عَنِ العَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضيَ اللهُ عنهُ قَالَ:
قُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ عَزَّ وَجَلَّ. قَالَ: «سَلِ اللَّهَ العَافِيَةَ»، فَمَكَثْتُ أَيَّامًا ثُمَّ جِئْتُ فَقُلْتُ: يَا رَسُولَ اللهِ، عَلِّمْنِي شَيْئًا أَسْأَلُهُ اللَّهَ. فَقَالَ لِي: «يَا عَبَّاسُ، يَا عَمَّ رَسُولِ اللهِ، سَلِ اللَّهَ العَافِيَةَ فِي الدُّنْيَا وَالآخِرَةِ».

[صحيح لغيره] - [رواه الترمذي وأحمد] - [سنن الترمذي: 3514]
المزيــد ...

അബ്ബാസ് ബ്നു അബ്ദിൽ മുത്ത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോട് താങ്കൾ ആഫിയത്ത് (സൗഖ്യം) ചോദിക്കുക." അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ നബി -ﷺ- യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ചോദിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക."

[സ്വഹീഹുൻ ലി ഗൈരിഹി (മറ്റ് റിപ്പോർട്ടുകളുടെ പിൻബലത്താൽ സ്വഹീഹായത്)] - [رواه الترمذي وأحمد] - [سنن الترمذي - 3514]

വിശദീകരണം

നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരേ ഉത്തരം തന്നെ നബി -ﷺ- രണ്ടാമത്തെ തവണയും ആവർത്തിച്ചതിൽ നിന്ന് ഒരാൾക്ക് അല്ലാഹുവിനോട് ചോദിക്കാവുന്ന ഏറ്റവും നല്ല കാര്യം ആഫിയത്താണെന്ന് മനസ്സിലാക്കാം.
  2. ആഫിയത്തിൻ്റെ ശ്രേഷ്ഠത. ഇഹലോകത്തെയും പരലോകത്തെയും എല്ലാ നന്മകളും ഒരുമിപ്പിക്കുന്ന കാര്യമാണത്.
  3. തങ്ങളുടെ വിജ്ഞാനവും നന്മകളും വർദ്ധിപ്പിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (50)
കൂടുതൽ