്തിലാണോ മുഴുകിയിരിക്കുന്നത്, അത് അവൻ്റെ ചിന്തയിൽ വന്നെത്തുന്നതാണ്.
  7. * വുദ്വു എടുക്കുന്ന വേളയിൽ വലതു ഭാഗം മുന്തിക്കുന്നതും, അവയവങ്ങൾ കഴുകുന്നതിനായി വെള്ളം വലതു കൈ കൊണ്ട് എടുക്കുന്നതും സുന്നത്താണ്.
  8. * വായിൽ വെള്ളം കൊപ്ലിക്കുക, ശേഷം മൂക്കിൽ വെള്ളം കയറ്റുക, ശേഷം വെള്ളം (മൂക്കിൽ നിന്ന്) ചീറ്റിക്കളയുക എന്നത് ഈ പറഞ്ഞ ക്രമത്തിൽ നിർവ്വഹിക്കുന്നതാണ് നല്ലത്.
  9. * മുഖം മൂന്ന് തവണ കഴുകണം.
  10. * തല മുഴുവനായി ഒരു തവണ തടവണം.
  11. * കാലുകൾ നെരിയാണി അടക്കം മൂന്ന് തവണ കഴുകണം.
  12. * ഈ പറഞ്ഞതെല്ലാം ക്രമത്തിൽ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. കാരണം അല്ലാഹു വുദ്വുവിനെ കുറിച്ച് പഠിപ്പിച്ച ആയത്തിൽ (മാഇദ: 6) മറ്റു അവയവങ്ങൾ കഴുകുന്നതും രണ്ട് കാലുകൾ കഴുകുന്നതും പറയുന്നതിന് ഇടയിൽ (കഴുകേണ്ടതെല്ലാം ഒരുമിച്ച് പറയാതെ) തല തടവണം എന്ന് പറഞ്ഞിരിക്കുന്നു. അതിൽ നിന്ന് ഈ പറയപ്പെട്ട ക്രമം പാലിക്കണമെന്ന് മനസ്സിലാക്കാം.
  13. * ഈ ഹദീഥിൽ പറയപ്പെട്ടതാണ് നബി -ﷺ- യുടെ വുദ്വുവിൻ്റെ പൂർണ്ണരൂപം.
  14. * വുദ്വുവിന് ശേഷം നിസ്കരിക്കുക എന്നത് സുന്നത്താണ്.
  15. * അല്ലാഹുവിൻ്റെ മുന്നിൽ നിൽക്കുമ്പോൾ ഉണ്ടാകേണ്ട ഹൃദയസാന്നിധ്യത്തിലാണ് നിസ്കാരത്തിൻ്റെ പൂർത്തീകരണവും പൂർണ്ണതയും നിലകൊള്ളുന്നത്. അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി പ്രവർത്തിക്കാനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്. നിസ്കാരത്തിൽ ദുനിയാവിലെ കാര്യങ്ങളെ കുറിച്ചുള്ള ചിന്തയിൽ മുഴുകിയവൻ്റെ നിസ്കാരം സ്വീകരിക്കപ്പെടില്ലെന്ന താക്കീതും അതിലുണ്ട്. ആർക്കെങ്കിലും നിസ്കാരത്തിൽ ഇത്തരം ഐഹികമായ ചിന്തകൾ കയറിവരികയും, അത് അവൻ മനസ്സിൽ നിന്ന് വലിച്ചെറിയുകയും ചെയ്താൽ ഈ ഹദീഥിൽ പറഞ്ഞ പ്രതിഫലം ലഭിക്കുമെന്ന് അവന് പ്രതീക്ഷിക്കാവുന്നതാണ്.
  16. * കൈകൾ മുട്ടുകളോടൊപ്പം മൂന്ന് തവണ കഴുകണം.
  17. * രണ്ട് കാര്യങ്ങൾ ഒരുമിക്കുമ്പോഴാണ് ഹദീഥിൽ പറയപ്പെട്ട പ്രതിഫലം ലഭിക്കുകയുള്ളൂ. ഒന്ന്: ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ തന്നെ വുദ്വു എടുക്കുക. രണ്ട്: വുദ്വു എടുത്ത ശേഷം ഹദീഥിൽ പറയപ്പെട്ട രൂപത്തിൽ രണ്ട് റക്അത്ത് നമസ്കരിക്കുക.
  18. * വുദ്വു എടുക്കുകയും, ഭയഭക്തിയോടെ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുന്നതിനുള്ള പ്രതിഫലം മുൻകഴിഞ്ഞ പാപങ്ങൾ അല്ലാഹു പൊറുത്തു നൽകുമെന്നതാണ്.