عَنِ النُّعْمَانِ بْنِ بَشِيرٍ رَضيَ اللهُ عنهُما قَالَ:
كُنْتُ عِنْدَ مِنْبَرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ رَجُلٌ: مَا أُبَالِي أَلَّا أَعْمَلَ عَمَلًا بَعْدَ الإِسْلَامِ إِلَّا أَنْ أُسْقِيَ الحَاجَّ، وَقَالَ آخَرُ: مَا أُبَالِي أَلَّا أَعْمَلَ عَمَلًا بَعْدَ الإِسْلَامِ إِلَّا أَنْ أَعْمُرَ المَسْجِدَ الحَرَامَ، وَقَالَ آخَرُ: الجِهَادُ فِي سَبِيلِ اللهِ أَفْضَلُ مِمَّا قُلْتُمْ، فَزَجَرَهُمْ عُمَرُ، وَقَالَ: لَا تَرْفَعُوا أَصْوَاتَكُمْ عِنْدَ مِنْبَرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ يَوْمُ الجُمُعَةِ، وَلَكِنْ إِذَا صَلَّيْتُ الجُمُعَةَ دَخَلْتُ فَاسْتَفْتَيْتُهُ فِيمَا اخْتَلَفْتُمْ فِيهِ، فَأَنْزَلَ اللهُ عَزَّ وَجَلَّ: {أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللهِ وَالْيَوْمِ الْآخِرِ} [التوبة: 19] الآيَةَ إِلَى آخِرِهَا.

[صحيح] - [رواه مسلم] - [صحيح مسلم: 1879]
المزيــد ...

നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
ഞാൻ നബി -ﷺ- യുടെ മിമ്പറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, തീർത്ഥാടകർക്ക് കുടിനീര് നൽകുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." വേറൊരാൾ പറഞ്ഞു: "നിങ്ങൾ ഈ പറഞ്ഞതിനേക്കാളെല്ലാം ശ്രേഷ്ഠം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: "നബി -ﷺ- യുടെ മിമ്പറിനടുത്ത് വെച്ച് നിങ്ങൾ ശബ്ദമുയർത്തരുത് -അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു-. എന്നാൽ, ജുമുഅ നിസ്കാരം കഴിഞ്ഞാൽ, നബി -ﷺ- യുടെ അടുത്ത് ചെന്ന് നിങ്ങൾ തർക്കിച്ച വിഷയത്തെക്കുറിച്ച് ഞാൻ വിധി ചോദിക്കാം." അങ്ങനെ (അദ്ദേഹം ചോദിച്ചപ്പോൾ) അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "ഹാജിമാർക്ക് കുടിനീര് നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബ: 19)

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1879]

വിശദീകരണം

നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: അദ്ദേഹം നബിയുടെ -ﷺ- മിമ്പറിന് അരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ഞാൻ മുസ്‌ലിമായതിന് ശേഷം, ഹജ്ജിന് വന്നെത്തുന്ന തീർത്ഥാടകർക്ക് വെള്ളം കൊടുക്കുന്ന പുണ്യകർമ്മമല്ലാതെ മറ്റൊന്നും ചെയ്തില്ലെങ്കിലും എനിക്കതിൽ ഒരു ഖേദവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഞാൻ മുസ്‌ലിമായതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു കർമ്മവും ചെയ്തില്ലെങ്കിലും എനിക്കതിൽ ഖേദമില്ല." അപ്പോൾ മൂന്നാമതൊരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് (സായുധ പോരാട്ടം) നിങ്ങൾ രണ്ടുപേരും പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമാണ്." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മിമ്പറിന് അരികിൽ വെച്ച് ശബ്ദമുയർത്തരുതെന്ന് അവരെ വിലക്കി. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു; അതിനാൽ അദ്ദേഹം പറഞ്ഞു: "ഞാൻ ജുമുഅ നിസ്കരിച്ചുകഴിഞ്ഞാൽ, നിങ്ങൾ തർക്കിച്ച വിഷയത്തിൽ നബി -ﷺ- യോട് വിധി ചോദിക്കാം." അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു:
"തീര്‍ത്ഥാടകന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബഃ: 19)

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. കർമ്മങ്ങളുടെ പ്രതിഫലത്തിൻ്റെ കാര്യത്തിൽ അവർക്കിടയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
  2. കർമ്മങ്ങളുടെ ശ്രേഷ്ഠത നിർണ്ണയിക്കുന്നത് അല്ലാഹുവിൻ്റെ ദീനിലെ തെളിവുകൾക്കനുസരിച്ചാണ്. ജനങ്ങളുടെ യുക്തിക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചല്ല അവ നിശ്ചയിക്കേണ്ടത്.
  3. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് എത്ര വലിയ പദവിയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.
  4. ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "വെള്ളിയാഴ്ചയായാലും അല്ലെങ്കിലും മസ്ജിദുകളിൽ വെച്ച് ശബ്ദമുയർത്തുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. നിസ്കാരത്തിനായി ജനങ്ങൾ ഒരുമിച്ചുകൂടുമ്പോൾ അറിവ് ചർച്ച ചെയ്യാനാണെങ്കിൽ പോലും ശബ്ദമുയർത്തരുത്. കാരണം അത് നിസ്കരിക്കുന്നവർക്കും ദിക്റിൽ മുഴുകി ഇരിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ