عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ يَوْمَ خَيْبَرَ:
«لَأُعْطِيَنَّ هَذِهِ الرَّايَةَ رَجُلًا يُحِبُّ اللهَ وَرَسُولَهُ، يَفْتَحُ اللهُ عَلَى يَدَيْهِ» قَالَ عُمَرُ بْنُ الْخَطَّابِ: مَا أَحْبَبْتُ الْإِمَارَةَ إِلَّا يَوْمَئِذٍ، قَالَ فَتَسَاوَرْتُ لَهَا رَجَاءَ أَنْ أُدْعَى لَهَا، قَالَ فَدَعَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلِيَّ بْنَ أَبِي طَالِبٍ، فَأَعْطَاهُ إِيَّاهَا، وَقَالَ: «امْشِ، وَلَا تَلْتَفِتْ، حَتَّى يَفْتَحَ اللهُ عَلَيْكَ» قَالَ فَسَارَ عَلِيٌّ شَيْئًا ثُمَّ وَقَفَ وَلَمْ يَلْتَفِتْ، فَصَرَخَ: يَا رَسُولَ اللهِ، عَلَى مَاذَا أُقَاتِلُ النَّاسَ؟ قَالَ: «قَاتِلْهُمْ حَتَّى يَشْهَدُوا أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، فَإِذَا فَعَلُوا ذَلِكَ فَقَدْ مَنَعُوا مِنْكَ دِمَاءَهُمْ وَأَمْوَالَهُمْ، إِلَّا بِحَقِّهَا وَحِسَابُهُمْ عَلَى اللهِ».
[صحيح] - [رواه مسلم] - [صحيح مسلم: 2405]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഖൈബർ യുദ്ധദിവസം നബി -ﷺ- പറഞ്ഞു:
"തീർച്ചയായും ഈ പതാക ഞാൻ നാളെ ഒരാളെ ഏൽപ്പിക്കുന്നതാണ്; അല്ലാഹുവിനെയും റസൂലിനെയും അദ്ദേഹം സ്നേഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനെ കൊണ്ട് വിജയം നൽകുന്നതാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു: "അന്നേ ദിവസമല്ലാതെ മറ്റൊരു ദിവസവും ഞാൻ അധികാരം ആഗ്രഹിച്ചിട്ടില്ല. എന്നെ അതിനായി വിളിക്കുന്നതിന് വേണ്ടി ഞാൻ തിരക്കിട്ടു പോയിട്ടുണ്ട്. എന്നാൽ നബി -ﷺ- അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെ വിളിക്കുകയും, അദ്ദേഹത്തിന് പതാക നൽകുകയും ചെയ്തു. ശേഷം അവിടുന്ന് അലിയോട് പറഞ്ഞു: "മുന്നോട്ടു നടക്കുക. അല്ലാഹു വിജയം നൽകുന്നത് വരെ തിരിഞ്ഞു നോക്കരുത്." അങ്ങനെ അലി -رَضِيَ اللَّهُ عَنْهُ- കുറച്ചു ദൂരം നടന്നതിന് ശേഷം ഒന്നു നിന്നു; തിരിഞ്ഞു നോക്കാതെ അദ്ദേഹം വിളിച്ചു ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിൻ്റെ പേരിലാണ് ഞാൻ ജനങ്ങളോട് യുദ്ധം ചെയ്യേണ്ടത്?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും അവർ സാക്ഷ്യം വഹിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യുക. അതവർ അംഗീകരിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും നിന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു; ഇസ്ലാമിൻ്റെ പേരിലുള്ള അവകാശങ്ങളൊഴികെ. അവരുടെ വിചാരണ അല്ലാഹുവിൻ്റെ മേലാകുന്നു."
[صحيح] - [رواه مسلم] - [صحيح مسلم - 2405]
മദീനയുടെ അടുത്തുള്ള ഖയ്ബറിൽ താമസിച്ചിരുന്ന യഹൂദരുമായുള്ള യുദ്ധത്തിൽ അടുത്ത ദിവസം വിജയം ലഭിക്കുമെന്ന് നബി -ﷺ- സ്വഹാബികളെ അറിയിച്ചു. താൻ പതാക ഏൽപ്പിക്കുന്ന ഒരാളുടെ നേതൃത്വത്തിലായിരിക്കും അതെന്നും, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നയാളും, അല്ലാഹുവും റസൂലും സ്നേഹിക്കുന്ന വ്യക്തിയുമായിരിക്കുമെന്നും അവിടുന്ന് അറിയിച്ചു.
അന്നേ ദിവസമല്ലാതെ മറ്റൊരു ദിവസവും താൻ നേതൃത്വത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും, അത് തൻ്റെ ലക്ഷ്യമായിട്ടില്ലെന്നും ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു. അല്ലാഹുവും റസൂലും സ്നേഹിക്കുന്ന വ്യക്തി എന്ന പദവി ലഭിക്കുക എന്ന ആഗ്രഹമായിരുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അന്നേ ദിവസം നബി -ﷺ- തന്നെ പതാകയേൽപ്പിക്കുന്നതിന് വേണ്ടിയും അവിടുന്ന് തന്നെ വിളിക്കുന്നതിന് വേണ്ടിയും അദ്ദേഹം തൻ്റെ ശരീരം ഉയർത്തിപ്പിടിക്കുക വരെ ചെയ്തു.
പക്ഷേ നബി -ﷺ- അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെയാണ് വിളിച്ചതും, അദ്ദേഹത്തിനാണ് പതാക നൽകിയതും. സൈന്യവുമായി മുന്നോട്ട് ചലിക്കാനും, ശത്രുവുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് വിശ്രമത്തിനോ ഇടവേളക്കോ സന്ധിസംഭാഷണത്തിനോ വേണ്ടി യുദ്ധം നിർത്തി വെക്കരുതെന്നും പിന്തിരിയരുതെന്നും, യഹൂദരുടെ കോട്ടകൾക്ക് മേൽ അല്ലാഹു വിജയവും അധീശത്വവും നൽകുന്നത് വരെ യുദ്ധം തുടരണമെന്നും നബി -ﷺ- അദ്ദേഹത്തിന് നിർദേശം നൽകി.
അങ്ങനെ അലി -رَضِيَ اللَّهُ عَنْهُ- മുന്നോട്ട് നടന്നു; പൊടുന്നനെ അദ്ദേഹം തൻ്റെ നടത്തം നിർത്തി. പിന്തിരിയരുത് എന്ന് നബി -ﷺ- കൽപ്പിച്ചതിന് എതിര് പ്രവർത്തിക്കാതിരിക്കാൻ വേണ്ടി അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. മറിച്ച്, തൻ്റെ ശബ്ദം ഉയർത്തി കൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഏതു കാര്യത്തിനാണ് ഞാൻ ജനങ്ങളോട് പോരാടേണ്ടത്?"
നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും അവർ സാക്ഷ്യം വഹിക്കുന്നത് വരെ നീ അവരോട് പോരാടുക. അവർ നിൻ്റെ ക്ഷണത്തിന് ഉത്തരം നൽകുകയും, ഇസ്‌ലാമിൽ പ്രവേശിക്കുകയുമാണെങ്കിൽ തങ്ങളുടെ ജീവനും സമ്പത്തും അവർ നിന്നിൽ നിന്ന് സംരക്ഷിച്ചിരിക്കുന്നു. പിന്നെ അവ ഹനിക്കുക എന്നത് നിനക്ക് മേൽ നിഷിദ്ധമാവുകയും ചെയ്തിരിക്കുന്നു. ഈ (സാക്ഷ്യവചനത്തിൻ്റെ) തേട്ടമനുസരിച്ചുള്ള കാര്യത്തിനല്ലാതെ അവരുടെ രക്തം പിന്നീട് ചിന്തപ്പെടുന്നതല്ല. അവർ വധശിക്ഷക്ക് അർഹരാകുന്ന വിധത്തിലുള്ള എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ അതിക്രമം പ്രവർത്തിക്കുകയോ ചെയ്താൽ ഇസ്‌ലാമിക ശിക്ഷാവിധികൾക്ക് വിധേയമായി അവർ വധിക്കപ്പെടുന്നതാണ്; അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും.