عَنْ عَمَّارِ بنِ ياسِرٍ رضي الله عنه قال:
بَعَثَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي حَاجَةٍ، فَأَجْنَبْتُ فَلَمْ أَجِدِ الْمَاءَ، فَتَمَرَّغْتُ فِي الصَّعِيدِ كَمَا تَمَرَّغُ الدَّابَّةُ ثُمَّ أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَذَكَرْتُ ذَلِكَ لَهُ فَقَالَ: «إِنَّمَا كَانَ يَكْفِيكَ أَنْ تَقُولَ بِيَدَيْكَ هَكَذَا» ثُمَّ ضَرَبَ بِيَدَيْهِ الْأَرْضَ ضَرْبَةً وَاحِدَةً، ثُمَّ مَسَحَ الشِّمَالَ عَلَى الْيَمِينِ، وَظَاهِرَ كَفَّيْهِ وَوَجْهَهُ.

[صحيح] - [متفق عليه]
المزيــد ...

അമ്മാർ ബ്നു യാസിർ (റ) നിവേദനം:
നബി -ﷺ- ഒരിക്കൽ എന്നെ ഒരു കാര്യത്തിന് നിയോഗിച്ചു. (അങ്ങനെ യാത്രക്കിടയിൽ) ഞാൻ ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി). എന്നാൽ (ശുദ്ധീകരിക്കാനുള്ള) വെള്ളം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഭൂമിയുടെ പ്രതലത്തിൽ മൃഗങ്ങൾ കിടന്നുരുളുന്നതു പോലെ, ഞാൻ മണ്ണിൽ കിടന്നുരുണ്ടു. ശേഷം നബി -ﷺ- യുടെ അരികിൽ ചെന്നപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തോട് പറഞ്ഞു. നബി -ﷺ- പറഞ്ഞു: "നിൻ്റെ രണ്ടു കൈകളും കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ." ശേഷം തൻ്റെ രണ്ട് കൈകളും അവിടുന്ന് മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈയിന് മുകളിൽ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു."

സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി (സ) അമ്മാർ ബ്നു യാസിർ (റ) വിനെ തൻ്റെ ചില ആവശ്യങ്ങൾക്ക് വേണ്ടി ഒരു യാത്രയിൽ പറഞ്ഞയച്ചു. അങ്ങനെ അദ്ദേഹത്തിന് സ്വപ്നസ്ഖലനം കാരണത്താലോ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാലോ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായി. ശുദ്ധി വരുത്താൻ വേണ്ടി കുളിക്കാൻ അദ്ദേഹത്തിന് വെള്ളമൊട്ട് ലഭിച്ചതുമില്ല. ചെറിയ അശുദ്ധിക്ക് തയമ്മും മതി എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും ജനാബത്തുകാരന് കുളിക്കാൻ വെള്ളമില്ലെങ്കിൽ തയമ്മും ചെയ്താൽ മതിയാകും എന്ന വിധി അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം തൻ്റേതായ ഗവേഷണം (ഇജ്തിഹാദ്) നടത്തി. ചെറിയ അശുദ്ധി വന്നാൽ തയമ്മുമിൻ്റെ ഭാഗമായി വുദുവിൻ്റെ ചില അവയവങ്ങൾക്ക് മേൽ മണ്ണു കൊണ്ട് തടവാം എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇങ്ങനെയാണെങ്കിൽ വലിയ അശുദ്ധി വന്നാൽ ശരീരം മുഴുവൻ വെള്ളം ഒഴിക്കുന്നതിന് പകരം മണ്ണു കൊണ്ട് തടവിയാൽ മതിയായിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി അദ്ദേഹം മണ്ണിൽ കിടന്നുരുളുകയും ശരീരം മുഴുവൻ ഇപ്രകാരം മണ്ണ് തട്ടിക്കുകയും, ശേഷം നിസ്കരിക്കുകയും ചെയ്തു. നബി (സ) യുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ നടന്ന കാര്യമെല്ലാം അദ്ദേഹം അവിടുത്തോട് പറഞ്ഞു. താൻ ചെയ്തത് ശരിയായിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്. മൂത്രമൊഴിക്കുക പോലുള്ള ചെറിയ അശുദ്ധിയിൽ നിന്നും, ജനാബത്ത് സംഭവിക്കുക പോലുള്ള വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി വരുത്തേണ്ട രൂപം അപ്പോൾ നബി (സ) അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. രണ്ട് കൈപ്പത്തികളും കൊണ്ട് മണ്ണിൽ ഒരു തവണ അടിക്കുകയും, ശേഷം വലതു കൈയും ഇടതുകയ്യും പരസ്പരം -അതിൻ്റെ ഉള്ളും പുറവും- തടവുകയും ചെയ്താൽ തയമ്മും പൂർണ്ണമായി.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. തയമ്മും ചെയ്യാൻ ആരംഭിക്കുന്നതിന് മുൻപ് വെള്ളം ലഭിക്കുമോ എന്ന് അന്വേഷിക്കൽ നിർബന്ധമാണ്.
  2. ജനാബത്തുള്ളവർക്കും -കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ- തയമ്മും ചെയ്യുന്നത് അനുവദനീയമാണ്.
  3. ചെറിയ അശുദ്ധിക്ക് തയമ്മും ചെയ്യുന്നത് പോലെത്തന്നെയാണ് വലിയ അശുദ്ധിക്കും തയമ്മും ചെയ്യേണ്ടത്.
കൂടുതൽ