عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِذَا وَجَدَ أَحَدُكُمْ فِي بَطْنِهِ شَيْئًا، فَأَشْكَلَ عَلَيْهِ أَخَرَجَ مِنْهُ شَيْءٌ أَمْ لَا، فَلَا يَخْرُجَنَّ مِنَ الْمَسْجِدِ حَتَّى يَسْمَعَ صَوْتًا، أَوْ يَجِدَ رِيحًا».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലാർക്കെങ്കിലും തൻ്റെ വയറിൽ എന്തെങ്കിലും അനുഭവപ്പെടുകയും, അവനിൽ നിന്ന് (വുദു മുറിക്കുന്ന) എന്തെങ്കിലും പുറത്തു പോയോ ഇല്ലയോ എന്ന് സംശയമുണ്ടാവുകയും ചെയ്താൽ അവൻ മസ്ജിദിൽ നിന്ന് പുറത്തു പോകേണ്ടതില്ല; എന്തെങ്കിലും ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നിസ്കരിക്കുന്ന വ്യക്തിക്ക് വയറിന് അസ്വസ്ഥതയോ മറ്റോ അനുഭവപ്പെടുകയും, വുദു മുറിക്കുന്ന എന്തെങ്കിലും സംഭവിച്ചോ എന്ന് സംശയം ഉടലെടുക്കുകയും ചെയ്താൽ അവൻ തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും നിസ്കാരം മുറിക്കുകയും വീണ്ടും വുദു എടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതിന് മുൻപ് വുദു മുറിഞ്ഞിരിക്കുന്നു എന്നത് ഉറപ്പു വരുത്താൻ ശ്രമിക്കണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. ഉദാഹരണത്തിന് കീഴ്ശ്വാസം പോയ ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യണം. കാരണം വുദു എടുത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം വുദു ഉണ്ട് എന്നത് അവന് ദൃഢബോധ്യമുണ്ട്; ഈ ബോധ്യം വുദു നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൻ്റെ പേരിൽ ഉപേക്ഷിക്കേണ്ടതില്ല.