عَنْ جُوَيْرِيَةَ أُمِّ المؤْمنينَ رَضيَ اللهُ عنها:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ، وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى، وَهِيَ جَالِسَةٌ، فَقَالَ: «مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا؟» قَالَتْ: نَعَمْ، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ، ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ: سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ».
[صحيح] - [رواه مسلم] - [صحيح مسلم: 2726]
المزيــد ...
സത്യവിശ്വാസികളുടെ മാതാവ്, ജുവൈരിയഃ -رَضِيَ اللَّهُ عَنْهَا- നിവേദനം:
സുബ്ഹ് നിസ്കരിച്ചതിന് ശേഷം, പുലർച്ചെ നബി (ﷺ) അവരുടെ (വീട്ടിൽ നിന്ന്) പുറത്തു പോയി. അവർ തൻ്റെ നിസ്കാരസ്ഥലത്തായിരുന്നു ആ സമയം. പിന്നീട് സൂര്യൻ ഉദിച്ചുയർന്ന ശേഷമാണ് നബി (ﷺ) തിരിച്ചെത്തുന്നത്. അപ്പോഴും അവർ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന അതേ ഇരുത്തമാണോ നീയീ ഇരിക്കുന്നത്?!" അവർ പറഞ്ഞു: "അതെ."
അപ്പോൾ നബി (ﷺ) പറഞ്ഞു: "എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം തൂങ്ങുന്നതാണ്. അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു; അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന് തൃപ്തി വരുവോളവും, അവൻ്റെ അർശിൻ്റെ ഭാരത്തോളവും, അവൻ്റെ വചനങ്ങളുടെ മഷിയോളവും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2726]
നബി (ﷺ) തൻ്റെ പത്‌നിയായ, ഉമ്മുൽ മുഅ്മിനീൻ ജുവൈരിയഃ (رضي الله عنها) യുടെ അടുത്ത് നിന്ന് സുബ്ഹ് നിസ്കാരം കഴിഞ്ഞ് പുറത്ത് പോയി. ആ സമയം അവർ തൻ്റെ നിസ്കാര സ്ഥലത്ത് ഇരിക്കുകയായിരുന്നു. പകലിൻ്റെ പകുതിയിൽ അഥവാ ദ്വുഹാ സമയത്താണ് നബി (ﷺ) മടങ്ങിവന്നത്. അപ്പോഴും ജുവൈരിയ (رضي الله عنها) തൻ്റെ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ ഇവിടെ നിന്ന് പോയപ്പോഴുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നോ നീ ഇതുവരെയും?" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്ന് തവണ ആവർത്തിച്ചു- പറയുകയുണ്ടായി. നീ ഇവിടെയിരുന്ന് ചൊല്ലിയ എല്ലാ ദിക്റുകളും അതിനോട് തുലനപ്പെടുത്തിയിരുന്നെങ്കിൽ ഞാൻ ചൊല്ലിയ ആ നാല് വാക്കുകൾ അതിനേക്കാൾ കനം തൂങ്ങുമായിരുന്നു. سبحان الله وبحمده: എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നതിനൊപ്പം അതിലേക്ക് നയിച്ച അല്ലാഹുവിനെ ഞാൻ ഭംഗിയുള്ള വാക്കുകളാൽ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. عدد خلقه : അല്ലാഹുവിന് മാത്രം എണ്ണിക്കണക്കാക്കാൻ സാധിക്കുന്ന വിധത്തിൽ അനേകമനേകമുള്ള അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളം ഞാൻ അവനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. ورضا نفسه : അല്ലാഹു തൃപ്തിപ്പെട്ട അവൻ്റെ അടിമകളിൽ നിന്ന് അവനെ തൃപ്തിപ്പെടുത്തുന്ന അളവോളം; അതാകട്ടെ ഒരാൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വിശാലമാണ്. وزنة عرشه : അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ഭാരമുള്ളതും വലുതുമായ അവൻ്റെ സിംഹാസനത്തിൻ്റെ ഭാരത്തോളം. ومداد كلماته : അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം. അവൻ്റെ വചനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവ ഒരിക്കലും അവസാനിക്കാത്തത്രയുണ്ട്. അവസാനം പറഞ്ഞ ഈ കാര്യം മൂന്ന് വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു: അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയുടെ എണ്ണത്തിനോ വണ്ണത്തിനോ രൂപത്തിനോ അവസാനമില്ല. ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം അല്ലാഹുവിനുള്ള പ്രകീർത്തനം അത്രയധികമുണ്ട് എന്ന് ദ്യോതിപ്പിക്കുക മാത്രമാണ്. കാരണം തുടക്കത്തിൽ അല്ലാഹുവിൻ്റെ സൃഷ്ടികളുടെ എണ്ണം എന്നാണ് നബി -ﷺ- പറഞ്ഞത്; ഇത് അനേകമുണ്ട് എങ്കിലും ഒരു നിശ്ചിത എണ്ണത്തിൽ ഒതുങ്ങുന്ന കാര്യമാണ്. അതിന് ശേഷം, അതിനേക്കാൾ വലുതിലേക്ക് അവിടുന്ന് കടന്നു; അല്ലാഹുവിൻ്റെ തൃപ്തിയാണത്. അതിന് ശേഷം, അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും വലുപ്പമുള്ള അർശിനെ കുറിച്ചും അവിടുന്ന് പറഞ്ഞു. ആദ്യത്തേത് എണ്ണവും, രണ്ടാമത്തേത് രൂപവും, മൂന്നാമത്തേത് വലിപ്പവും കനവുമാണ് സൂചിപ്പിക്കുന്നത്.