+ -

عَن عَائِشَةَ أُمِّ المؤْمِنين رضي الله عنها زَوْجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّثَتْهُ قَالَتْ:
جَاءَتْنِي امْرَأَةٌ مَعَهَا ابْنَتَانِ تَسْأَلُنِي، فَلَمْ تَجِدْ عِنْدِي غَيْرَ تَمْرَةٍ وَاحِدَةٍ، فَأَعْطَيْتُهَا فَقَسَمَتْهَا بَيْنَ ابْنَتَيْهَا، ثُمَّ قَامَتْ فَخَرَجَتْ، فَدَخَلَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَحَدَّثْتُهُ، فَقَالَ: «مَنْ يَلِي مِنْ هَذِهِ البَنَاتِ شَيْئًا، فَأَحْسَنَ إِلَيْهِنَّ، كُنَّ لَهُ سِتْرًا مِنَ النَّارِ».

[صحيح] - [متفق عليه] - [صحيح البخاري: 5995]
المزيــد ...

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
എൻ്റെ അടുത്ത് രണ്ട് പെൺകുട്ടികളുമായി ഒരു സ്ത്രീ വന്നു; എന്നാൽ എൻ്റെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ അവൾക്ക് കൊടുത്തപ്പോൾ ആ ഈത്തപ്പഴം രണ്ടായി പകുത്തു കൊണ്ട് അവൾ തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ എഴുന്നേറ്റ് പോയി. ശേഷം നബി -ﷺ- വന്നെത്തിയപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തെ അറിയിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "പെൺമക്കളെ കൊണ്ട് ആരെങ്കിലും ഏതെങ്കിലും വിധത്തിൽ പരീക്ഷിക്കപ്പെടുകയും, അവരോട് അവൻ നന്മയിൽ വർത്തിക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് അവർക്ക് മറയായിരിക്കും ആ പെൺകുട്ടികൾ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5995]

വിശദീകരണം

ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അടുക്കൽ ഒരു സ്ത്രീ തൻ്റെ രണ്ട് പെൺമക്കളുമായി വന്നെത്തുകയും, അവർ ഭക്ഷിക്കാൻ എന്തെങ്കിലും ആവശ്യപ്പെടുകയും ചെയ്തു; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവർ അത് ആ സ്ത്രീക്ക് നൽകിയപ്പോൾ അവൾ അത് രണ്ടായി പകുത്ത് തൻ്റെ രണ്ട് പെൺമക്കൾക്കും നൽകി; അതിൽ നിന്ന് അവളൊന്നും കഴിച്ചില്ല. പിന്നീട് അവൾ അവിടെ നിന്ന് എഴുന്നേറ്റു പോവുകയും, നബി -ﷺ- വന്നെത്തിയപ്പോൾ നടന്ന കാര്യങ്ങളെല്ലാം ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിക്കുകയും ചെയ്തു; അപ്പോൾ അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഈ പെൺകുട്ടികളുടെ കാര്യത്തിൽ ഏതെങ്കിലും നിലക്ക് പരീക്ഷിക്കപ്പെടുകയും, (ശേഷം) അവരോട് നന്മയിൽ വർത്തിക്കുകയും, അവരെ നല്ല മര്യാദകൾ പഠിപ്പിക്കുകയും, അവർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും നൽകുകയും, അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്താൽ പെൺമക്കൾ അവർക്ക് നരകത്തിൽ നിന്നുള്ള ഒരു മറയും പ്രതിരോധവുമായി തീരുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന ഏറ്റവും ശ്രേഷ്ഠമായ നന്മകളിൽ പെട്ടതാണ് പെണ്മക്കളെ നല്ലവിധത്തിൽ വളർത്തുക എന്നതും അവരെ പരിചരിക്കുക എന്നതും.
  2. ഒരാൾക്ക് സാധിക്കുന്നത് -അത് എത്ര കുറവാണെങ്കിലും- ദാനമായി നൽകുക; (ആഇശാ -رَضِيَ اللَّهُ عَنْهَا- ഒരു ഈത്തപ്പഴമാണ് കയ്യിലുണ്ടായിരുന്നത് എങ്കിലും അത് ദാനം നൽകാൻ തയ്യാറായി).
  3. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളോടുള്ള സ്നേഹാനുകമ്പയുടെ തീവ്രത.
  4. നബി -ﷺ- യുടെ ഭവനങ്ങളുടെ അവസ്ഥ; അവിടുത്തെ വീടുകളിൽ അന്നന്നേക്കുള്ള വിഭവങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
  5. തൻ്റെ ആവശ്യങ്ങൾക്ക് മേൽ അപരൻ്റെ ആവശ്യത്തെ പരിഗണിക്കുക എന്നതിൻ്റെ മേന്മയും ശ്രേഷ്ഠതയും; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ പ്രത്യേകതയിൽ പെട്ടതായിരുന്നു അത്. തൻ്റെ സ്വന്തം അവസ്ഥ പരിഗണിക്കാതെയാണ് നമ്മുടെ ഉമ്മ ആഇശാ -رَضِيَ اللَّهُ عَنْهَا- ആ സ്ത്രീയുടെയും അവളുടെ കുട്ടികളുടെയും അവസ്ഥ പരിഗണിച്ചത്. ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ ദാനശീലവും ഉദാരതയുമാണ് അത് ബോധ്യപ്പെടുത്തുന്നത്.
  6. പെൺമക്കളെ ലഭിക്കുക എന്നത് ഒരു പരീക്ഷണമായാണ് വിശേഷിപ്പിക്കപ്പെട്ടത്. അവരുടെ ചിലവുകൾ നടത്തുന്നതിലുള്ള പ്രയാസവും ബുദ്ധിമുട്ടും പരിഗണിച്ചു കൊണ്ടാണത്. ചിലർക്ക് പെൺമക്കളെ ലഭിക്കുന്നത് ഇഷ്ടമല്ല എന്ന കാര്യവും അതോടൊപ്പം ഉണ്ടായിരിക്കാം. ഭാവിയിൽ പെൺമക്കൾ സമ്പാദിക്കില്ല എന്നതുമാകാം കാരണം.
  7. ജാഹിലിയ്യത്തിൻ്റെ മ്ലേഛമായ ധാരണകളെയും വഴികേടുകളെയും പിഴുതെറിഞ്ഞു കൊണ്ടാണ് ഇസ്‌ലാം വന്നെത്തിയത്; പെൺമക്കളുടെ വിഷയത്തിൽ ഇസ്‌ലാം നൽകിയ ഉപദേശ നിർദേശങ്ങൾ അതിനുള്ള തെളിവാണ്.
  8. ഹദീഥിൽ പറയപ്പെട്ട പ്രതിഫലം ഒരു പെൺകുട്ടിയെ നോക്കി വളർത്തിയവർക്കും ലഭിക്കുന്നതാണ് എന്ന സൂചന ഹദീഥിൻ്റെ മറ്റു ചില നിവേദനങ്ങളിലുണ്ട്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ