عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُما أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَفَاتِحُ الغَيْبِ خَمْسٌ، {إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنْزِلُ الغَيْثَ وَيَعْلَمُ مَا فِي الأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ}».
[صحيح] - [رواه البخاري] - [صحيح البخاري: 4627]
المزيــد ...
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു: "തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു; ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്നത് ഒരാളും അറിയുന്നില്ല. ഏത് നാട്ടിൽ വെച്ചാണ് താൻ മരിക്കുക എന്നതും ഒരാളും അറിയുന്നില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ലുഖ്മാൻ: 34)
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 4627]
അദൃശ്യകാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അദൃശ്യജ്ഞാനത്തിന്റെ താക്കോലുകളും ഖജനാവുകളും അഞ്ച് കാര്യങ്ങളാണെന്ന് നബി (ﷺ) അറിയിച്ചു: ഒന്നാമത്തേത്: അന്ത്യസമയം എപ്പോഴാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് പരലോകവുമായി ബന്ധപ്പെട്ട അറിവുകളെ സൂചിപ്പിക്കുന്നു. കാരണം അന്ത്യനാളാണ് അതിന്റെ തുടക്കം. ഏറ്റവും അടുത്ത കാര്യം (അന്ത്യനാൾ) എപ്പോഴാണെന്ന അറിവില്ലെങ്കിൽ, അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഉണ്ടാവില്ലല്ലോ. രണ്ടാമത്തേത്: മഴ എപ്പോൾ വർഷിക്കുമെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് ഉപരിലോകത്തെ (ആകാശലോകത്തെ) കാര്യങ്ങളെ സൂചിപ്പിക്കുന്നു. മഴ പെയ്യുന്നതിന് സാധാരണയായി ചില കാരണങ്ങളും ലക്ഷണങ്ങളും ഉണ്ട് എന്നതും അതിൻ്റെ അടിസ്ഥാനത്തിൽ മഴ പ്രതീക്ഷിക്കാൻ സാധിക്കുമെന്നതെല്ലാം ശരിയാണ്; എന്നാൽ അത് ഇന്ന സമയത്ത് പെയ്യുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാൻ പടപ്പുകൾക്ക് കഴിയില്ല. മൂന്നാമത്തേത്: ഗർഭാശയങ്ങളി ലുള്ളതിനെ കുറിച്ചുള്ള അറിവ്. അത് ആണാണോ പെണ്ണാണോ, കറുത്തതാണോ വെളുത്തതാണോ, പൂർണ്ണമാണോ അപൂർണ്ണമാണോ, വിജയിയാണോ പരാജിതനാണോ തുടങ്ങിയ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഗർഭാശയത്തെ പ്രത്യേകം എടുത്തുപറയാൻ കാരണം, സാധാരണഗതിയിൽ ആളുകൾക്ക് എന്താണെന്ന് അറിയാൻ കൂടുതൽ സാധ്യതയുള്ള വിഷയങ്ങളിൽ പെട്ടതാണത്. എന്നിട്ടും അതിന്റെ യഥാർത്ഥ അവസ്ഥ ആർക്കും പൂർണ്ണമായി അറിയില്ലെങ്കിൽ, മറ്റുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ പ്രയാസകരമായിരിക്കും. നാലാമത്തേത്: നാളെ എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് വ്യത്യസ്ത കാലങ്ങളെയും അതിലുണ്ടാകുന്ന സംഭവങ്ങളെയും സൂചിപ്പിക്കുന്നു. "നാളെ" എന്ന് പ്രത്യേകം പറയാൻ കാരണം, വരാനിരിക്കുന്ന സമയങ്ങളിൽ നമുക്ക് ഏറ്റവും അടുത്തത് നാളെയാണ് എന്നത് കൊണ്ടാണ്. ലക്ഷണങ്ങളും മറ്റുമെല്ലാം ഉണ്ടായിട്ടും തൊട്ടടുത്ത ദിവസമായ നാളെ എന്ത് സംഭവിക്കുമെന്ന് സൃഷ്ടികൾക്ക് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിലും അകലെയുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ അസാധ്യമാണ്. അഞ്ചാമത്തേത്: താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്ന് ഒരാൾക്കും അറിയുകയില്ല. ഇത് ഭൂമിലോകത്തുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു. മിക്ക ആളുകളും തങ്ങളുടെ സ്വന്തം നാട്ടിൽ തന്നെയാണ് മരിക്കാറുള്ളതെങ്കിലും,അത് പോലും അവന് ഉറപ്പുള്ള കാര്യമല്ല. ഇനി സ്വന്തം നാട്ടിൽ മരിച്ചാൽ പോലും, ഏത് സ്ഥലത്താണ് തന്നെ മറമാടുക എന്നത് ഒരുപക്ഷേ അവനറിയില്ല; തന്റെ പൂർവികരുടെ ഖബർസ്ഥാൻ അവിടെ ഉണ്ടെങ്കിൽ പോലും. ആയത്തിൻ്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞു: "തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." - അവൻ പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങളെയും, രഹസ്യങ്ങളെയും ഒളിഞ്ഞിരിക്കുന്നവയെയും എല്ലാം അറിയുന്നവനാണ്. ഈ ആയത്ത് എല്ലാത്തരം അദൃശ്യജ്ഞാനങ്ങളെയും ഉൾക്കൊള്ളുകയും, (അദൃശ്യജ്ഞാനം അറിയാമെന്ന) തെറ്റായ എല്ലാ അവകാശവാദങ്ങളെയും തകർത്തെറിയുകയും ചെയ്യുന്നു.