عن سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِيهِ قَالَ:
لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ، جَاءَهُ رَسُولُ اللهِ صلى الله عليه وسلم فَوَجَدَ عِنْدَهُ أَبَا جَهْلٍ وَعَبْدَ اللهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ، فَقَالَ: «أَيْ عَمِّ، قُلْ: لَا إِلَهَ إِلَّا اللهُ، كَلِمَةً أُحَاجُّ لَكَ بِهَا عِنْدَ اللهِ»، فَقَالَ أَبُو جَهْلٍ وَعَبْدُ اللهِ بْنُ أَبِي أُمَيَّةَ: أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ، فَلَمْ يَزَلْ رَسُولُ اللهِ صلى الله عليه وسلم يَعْرِضُهَا عَلَيْهِ، وَيُعِيدَانِهِ بِتِلْكَ الْمَقَالَةِ، حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ: عَلَى مِلَّةِ عَبْدِ الْمُطَّلِبِ، وَأَبَى أَنْ يَقُولَ: لَا إِلَهَ إِلَّا اللهُ، قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: «وَاللهِ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ»، فَأَنْزَلَ اللهُ: {مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ} [التوبة: 113]، وَأَنْزَلَ اللهُ فِي أَبِي طَالِبٍ، فَقَالَ لِرَسُولِ اللهِ صلى الله عليه وسلم: {إِنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللهَ يَهْدِي مَنْ يَشَاءُ} [القصص: 56].
[صحيح] - [متفق عليه]
المزيــد ...
സഈദ് ബ്നുൽ മുസയ്യിബ് (റ) തൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു:
അബൂ ത്വാലിബിന് മരണം ആസന്നമായപ്പോൾ നബി (സ) അദ്ദേഹത്തിൻ്റെ അരികിൽ വന്നു. അബൂ ത്വാലിബിൻ്റെ അടുക്കൽ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു ഉമയ്യഃയും നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി (സ) പറഞ്ഞു: "എൻ്റെ പിതാവിൻ്റെ സഹോദരാ! താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറയുക! അല്ലാഹുവിങ്കൽ ആ വാക്ക് കൊണ്ട് ഞാൻ താങ്കളുടെ ന്യായം പറയാം." ഇത് കേട്ടപ്പോൾ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു ഉമയ്യഃയും പറഞ്ഞു: "താങ്കൾ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തോട് വിമുഖത കാണിക്കുകയാണോ?!" നബി (സ) തൻ്റെ വാക്ക് അബൂ ത്വാലിബിന് മുൻപിൽ അവതരിപ്പിച്ചു കൊണ്ടേയിരുന്നു; അവർ രണ്ടു പേരും അവരുടെ സംസാരവും ആവർത്തിച്ചു കൊണ്ടിരുന്നു. അങ്ങനെ അവരോട് അബൂത്വാലിബ് 'താൻ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തിലാണെന്ന്' പറയുന്നത് വരെ (ഇപ്രകാരം അത് തുടർന്നു). 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു. പിന്നീട് നബി (സ) പറഞ്ഞു: "അല്ലാഹു സത്യം! എന്നോട് വിലക്കപ്പെടുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുന്നതാണ്." അപ്പോൾ അല്ലാഹു (ഖുർആനിലെ വചനം) അവതരിപ്പിച്ചു: "ബഹുദൈവാരാധകർക്ക് വേണ്ടി പാപമോചനം തേടുക എന്നത് നബി (സ) ക്കോ വിശ്വാസികൾക്കോ അനുവദനീയമല്ല." (തൗബ: 113) അബൂ ത്വാലിബിൻ്റെ വിഷയത്തിൽ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു കൊണ്ട് നബി (സ) യോട് പറഞ്ഞു: "താങ്കൾക്ക് ഇഷ്ടമുള്ളവരെ താങ്കൾക്ക് സന്മാർഗത്തിലാക്കുക സാധ്യമല്ല. പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു." (ഖസ്വസ്: 56)
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അബൂ ത്വാലിബ് മരണാസന്നനായ നിലയിൽ കിടക്കുമ്പോൾ നബി (സ) അദ്ദേഹത്തിൻ്റെ അരികിൽ ചെന്നു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതാവിൻ്റെ സഹോദരാ! താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക; അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്ക് ആ വാക്ക് പറഞ്ഞതായി സാക്ഷ്യം വഹിക്കാം. അപ്പോൾ അബൂ ജഹ്ലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യഃയും പറഞ്ഞു: "ഹേ അബൂത്വാലിബ്! താങ്കളുടെ പിതാവായ അബ്ദുൽ മുത്വലിബിൻ്റെ മാർഗം താങ്കൾ ഉപേക്ഷിക്കുകയാണോ?!" അതായത് വിഗ്രഹാരാധന താങ്കൾ വെടിയുകയാണോ എന്നർത്ഥം. അവർ രണ്ടു പേരും അബൂ ത്വാലിബിനോട് ഇക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അവസാനം 'താൻ അബ്ദുൽ മുത്വലിബിൻ്റെ മാർഗത്തിലാണെന്ന് -ബഹുദൈവാരാധനയുടെയും വിഗ്രഹാരാധനയുടെയും വഴിയിലാണെന്ന്- പറഞ്ഞു കൊണ്ട് അബൂ ത്വാലിബ് അവസാനശ്വാസം വലിക്കുകയും ചെയ്തു. അപ്പോൾ നബി (സ) പറഞ്ഞു: "എൻ്റെ രക്ഷിതാവ് എന്നോട് വിലക്കുന്നത് വരെ ഞാൻ താങ്കൾക്ക് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കുന്നതാണ്." ഈ സന്ദർഭത്തിൽ അല്ലാഹുവിൻ്റെ വചനം അവതരിച്ചു: "ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - നബി (സ) ക്കും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല." അബൂത്വാലിബിൻ്റെ വിഷയത്തിലാണ് മറ്റൊരു വചനം കൂടി അവതരിച്ചത്: "തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു." താങ്കൾ സന്മാർഗം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്മാർഗം നൽകാൻ താങ്കൾക്ക് സാധ്യമല്ല; മറിച്ച് അങ്ങയുടെ ബാധ്യത എത്തിച്ചു കൊടുക്കുക എന്നത് മാത്രമാണ്. അല്ലാഹു അവനുദ്ദേശിച്ചവരെ സന്മാർഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.