+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ وَلَا يَخْذُلُهُ، وَلَا يَحْقِرُهُ التَّقْوَى هَاهُنَا» وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ «بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ».

[صحيح] - [رواه مسلم] - [صحيح مسلم: 2564]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2564]

വിശദീകരണം

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മുസ്‌ലിമിനോട് പാലിക്കേണ്ട ബാധ്യതകൾ നബി (ﷺ) വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) ഈ ഹദീഥിൽ ഓർമ്മപ്പെടുത്തുന്നു. അവരോടുള്ള ചില നിർബന്ധബാധ്യതകളും മര്യാദകളും വിവരിച്ച സന്ദർഭത്തിൽ അവിടുന്ന് ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്: 1- നിങ്ങൾ പരസ്പരം അസൂയ വെക്കരുത്; നിങ്ങളിലൊരാൾ മറ്റൊരാളുടെ അനുഗ്രഹം നീങ്ങിപ്പോയിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിൽ വെക്കരുത്. 2- നിങ്ങൾ നജ്ശ് നടത്തരുത്; അതായത് ഒരാൾക്ക് വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത വസ്തുവിൻ്റെ വില -കച്ചവടക്കാരന് ഉപകാരം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തിലോ, വാങ്ങുന്ന വ്യക്തിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയോ- കൂട്ടിപ്പറയരുത്. 3- നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തരുത്; മറ്റൊരു മുസ്‌ലിം സഹോദരനെ സ്നേഹിക്കേണ്ടതിന് പകരം, അവന് ഉപദ്രവം ഉദ്ദേശിക്കരുത് എന്നർത്ഥം. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിലാണ് ആ വിദ്വേഷമെങ്കിൽ അത് നിർബന്ധമാണെന്ന വശം കൂടെ ഓർമ്മയിൽ വെക്കുക. 4- നിങ്ങൾ പരസ്പരം പിന്തിരിഞ്ഞു കളയരുത്; അതായത് (തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ) അവനിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട് അവനെ അകറ്റി നിർത്തരുത്. 5- നിങ്ങളിലൊരാളും മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തരുത്; അതായത്, ഒരാൾ മറ്റൊരാളുടെ പക്കൽ നിന്ന് ഒരു വസ്തു വാങ്ങാനായി നിൽക്കുന്ന വേളയിൽ ഇതേ വസ്തു എൻ്റെ പക്കൽ ഇതിനേക്കാൾ കുറഞ്ഞ വിലയിലുണ്ട് എന്നോ, ഇതേ വിലയിൽ ഇതിനേക്കാൾ മേന്മയുള്ളത് എൻ്റെ പക്കലുണ്ടെന്നോ പറയരുത്. ശേഷം സമ്പൂർണ്ണവും സമഗ്രവുമായ ഒരു വസ്വിയ്യത്ത് നബി (ﷺ) നൽകി: "പരസ്പര സഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക." അതായത്, ഞാൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുന്ന, പരസ്പരം സ്നേഹവും അനുകമ്പയും ഇഷ്ടവും സൗമ്യതയും പുലർത്തുന്ന, ശുദ്ധമായ ഹൃദയവും എല്ലാ സന്ദർഭത്തിലും ഗുണകാംക്ഷയുമുള്ള സഹോദരങ്ങളെ പോലെ നിങ്ങൾ ആയിത്തീരുക! ഈ സാഹോദര്യത്തിൻ്റെ തേട്ടമായി ഓരോ മുസ്‌ലിമും തൻ്റെ സഹോദരനോട് പാലിച്ചിരിക്കേണ്ട ചിലത് കൂടെ അവിടുന്ന് ശേഷം അറിയിക്കുന്നു: തൻ്റെ സഹോദരനായ മുസ്‌ലിമിനോട് അതിക്രമം ചെയ്യുകയോ അനീതി പ്രവർത്തിക്കുകയോ അരുത്. തൻ്റെ സഹോദരനോട് അതിക്രമം ചെയ്യപ്പെടാൻ അനുവദിക്കരുത്; അവനെ സഹായിക്കാനോ അവനോടുള്ള അതിക്രമം തടയാനോ സാധിക്കുന്ന വേളയിൽ അവനെ കൈവിടരുത്. തൻ്റെ മുസ്‌ലിം സഹോദരനെ നിസ്സാരനായി കാണുകയോ ചെറുതായി കണക്കാക്കുകയോ വിലയില്ലാത്തവനായി പരിഗണിക്കുകയോ അരുത്. ഹൃദയത്തിലുള്ള അഹങ്കാരത്തിൽ നിന്നാണ് ആ ചിന്താഗതി ഉടലെടുക്കുന്നത്. ശേഷം ഓരോ വ്യക്തിയുടെയും ഹൃദയത്തിലാണ് തഖ്‌വ നിലകൊള്ളുന്നത് എന്ന കാര്യം മൂന്ന് തവണ നബി (ﷺ) ആവർത്തിച്ചു പറഞ്ഞു. സൽസ്വഭാവം പുലർത്താനും, അല്ലാഹുവിനെ ഭയക്കാനും അവൻ തന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തിൽ ജീവിക്കാനും ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള തഖ്‌വ അവൻ്റെ ഹൃദയത്തിലുണ്ട് എങ്കിൽ അവനൊരിക്കലും ഒരു മുസ്‌ലിമിനെ നിസ്സാരനും വിലയില്ലാത്തവനുമായി കാണുകയില്ല. തൻ്റെ സഹോദരനായ ഒരു മുസ്‌ലിമിനെ നിസ്സാരനാക്കുക എന്നത് മാത്രം മതി ഒരാളെ നശിപ്പിക്കാവുന്ന തിന്മയും അവൻ്റെ നിലവാരം നഷ്ടപ്പെടുത്തുന്ന തിന്മയുമായി; കാരണം ഹൃദയത്തിൽ കുടികൊള്ളുന്ന അഹങ്കാരത്തിൽ നിന്നാണ് ആ സ്വഭാവം ഉടലെടുക്കുന്നത്. ശേഷം ഇത്രയും വിവരിച്ച കാര്യം നബി (ﷺ) വീണ്ടും ഊന്നിയൂന്നി പറയുന്നു; ഓരോ മുസ്‌ലിമും മറ്റു മുസ്‌ലിമിന് മേൽ നിഷിദ്ധമാകുന്നു. അവൻ്റെ രക്തം നിഷിദ്ധമാണ്; അവനെ വധിക്കുകയോ മുറിവേൽപ്പിക്കുകയോ മർദ്ധിക്കുകയോ ചെയ്തു കൊണ്ട് അവന് മേൽ അതിക്രമം അഴിച്ചു വിടാൻ ഒരാൾക്കും അനുവാദമില്ല. അവൻ്റെ സമ്പത്തും നിഷിദ്ധമാണ്; അർഹതയില്ലാതെ യാതൊന്നും അതിൽ നിന്ന് എടുക്കാൻ അവന് പാടില്ല. അവൻ്റെ അഭിമാനവും പവിത്രമാണ്; അവൻ്റെ വ്യക്തിത്വത്തെയോ തറവാടിനെയോ ആക്ഷേപിക്കുന്നത് അവന് പാടില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. (അല്ലാഹുവിലും അവൻ്റെ ദൂതനിലുമുള്ള) വിശ്വാസപരമായ സാഹോദര്യത്തിൻ്റെ തേട്ടങ്ങളായ എല്ലാ കാര്യവും ഇസ്‌ലാം കൽപ്പിച്ചിരിക്കുന്നു. അതിന് വിരുദ്ധമാക്കുന്ന എല്ലാ വാക്കുകളും പ്രവർത്തികളും ഇസ്‌ലാം വിലക്കിയിരിക്കുന്നു.
  2. അല്ലാഹുവിനെ കുറിച്ചുള്ള അറിവും അവനോടുള്ള ഭയഭക്തിയും അവൻ എന്നുമെപ്പോഴും എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യവുമാണ് തഖ്‌വയുടെ അടിസ്ഥാനശില. ഈ തഖ്‌വയിൽ നിന്നാണ് എല്ലാ സൽകർമ്മങ്ങളും നന്മകളും ഉടലെടുക്കുന്നത്.
  3. പ്രകടമായ വഴികേടുകളും വ്യതിചലനങ്ങളും ഹൃദയത്തിലെ തഖ്‌വയുടെ കുറവും ദുർബലതയുമാണ് സൂചിപ്പിക്കുന്നത്.
  4. വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ, ഏതു രൂപത്തിലാണെങ്കിലും ഒരു മുസ്ലിമിനെ ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്.
  5. തൻ്റെ മുസ്‌ലിം സഹോദരനുള്ള അനുഗ്രഹം നീങ്ങിപ്പോകണമെന്നോ നശിക്കണമെന്നോ ഉദ്ദേശ്യമില്ലാതെ, തനിക്കും അതുപോലുള്ളത് ലഭിച്ചിരുന്നെങ്കിൽ എന്ന് ഒരാൾ ആഗ്രഹിക്കുന്നത് അസൂയയല്ല. അതിനെ അറബിയിൽ 'ഗിബ്ത്വ' എന്നാണ് പറയുക. നന്മകളിൽ മത്സരിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്ന അനുവദനീയമായ സ്വഭാവമാണത്.
  6. നന്മകളിലും ശ്രേഷ്ഠതകളിലും തന്നേക്കാൾ മറ്റൊരാൾ ഉയർച്ച നേടുന്നത് ഒരാൾക്ക് അനിഷ്ടകരമായിരിക്കും എന്നത് മനുഷ്യപ്രകൃതത്തിൻ്റെ ഭാഗമാണ്. എന്നാൽ മറ്റൊരാളുടെ അനുഗ്രഹം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുമ്പോഴാണ് അത് നിഷിദ്ധമായ അസൂയയുടെ പരിധിയിൽ പെടുക. എന്നാൽ നന്മയിലുള്ള മത്സരത്തിൻ്റെ ഭാഗമാണത് എങ്കിൽ അനുവദിക്കപ്പെട്ട ഗിബ്ത്വഃയിലാണ് അത് ഉൾപ്പെടുക.
  7. ഒരു മനുഷ്യൻ കച്ചവടത്തിൽ വ്യക്തമായ വിധത്തിൽ ചതിക്കപ്പെടുമ്പോൾ അത് വിവരിച്ചു കൊടുക്കുകയോ വ്യക്തമാക്കി കൊടുക്കുകയോ ചെയ്യുന്നത് മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം ചെയ്യുക എന്നതിൻ്റെ പരിധിയിൽ ഉൾപ്പെടുകയില്ല. മറിച്ച്, അയാളോടുള്ള ഗുണകാംക്ഷയുടെയും നസ്വീഹത്തിൻ്റെയും ഭാഗമാണത്. കച്ചവടവസ്തു വാങ്ങുന്ന വ്യക്തിയോടുള്ള ഗുണകാംക്ഷ മാത്രമായിരിക്കണം അവൻ്റെ ഉദ്ദേശ്യമെന്നതും, വിൽപ്പനക്കാരനെ ഉപദ്രവിക്കലാകരുത് എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട നിബന്ധനയാണ്; പ്രവർത്തനങ്ങളെല്ലാം (അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക) അതിൻ്റെ ഉദ്ദേശ്യം അനുസരിച്ചായിരിക്കും എന്നത് അവൻ മറക്കാതിരിക്കട്ടെ.
  8. കച്ചവടത്തിൽ ഏർപ്പെടുന്ന വിൽപ്പനക്കാരനും ഉപഭോക്താവും പരസ്പരം കച്ചവടം ഉറപ്പിക്കുകയോ, വിലയുടെ കാര്യത്തിൽ തീരുമാനമാവുകയോ ചെയ്യുന്നതിന് മുൻപ് അതിൽ കയറി കച്ചവടത്തിന് ശ്രമിക്കുന്നത് നിഷിദ്ധമായ കച്ചവടത്തിൻ്റെ പരിധിയിൽ ഉൾപ്പെടുകയില്ല.
  9. അല്ലാഹുവിൻ്റെ പേരിലുള്ള ദേഷ്യവും അകൽച്ചയും ഹദീഥിൽ പരാമർശിക്കപ്പെട്ട, നിഷിദ്ധമായ പരസ്പര വിദ്വേഷത്തിൽ പെട്ടതല്ല. മറിച്ച്, നിർബന്ധമായും ഒരാളിൽ ഉണ്ടായിരിക്കേണ്ട, ഈമാനിൻ്റെ ഏറ്റവും ശക്തമായ കണ്ണിയാണത്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ الأمهرية الهولندية الغوجاراتية Kargaria النيبالية الليتوانية الدرية الصربية الطاجيكية Keniaroandia الرومانية المجرية التشيكية الموري Malagasy Kanadianina الولوف Azerianina الأوزبكية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ