+ -

عَنْ عَبْدِ اللهِ بْنِ عُمَرَ رَضيَ اللهُ عنهُما قَالَ: مَرَرْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى الْحِجْرِ، فَقَالَ لَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ، إِلَّا أَنْ تَكُونُوا بَاكِينَ؛ حَذَرًا أَنْ يُصِيبَكُمْ مِثْلُ مَا أَصَابَهُمْ» ثُمَّ زَجَرَ فَأَسْرَعَ حَتَّى خَلَّفَهَا.

[صحيح] - [متفق عليه] - [صحيح مسلم: 2980]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) നിവേദനം: നബിയോടൊപ്പം (ﷺ) ഞങ്ങൾ ഹിജ്റിൻ്റെ ഭാഗത്തുകൂടെ സഞ്ചരിച്ചു. അപ്പോൾ നബി (ﷺ) ഞങ്ങളോട് പറഞ്ഞു:
" സ്വന്തത്തോട് അക്രമം പ്രവർത്തിച്ചവരുടെ ഭവനങ്ങളിൽ കരയുന്നവരായല്ലാതെ നിങ്ങൾ പ്രവേശിക്കരുത്; അവർക്ക് ബാധിച്ചത് നിങ്ങളെയും ബാധിച്ചേക്കുമോ എന്ന ഭയം കാരണത്താൽ." ശേഷം നബി (ﷺ) തൻ്റെ വാഹനമൃഗത്തെ വേഗതയിൽ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ പിന്നിടുകയും ചെയ്തു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2980]

വിശദീകരണം

ഥമൂദ് ഗോത്രക്കാർ ജീവിച്ചിരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവെ നബി (ﷺ) സ്വഹാബികൾക്ക് നൽകിയ നിർദേശമാണ് ഈ ഹദീഥിലുള്ളത്. സ്വന്തത്തോട് അക്രമം പ്രവർത്തിച്ചതിനാൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയ അവരുടെ ഭവനങ്ങളിൽ പ്രവേശിക്കുകയോ അവിടെ സമീപിക്കുകയോ ചെയ്യുന്നത് അവിടുന്ന് അവരോട് വിലക്കി; ആരെങ്കിലും അവിടെ പ്രവേശിക്കുന്നെങ്കിൽ അവരുടെ സ്ഥിതി ഓർത്തു കൊണ്ടും, അവരെ ബാധിച്ചത് തനിക്കും ബാധിച്ചേക്കുമോ എന്ന ഭയം കൊണ്ടും കരഞ്ഞു കൊണ്ടല്ലാതെ അപ്രകാരം ചെയ്യരുത് എന്നും അവിടുന്ന് ഓർമപ്പെടുത്തി. ശേഷം അവിടുന്ന് തൻ്റെ യാത്രാവാഹനത്തെ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ മറികടക്കുകയും ചെയ്തു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു ശിക്ഷിച്ചവരുടെ കാര്യം ഉറ്റാലോചിക്കുകയും, അവർക്ക് സംഭവിച്ചു പോയത് നമുക്ക് സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധ പുലർത്തുകയും, അവയിലുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് അശ്രദ്ധരാകുന്നതിൽ നിന്ന് കരുതിയിരിക്കുകയും ചെയ്യണമെന്ന പാഠം.
  2. ശിക്ഷിക്കപ്പെട്ട ആ സമൂഹത്തിൻ്റെ ഭവനങ്ങളിൽ പിന്നീട് താമസിക്കുകയോ, അവരുടെ പ്രദേശം വാസസ്ഥലമായി മാറ്റുകയോ ചെയ്യരുത്. കാരണം അവിടെ താമസിക്കുന്ന വ്യക്തി എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുക എന്നത് സാധ്യമല്ല. അപ്രകാരമല്ലാതെ അവിടെ പ്രവേശിക്കുക എന്നതാകട്ടെ, വിലക്കപ്പെട്ട കാര്യവുമാണ്.
  3. നവവി (رحمه الله) പറഞ്ഞു: "അതിക്രമികളുടെ ഭവനങ്ങളിലൂടെയും താമസപ്രദേശങ്ങളിലൂടെയും ശിക്ഷ വന്നിറങ്ങിയ നാടുകളിലൂടെയും സഞ്ചരിക്കുമ്പോൾ ശ്രദ്ധയും കരുതലും ഉണ്ടായിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ ഹദീഥിലുണ്ട്. ആനക്കാർക്ക് മേൽ ശിക്ഷ വന്നിറങ്ങിയ വാദീ മുഹസ്സിർ (മക്കയിലെ പ്രദേശം) ഈ പറഞ്ഞതിന് സമാനമാണ്. ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭയത്തോടെയും ശ്രദ്ധയോടെയും വിതുമ്പലോടെയും അവിടം കടന്നു പോവുക. അവരുടെ അവസ്ഥയിൽ നിന്നും, അവരെ നാശം ബാധിച്ച സ്ഥലത്ത് നിന്നും ഗുണപാഠം ഉൾക്കൊണ്ടു കൊണ്ടും, അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടും ആ പ്രദേശം മറികടക്കുക."
  4. ഥമൂദ് ഗോത്രത്തിൻ്റെ ഭവനങ്ങൾക്കും അവരുടെ അതേ അവസ്ഥയിലുള്ള -അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ശിക്ഷ വന്നിറങ്ങിയ- മറ്റു ജനതകൾ ജീവിച്ച പ്രദേശങ്ങൾക്കും ഹദീഥിൽ പറഞ്ഞ താക്കീതും വിലക്കും ബാധകമാണ്.
  5. ഹദീഥിൽ വിവരിക്കപ്പെട്ട വിധത്തിലുള്ള സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദകേന്ദ്രങ്ങളോ മറ്റോ ആക്കുന്നത് വിലക്കപ്പെട്ട കാര്യമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി ബോസ്‌നിയ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Kanadianina الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ