+ -

عَنْ عَائِشَةَ أُمِّ المُؤْمِنين رضي الله عنها زَوْجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«يَا عَائِشَةُ إِنَّ اللهَ رَفِيقٌ يُحِبُّ الرِّفْقَ، وَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْعُنْفِ، وَمَا لَا يُعْطِي عَلَى مَا سِوَاهُ».

[صحيح] - [رواه مسلم] - [صحيح مسلم: 2593]
المزيــد ...

നബി -ﷺ- യുടെ പത്നിയും മുഅ്മിനീങ്ങളുടെ മാതാവുമായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഹേ ആഇശ! തീർച്ചയായും അല്ലാഹു സൗമ്യതയുള്ളവനാണ്; അവൻ സൗമ്യതയെ ഇഷ്ടപ്പെടുന്നു. സൗമ്യതക്ക് പരുഷതയേക്കാളും മറ്റെന്തിനേക്കാളും കൂടുതൽ അവൻ (പ്രതിഫലം) നൽകുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2593]

വിശദീകരണം

മുഅ്മിനീങ്ങളുടെ മാതാവായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- സൗമ്യതയെക്കുറിച്ച് ഉണർത്തി. അല്ലാഹു തന്റെ അടിമകളോട് സൗമ്യതയും ദയയും ഉള്ളവനാണെന്നും, അവർക്ക് എളുപ്പം ഉദ്ദേശിക്കുന്നവനാണെന്നും, ബുദ്ധിമുട്ട് ഉദ്ദേശിക്കുന്നില്ലെന്നും, അവരുടെ കഴിവിനപ്പുറം അവൻ ഭാരം ചുമത്തുന്നില്ലെന്നുമെല്ലാം അവിടുന്ന് അറിയിച്ചതിൽ നിന്ന് മനസ്സിലാക്കാം. അതിനാൽ, തന്റെ അടിമകൾ സൗമ്യതയുള്ളവരും എളുപ്പം സ്വീകരിക്കുന്നവരുമാകാൻ അവൻ ഇഷ്ടപ്പെടുന്നു; അവർ പരുഷരോ കഠിനഹൃദയരോ ആകരുത്. സൗമ്യതയ്ക്കും മൃദുല സ്വഭാവത്തിനും അല്ലാഹു ദുനിയാവിൽ സൽകീർത്തി നൽകുന്നതാണ്. സൗമ്യതയിലൂടെ ഒരാൾക്ക് തൻ്റെ ആവശ്യങ്ങൾ നേടിയെടുക്കാനും ലക്ഷ്യങ്ങൾ എളുപ്പമാകാനും അല്ലാഹു വഴിയൊരുക്കും. അതോടൊപ്പം, സൗമ്യത പുലർത്തിയവർക്ക് ആഖിറത്തിൽ വലിയ പ്രതിഫലവും അല്ലാഹു നൽകുന്നതാണ്. പരുഷതയ്ക്കും കാഠിന്യത്തിനും നൽകുന്നതിനേക്കാൾ എത്രയോ അധികം പ്രതിഫലം സൗമ്യതക്ക് അവൻ നൽകുന്നതാണ്. അതിനാൽ, സൗമ്യതയിലൂടെ ലഭിക്കുന്നത് മറ്റൊന്നിലൂടെയും ലഭിക്കില്ല.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈ ഹദീഥ് സൗമ്യതയെ പ്രോത്സാഹിപ്പിക്കുകയും പരുഷതയെ വിലക്കുകയും ചെയ്യുന്നു.
  2. ഉത്തമ സ്വഭാവങ്ങളുടെ കൂട്ടത്തിൽ സൗമ്യത പാലിക്കുക എന്നതിന് ഉന്നത സ്ഥാനമാണുള്ളത്.
  3. സൗമ്യതയുള്ളവൻ അല്ലാഹുവിങ്കൽ സൽകീർത്തിക്കും വലിയ പ്രതിഫലത്തിനും അർഹനാണ്.
  4. സിൻദി പറഞ്ഞു: "പരുഷതയുടെ വിപരീതമാണ് സൗമ്യത. ജനങ്ങളെ സൗമ്യമായും ദയയോടെയും സന്മാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവനാണ്, പരുഷമായും കാഠിന്യത്തോടെയും അവരെ നന്മയിലേക്ക് ക്ഷണിക്കുന്നവനേക്കാൾ നല്ലവൻ. ഒരാളുടെ സാഹചര്യം ഈ രണ്ട് സ്വഭാവങ്ങൾക്കും -സൗമ്യതക്കും പരുഷതക്കും- ഒരു പോലെ സാധ്യമായ അവസ്ഥയിലാണെങ്കിലാണ് ഈ പറഞ്ഞത്. അല്ലായെങ്കിൽ, ഒരു നിശ്ചിത സാഹചര്യത്തിന് അനുയോജ്യമായത് ഏതാണോ, അതാണ് അവിടെ സ്വീകരിക്കേണ്ടത്. അല്ലാഹു ഓരോ അവസ്ഥയുടെയും യാഥാർത്ഥ്യത്തെ കുറിച്ച് നന്നായി അറിയുന്നവനാണ്."
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ