عَنْ عُثْمَانَ الشَّحَّامِ، قَالَ: انْطَلَقْتُ أَنَا وَفَرْقَدٌ السَّبَخِيُّ إِلَى مُسْلِمِ بْنِ أَبِي بَكْرَةَ وَهُوَ فِي أَرْضِهِ، فَدَخَلْنَا عَلَيْهِ فَقُلْنَا: هَلْ سَمِعْتَ أَبَاكَ يُحَدِّثُ فِي الْفِتَنِ حَدِيثًا؟ قَالَ: نَعَمْ، سَمِعْتُ أَبَا بَكْرَةَ رضي الله عنه يُحَدِّثُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«إِنَّهَا سَتَكُونُ فِتَنٌ، أَلَا ثُمَّ تَكُونُ فِتْنَةٌ الْقَاعِدُ فِيهَا خَيْرٌ مِنَ الْمَاشِي فِيهَا، وَالْمَاشِي فِيهَا خَيْرٌ مِنَ السَّاعِي إِلَيْهَا، أَلَا فَإِذَا نَزَلَتْ أَوْ وَقَعَتْ فَمَنْ كَانَ لَهُ إِبِلٌ فَلْيَلْحَقْ بِإِبِلِهِ، وَمَنْ كَانَتْ لَهُ غَنَمٌ فَلْيَلْحَقْ بِغَنَمِهِ، وَمَنْ كَانَتْ لَهُ أَرْضٌ فَلْيَلْحَقْ بِأَرْضِهِ»، قَالَ فَقَالَ رَجُلٌ: يَا رَسُولَ اللهِ أَرَأَيْتَ مَنْ لَمْ يَكُنْ لَهُ إِبِلٌ وَلَا غَنَمٌ وَلَا أَرْضٌ؟ قَالَ: «يَعْمِدُ إِلَى سَيْفِهِ فَيَدُقُّ عَلَى حَدِّهِ بِحَجَرٍ، ثُمَّ لِيَنْجُ إِنِ اسْتَطَاعَ النَّجَاءَ، اللهُمَّ هَلْ بَلَّغْتُ؟ اللهُمَّ هَلْ بَلَّغْتُ؟ اللهُمَّ هَلْ بَلَّغْتُ؟»، قَالَ: فَقَالَ رَجُلٌ: يَا رَسُولَ اللهِ أَرَأَيْتَ إِنْ أُكْرِهْتُ حَتَّى يُنْطَلَقَ بِي إِلَى أَحَدِ الصَّفَّيْنِ، أَوْ إِحْدَى الْفِئَتَيْنِ، فَضَرَبَنِي رَجُلٌ بِسَيْفِهِ، أَوْ يَجِيءُ سَهْمٌ فَيَقْتُلُنِي؟ قَالَ: «يَبُوءُ بِإِثْمِهِ وَإِثْمِكَ، وَيَكُونُ مِنْ أَصْحَابِ النَّارِ».
[صحيح] - [رواه مسلم] - [صحيح مسلم: 2887]
المزيــد ...
ഉഥ്മാൻ അശ്ശഹ്ഹാം (رحمه الله) നിവേദനം: ഞാനും ഫർഖദ് അസ്സബഖിയും ഒരുമിച്ച് മുസ്‌ലിം ബ്നു അബീബക്റയെ സന്ദർശിക്കുന്നതിനായി പുറപ്പെട്ടു; അദ്ദേഹം തൻ്റെ ഭൂപ്രദേശത്ത് കഴിഞ്ഞു കൂടുകയായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത് പ്രവേശിച്ചപ്പോൾ ഞങ്ങൾ ചോദിച്ചു: താങ്കളുടെ പിതാവ് ഫിത്‌നകളുടെ (കുഴപ്പങ്ങളുടെ) വിഷയത്തിൽ എന്തെങ്കിലും ഹദീഥ് പറയുന്നതായി കേട്ടിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: അതെ. അബൂബക്റ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു. നബി (ﷺ) പറയുകയുണ്ടായി:
"ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അറിയുക; വീണ്ടും ഫിത്‌നകൾ ഉടലെടുക്കുന്നതാണ്. അത് ഉണ്ടായിക്കഴിഞ്ഞാൽ അതിൽ ഇരിക്കുന്നവനാണ് നടക്കുന്നവനേക്കാൾ നല്ലവൻ. നടക്കുന്നവനാണ് വേഗതയിൽ സഞ്ചരിക്കുന്നവനേക്കാൾ നല്ലവൻ. അറിയുക! ഫിത്നകൾ ഇറങ്ങിക്കഴിഞ്ഞാൽ ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അവൻ അതിലേക്ക് ചെല്ലട്ടെ. ആർക്കെങ്കിലും ആടുകളുണ്ടെങ്കിൽ അവൻ അവയോട് ചേരട്ടെ. ആർക്കെങ്കിലും ഒരു ഭൂമിയുണ്ട് എങ്കിൽ അവൻ തൻ്റെ ഭൂമിയിൽ ചെന്നുചേരട്ടെ." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒട്ടകമോ ആടുമാടുകളോ ഭൂമിയോ ഇല്ലാത്ത ഒരാൾ എന്തു ചെയ്യണം?" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധമെടുത്ത് അതിൻ്റെ മുന കല്ലിൽ വെച്ച് ഒടിച്ചൂ കളയട്ടെ. ശേഷം അവന് സാധിക്കുന്നുവെങ്കിൽ അവൻ രക്ഷപ്പെടട്ടെ." (അവിടുന്ന് തുടർന്നു) അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ എത്തിച്ചു നൽകിയില്ലേ?!"
അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! രണ്ട് അണികളിൽ ഏതെങ്കിലുമൊന്നിലോ, രണ്ട് കക്ഷികളിൽ ഒന്നിലോ ചേരാൻ ഞാൻ നിർബന്ധിക്കപ്പെടുകയും, ഒരാൾ അവൻ്റെ ആയുധം കൊണ്ട് എന്നെ വെട്ടുകയോ ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ?" നബി ﷺ പറഞ്ഞു: "അവൻ (നിന്നെ വധിച്ചവൻ) അവൻ്റെ തിന്മയും നിൻ്റെ തിന്മയും വഹിക്കുകയും, നരകക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2887]
ഉഥ്മാൻ അശ്ശഹ്ഹാമും ഫർഖദ് അസ്സബ്ഖിയും സ്വഹാബീവര്യനായ അബൂബക്റയുടെ മകൻ മുസ്‌ലിമിനോട് ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടി യാത്ര പുറപ്പെട്ടു. അദ്ദേഹത്തിൻ്റെ പിതാവ് ഫിത്നയെ കുറിച്ചും മുസ്‌ലിംകൾക്കിടയിൽ ഉണ്ടാകുന്ന കുഴപ്പങ്ങളും യുദ്ധങ്ങളും പരാമർശിക്കുന്ന നബി ﷺ യുടെ ഹദീഥ് എന്തെങ്കിലും പറയുന്നതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. നബി ﷺ അവിടുത്തെ വഫാത്തിന് (മരണത്തിന്) ശേഷം ഫിത്നകൾ ഉടലെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ കുഴപ്പങ്ങളിൽ നടക്കുന്നവനേക്കാൾ നല്ലത് അതിനെ അവഗണിച്ചു കൊണ്ടും അക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയോ അതിൽ പങ്കുചേരുകയോ ചെയ്യാതെ മാറിയിരിക്കുന്നവനായിരിക്കുമെന്നും, കുഴപ്പങ്ങൾ തേടിപ്പിടിക്കുകയും അതിൽ പങ്കുചേരാനായി ഓടുകയും ചെയ്യുന്നവനേക്കാൾ നല്ലത് അതിൽ നടക്കുക മാത്രം ചെയ്യുന്നവനായിരിക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. ഒരാളുടെ കാലഘട്ടത്തിൽ കുഴപ്പങ്ങൾ ഉടലെടുക്കുകയും അവൻ്റെ പക്കൽ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയുന്ന ഒരു അഭയസ്ഥാനം ഉണ്ടായിരിക്കുകയുമാണെങ്കിൽ അവൻ അവിടെ അഭയം തേടട്ടെ എന്ന് നബി ﷺ ഉപദേശിക്കുന്നു. ആർക്കെങ്കിലും മേയ്ക്കാൻ ഒട്ടകമുണ്ടെങ്കിൽ അവൻ തൻ്റെ ഒട്ടകത്തിൻ്റെ അടുത്തേക്ക് പോകട്ടെ. ആർക്കെങ്കിലും ആടുമാടുകളുണ്ടെങ്കിൽ അവൻ അതിനെ മേയ്ച്ചു നടക്കട്ടെ. ആർക്കെങ്കിലും കുറച്ച് ഭൂപ്രദേശമോ കൃഷിയിടമോ ഉടമസ്ഥതയിലുണ്ടെങ്കിൽ അവൻ തൻ്റെ സ്ഥലത്ത് ഒതുങ്ങിയിരിക്കട്ടെ. അപ്പോൾ സ്വഹാബികളിൽ ഒരാൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! ഒരാൾക്ക് അഭയം തേടാൻ ഒട്ടകങ്ങളോ ആടുമാടുകളോ ഭൂമിയോ ഇല്ലെങ്കിൽ അവൻ്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധം എടുത്ത് അത് ചതച്ച് ഒടിച്ചു കളയട്ടെ. ശേഷം അവൻ ഓടിരക്ഷപ്പെടുകയും തന്നെയും തൻ്റെ മക്കളെയും രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യട്ടെ." ശേഷം നബി ﷺ അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മുസ്‌ലിംകൾക്കിടയിൽ സംഭവിച്ച കുഴപ്പത്തിൽ പരസ്പരം പോരടിക്കുന്ന രണ്ട് കക്ഷികളിലോ രണ്ട് അണികളിലോ ഏതെങ്കിലുമൊന്നിൽ ചേരാൻ ഞാൻ നിർബന്ധിക്കപ്പെട്ടാലോ?! തൻ്റെ ആയുധം കൊണ്ട് ഒരാൾ എന്നെ അക്രമിക്കുകയും, ആ കുഴപ്പത്തിൽ എയ്യപ്പെട്ട ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയും ചെയ്താലോ?!" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ സ്വന്തം തിന്മകളും അവൻ വധിച്ചവരുടെ തിന്മകളും വഹിച്ചു കൊണ്ട് അന്ത്യനാളിൽ വന്നെത്തുകയും, നരക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."