عَنِ الأَسْوَدِ بنِ يَزِيدَ قَالَ:
سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ فِي بَيْتِهِ؟ قَالَتْ: كَانَ يَكُونُ فِي مِهْنَةِ أَهْلِهِ -تَعْنِي خِدْمَةَ أَهْلِهِ-، فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ.

[صحيح] - [رواه البخاري] - [صحيح البخاري: 676]
المزيــد ...

അസ്‌വദ് ബ്നു യസീദ് -رَحِمَهُ اللَّهُ- നിവേദനം:
ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "നബി -ﷺ- തന്റെ വീട്ടിൽ എന്താണ് ചെയ്യാറുണ്ടായിരുന്നത്?" അവർ പറഞ്ഞു: "അവിടുന്ന് തന്റെ കുടുംബത്തിന്റെ കാര്യങ്ങളിൽ -അഥവാ തന്റെ കുടുംബത്തെ സേവിക്കുന്നതിൽ- വ്യാപൃതനാകുമായിരുന്നു. നിസ്‌കാരത്തിന്റെ സമയമായാൽ അവിടുന്ന് നിസ്‌കാരം നിർവ്വഹിക്കാൻ പോവുകയും ചെയ്യുമായിരുന്നു."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 676]

വിശദീകരണം

വിശ്വാസികളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهُ- യോട് നബി -ﷺ- യുടെ വീട്ടിലെ അവസ്ഥയെക്കുറിച്ചും അവിടുന്ന് എന്തായിരുന്നു വീട്ടിൽ ചെയ്യാറുണ്ടായിരുന്നത് എന്നും ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: അവിടുന്ന് എല്ലാ മനുഷ്യരെയും പോലെയായിരുന്നു; പുരുഷന്മാർ തങ്ങളുടെ വീടുകളിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം അവിടുന്ന് ചെയ്തിരുന്നു. അവിടുന്ന് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു. തന്റെ ആടിനെ കറക്കുകയും, വസ്ത്രം തുന്നുകയും, ചെരിപ്പ് നന്നാക്കുകയും, വെള്ളം കോരുന്ന പാത്രം ശരിയാക്കുകയുമെല്ലാം ചെയ്യുമായിരുന്നു. നിസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കാനുള്ള സമയമായാൽ, താമസമേതുമില്ലാതെ അവിടുന്ന് നിസ്കാരത്തിനായി പുറപ്പെടുമായിരുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ പൂർണ്ണമായ വിനയവും കുടുംബത്തോടുള്ള നന്മ നിറഞ്ഞ പെരുമാറ്റവും വ്യക്തമാക്കുന്ന ഹദീഥാണിത്.
  2. ദുനിയാവിന്റെ കാര്യങ്ങൾ ഒരാളെ നിസ്കാരത്തിൽ നിന്ന് വ്യതിചലിപ്പിക്കരുത്.
  3. നിസ്കാരം അതിന്റെ ആദ്യ സമയങ്ങളിൽ തന്നെ നബി -ﷺ- നിർവഹിച്ചിരുന്നു.
  4. ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറഞ്ഞു: "വിനയം കാത്തുസൂക്ഷിക്കാനും, അഹങ്കാരം ഉപേക്ഷിക്കാനും, തന്റെ വീട്ടുകാരെ സഹായിക്കാനും പരിചരിക്കാനും പ്രോത്സാഹനം നൽകുന്ന ഹദീഥാണിത്."
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (34)
കൂടുതൽ