+ -

عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ»، ولفظ مسلم: «مَثَلُ الْبَيْتِ الَّذِي يُذْكَرُ اللهُ فِيهِ، وَالْبَيْتِ الَّذِي لَا يُذْكَرُ اللهُ فِيهِ، مَثَلُ الْحَيِّ وَالْمَيِّتِ».

[صحيح] - [متفق عليه] - [صحيح البخاري: 6407]
المزيــد ...

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തൻ്റെ റബ്ബിനെ സ്മരിക്കുന്നവൻ്റെയും തൻ്റെ റബ്ബിനെ സ്മരിക്കാത്തവൻ്റെയും ഉദാഹരണം ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉദാഹരണമാണ്." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണ്: "അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടുന്ന ഭവനത്തിൻ്റെയും അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെടാത്ത ഭവനത്തിൻ്റെയും ഉപമ ജീവിച്ചിരിക്കുന്നവൻ്റെയും മരിച്ചവൻ്റെയും ഉപമയാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6407]

വിശദീകരണം

അല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തിയും അവനെ സ്മരിക്കാത്ത ഒരാളും തമ്മിലുള്ള വ്യത്യാസമാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. ജീവിച്ചിരിക്കുന്നവനും മരിച്ചവനും തമ്മിൽ കാഴ്ച്ചയിലും പ്രയോജനത്തിലുമുള്ളതു പോലുള്ള വ്യത്യാസം അവർക്കിടയിലുണ്ട്. അല്ലാഹുവിനെ സ്മരിക്കുന്ന ഒരു വ്യക്തി ജീവസ്സുറ്റ ഒരാളെപ്പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ജീവൻ്റെ വെളിച്ചത്താൽ അലങ്കൃതമായിരിക്കുന്നു. അവൻ്റെ ഉള്ളുകളാകട്ടെ, തിരിച്ചറിൻ്റെ പ്രകാശത്താലും നന്മകളാലും നിറഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹുവിനെ സ്മരിക്കാത്ത ഒരാൾ മൃതദേഹത്തെ പോലെയാണ്; അവൻ്റെ പ്രത്യക്ഷരൂപം ചലനരഹിതമായിരിക്കുന്നു. അവൻ്റെ ഉള്ളാകട്ടെ, ഒരു പ്രയോജനവുമില്ലാതെ നിരർത്ഥകവുമായിരിക്കുന്നു.
ഇതു പോലെത്തന്നെയാണ് വീടുകളുടെ കാര്യവും; വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നുവെങ്കിൽ അത് ജീവനുള്ള വീടാണ്. അതല്ലെങ്കിൽ അല്ലാഹുവിനെ സ്മരിക്കാത്തവരെ ഉൾക്കൊള്ളുന്ന ആ വീട് മൃതദേഹത്തിന് സമാനമായിരിക്കുന്നു. വീടിനെ കുറിച്ച് ജീവനുള്ളതെന്നും മരിച്ചതെന്നുമെല്ലാം പറയുന്നത് അതിനുള്ളിൽ താമസിക്കുന്നവരെ പരിഗണിച്ചു കൊണ്ടാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രോത്സാഹനവും, അവനെ കുറിച്ച് അശ്രദ്ധയിലാകുന്നതിൽ നിന്നുള്ള താക്കീതും.
  2. ശരീരത്തിന് ആത്മാവ് ജീവൻ നൽകുന്നതു പോലെ, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാകുന്ന ദിക്റുകൾ ആത്മാവിന് ജീവൻ പകരുന്നു.
  3. ആശയങ്ങൾ മനസ്സിലാകാൻ സഹായകമാകുന്ന വിധത്തിൽ ഉദാഹരണങ്ങളും ഉപമകളും പറയുക എന്നത് നബി -ﷺ- യുടെ അദ്ധ്യാപന രീതിയിൽ പെട്ടതായിരുന്നു.
  4. നവവി -رَحِمَهُ اللَّهُ- പറയുന്നു: "വീടുകളിൽ അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്. അതൊരിക്കലും ദിക്റുകളില്ലാതെ വരണ്ടു പോകുന്നത് ശരിയല്ല."
  5. നവവി -رَحِمَهُ اللَّهُ- പറയുന്നു: "നന്മകൾ ചെയ്തു കൊണ്ട് ദീർഘകാലം ജീവിക്കുന്നത് ശ്രേഷ്ഠകരമാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. നന്മ ചെയ്ത ഒരു വ്യക്തി മരിച്ചാൽ ഇഹലോകത്തേക്കാൾ ഉത്തമമായതിലേക്കാണ് അവൻ പോകുന്നത് എങ്കിലും അവനേക്കാൾ കൂടുതൽ ജീവിച്ചവന് ആ നന്മകളിൽ അവനോടൊപ്പം എത്താനും, അവന് എത്തിപ്പിടിക്കാൻ കഴിയാത്ത നന്മകൾ വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية النيبالية المجرية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ