عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: «أَثقَل الصَّلاةِ على المُنَافِقِين: صَلاَة العِشَاء، وصَلاَة الفَجر، وَلَو يَعلَمُون مَا فِيها لَأَتَوهُمَا وَلَو حَبْوُا، وَلَقَد هَمَمتُ أًن آمُرَ بِالصَّلاَةِ فَتُقَام، ثُمَّ آمُر رجلاً فيصلي بالنَّاس، ثُمَّ أَنطَلِق مَعِي بِرِجَال معهُم حُزَمٌ مِن حَطَب إلى قَومٍ لاَ يَشهَدُون الصَّلاَة، فَأُحَرِّقَ عَلَيهِم بُيُوتَهُم بالنَّار».
[صحيح] - [متفق عليه]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
കപടവിശ്വാസികൾ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ മാത്രമായിരുന്നു. അല്ലാഹുവിനെ വളരെ കുറച്ചല്ലാതെ അക്കൂട്ടർ സ്മരിക്കുകയില്ല. അല്ലാഹു അവരെ കുറിച്ച് അറിയിച്ചു തന്ന കാര്യമാണത്. അവരുടെ മടി കൂടുതൽ പ്രകടമാവുക ഇശാ നിസ്കാരത്തിൻ്റെയും ഫജ്ർ നിസ്കാരത്തിൻ്റെയും കാര്യത്തിലാണ്. കാരണം അത് രണ്ടും ഇരുട്ടുള്ള സന്ദർഭത്തിലെ നിസ്കാരമാണ്. നിസ്കരിക്കുന്നവർ ആ സന്ദർഭത്തിൽ അവരെ കാണുന്നതല്ല. കപടവിശ്വാസികളിൽ ബഹുഭൂരിപക്ഷവും ഈ രണ്ട് നിസ്കാരത്തിൻ്റെ കാര്യത്തിൽ കുറവ് വരുത്തുന്നത് നമുക്ക് കാണാൻ കഴിയും. കാരണം അവ രണ്ടും വിശ്രമത്തിൻ്റെയും സുഖം പിടിക്കുന്ന ഉറക്കത്തിൻ്റെയും സന്ദർഭത്തിലാണ് നടക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസവും, പരലോകത്തെ പ്രതിഫലത്തെ കുറിച്ചുള്ള പ്രതീക്ഷയും വിളിച്ചെഴുന്നേൽപ്പിച്ചവർക്കല്ലാതെ അത് നിർവ്വഹിക്കാനുള്ള ആവേശമുണ്ടാവുകയില്ല. മുസ്ലിംകളോടൊപ്പം മസ്ജിദിൽ വെച്ച് ഈ രണ്ട് നമസ്കാരങ്ങളും നിർവ്വഹിക്കുന്നതിലുള്ള പ്രതിഫലവും നേട്ടവും അവർ അറിഞ്ഞിരുന്നെങ്കിൽ കുട്ടികൾ കയ്യും കാലും ഉപയോഗിച്ച് ഇഴഞ്ഞു വരുന്നത് പോലെയാണെങ്കിലും അവർ അതിന് എത്തിച്ചേരുമായിരുന്നു. ഈ രണ്ട് നമസ്കാരങ്ങളും ജമാഅത്തായി നിർവ്വഹിക്കുന്നതിൽ നിന്ന് മടി പുലർത്തി പിന്തിനിൽക്കുന്നവരെ ശിക്ഷിക്കാൻ നബി -ﷺ- ഉദ്ദേശിച്ചു പോയി എന്ന് അവിടുന്ന് അറിയിക്കുന്നു. നമസ്കാരം നിർവ്വഹിക്കാൻ അവിടുന്ന് കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് വിളിച്ചതിന് ശേഷം അവിടുന്ന് തനിക്ക് പകരം ഒരാളോട് ഇമാം നിൽക്കാൻ കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകൾ ചുമക്കുന്ന കുറച്ചു പേരെയും കൂട്ടി നമസ്കാരത്തിന് വന്നെത്താത്തവരുടെ അടുക്കൽ ചെല്ലുകയും, അവരുടെ വീടുകളോടെ അവരെ കത്തിച്ചു കളയുകയും ചെയ്യാൻ അവിടുന്ന് ഉദ്ദേശിച്ചു! ജമാഅത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ അവർ പ്രവർത്തിക്കുന്ന തിന്മയുടെ കാഠിന്യം കാരണത്താലാണത്. 'വീട്ടിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നില്ലെങ്കിൽ (അപ്രകാരം ചെയ്യാമെന്ന് ഞാൻ ഉദ്ദേശിച്ചു പോയി) എന്നും ഹദീഥിൻ്റെ ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്.