عَنْ عَبْدِ اللهِ بْنِ عَنَمَةَ، قَالَ:
رَأَيْتُ عَمَّارَ بْنَ يَاسِرٍ دَخَلَ المَسْجِدَ فَصَلَّى، ‌فَأَخَفَّ ‌الصَّلَاةَ، قَالَ: فَلَمَّا خَرَجَ، قُمْتُ إِلَيْهِ، فَقُلْتُ: يَا أَبَا اليَقْظَانِ، لَقَدْ خَفَّفْتَ، قَالَ: فَهَلْ رَأَيْتَنِي انْتَقَصْتُ مِنْ حُدُودِهَا شَيْئًا؟! قُلْتُ: لَا، قَالَ: فَإِنِّي بَادَرْتُ بِهَا سَهْوَةَ الشَّيْطَانِ، سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ: « إِنَّ الْعَبْدَ لَيُصَلِّي الصَّلَاةَ، مَا يُكْتَبُ لَهُ مِنْهَا إِلَّا عُشْرُهَا، تُسْعُهَا، ثُمُنُهَا، سُبُعُهَا، سُدُسُهَا، خُمُسُهَا، رُبُعُهَا، ثُلُثُهَا نِصْفُهَا».

[حسن] - [رواه أحمد] - [مسند أحمد: 18894]
المزيــد ...

അബ്ദുല്ലാഹിബ്നു അനമഃ നിവേദനം:
അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ പ്രവേശിക്കുകയും ലഘുവായി ഒരു നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ ലഘുവായാണല്ലോ നിസ്കരിച്ചത്?" അദ്ദേഹം ചോദിച്ചു: "ഞാൻ അതിൻ്റെ പരിധികളിൽ വല്ലതും കുറവ് വരുത്തിയതായി നീ കണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "പിശാചിൻ്റെ തടസ്സപ്പെടുത്തലുകൾ വരുന്നതിന് മുമ്പ് നിസ്കരിച്ച് തീർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൽ നിന്ന് അതിൻ്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല.'"

[ഹസൻ] - [അഹ്മദ് ഉദ്ധരിച്ചത്] - [مسند أحمد - 18894]

വിശദീകരണം

അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُمَا- മസ്ജിദിൽ പ്രവേശിച്ച ശേഷം ഒരു സുന്നത്ത് നിസ്കാരം നിർവ്വഹിച്ചു. അതൊരു ലഘുവായ നിസ്കാരമായിരുന്നു. അദ്ദേഹം മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അബ്ദുല്ലാഹിബ്നു അനമഃ ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ താങ്കളുടെ നിസ്കാരം ലഘൂകരിക്കുന്നത് ഞാൻ കണ്ടല്ലോ!" അമ്മാർ പറഞ്ഞു: "അതിൻ്റെ റുക്നുകളിലോ (അവിഭാജ്യ ഘടകങ്ങൾ), വാജിബുകളിലോ (നിർബന്ധ കാര്യങ്ങൾ), നിബന്ധനകളിലോ ഞാൻ വല്ല കുറവും വരുത്തിയത് നീ കണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ അമ്മാർ (رضي الله عنه) പറഞ്ഞു: "പിശാച് എൻ്റെ ശ്രദ്ധ തിരിക്കുന്നതിന് മുമ്പായി നിസ്കാരം നിർവ്വഹിച്ചു തീർക്കുന്നതിന് വേണ്ടിയാണ് ഞാൻ അത് ലഘൂകരിച്ചത്." അദ്ദേഹം പറഞ്ഞു: 'നബി -ﷺ- ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൻ്റെ പ്രതിഫലത്തിൽ നിന്ന് പത്തിലൊന്നോ, അല്ലെങ്കിൽ ഒമ്പതിലൊന്നോ, അല്ലെങ്കിൽ എട്ടിലൊന്നോ, അല്ലെങ്കിൽ ഏഴിലൊന്നോ, അല്ലെങ്കിൽ ആറിലൊന്നോ, അല്ലെങ്കിൽ അഞ്ചിലൊന്നോ, അല്ലെങ്കിൽ നാലിലൊന്നോ, അല്ലെങ്കിൽ മൂന്നിലൊന്നോ, അല്ലെങ്കിൽ പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മുൻഗാമികൾ (സലഫുകൾ) പരസ്പരം ഗുണകാംക്ഷ കൈമാറുന്നതിൽ കാണിച്ചിരുന്ന അതീവ താല്പര്യം.
  2. ഒരു കാര്യം എതിർക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് ചോദിച്ച് ഉറപ്പുവരുത്തുക എന്നത് നാം പാലിച്ചിരിക്കേണ്ട മര്യാദയാണ്.
  3. സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുമ്പോൾ നബിയുടെ -ﷺ- ഹദീഥുകൾ കൊണ്ട് മാത്രം മറുപടി പറയുക എന്ന രീതിയാണ് സ്വഹാബികൾ സ്വീകരിച്ചിരുന്നത്.
  4. നിസ്കാരത്തിലെ ഭയഭക്തിയും (ഖുശൂഅ്) ഹൃദയസാന്നിദ്ധ്യവും കുറയുന്നതിനനുസരിച്ച് നിസ്കാരത്തിൻ്റെ പ്രതിഫലവും കുറയും.
  5. നിസ്കാരത്തിൽ ഭയഭക്തി കാത്തുസൂക്ഷിക്കാനും അല്ലാഹുവിനോടുള്ള സംസാരത്തിലാണ് താനുള്ളതെന്ന ബോധ്യം നിലനിർത്താനുമുള്ള ശക്തമായ പ്രോത്സാഹനവും പ്രേരണയും ഈ ഹദീഥിലുണ്ട്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി കൂടുതൽ (21)
കൂടുതൽ