عَنْ عَائِشَةَ أُمِّ المُؤْمِنين رَضيَ اللهُ عنها قَالَتْ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْتَفْتِحُ الصَّلَاةَ بِالتَّكْبِيرِ، وَالقِرَاءَةِ، بِـ الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَكَانَ إِذَا رَكَعَ لَمْ يُشْخِصْ رَأْسَهُ وَلَمْ يُصَوِّبْهُ، وَلَكِنْ بَيْنَ ذَلِكَ، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ حَتَّى يَسْتَوِيَ قَائِمًا، وَكَانَ إِذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ لَمْ يَسْجُدْ حَتَّى يَسْتَوِيَ جَالِسًا، وَكَانَ يَقُولُ فِي كُلِّ رَكْعَتَيْنِ التَّحِيَّةَ، وَكَانَ يَفْرِشُ رِجْلَهُ اليُسْرَى وَيَنْصِبُ رِجْلَهُ اليُمْنَى، وَكَانَ يَنْهَى عَنْ عُقْبَةِ الشَّيْطَانِ، وَيَنْهَى أَنْ يَفْتَرِشَ الرَّجُلُ ذِرَاعَيْهِ افْتِرَاشَ السَّبُعِ، وَكَانَ يَخْتِمُ الصَّلَاةَ بِالتَّسْلِيمِ.
[صحيح] - [رواه مسلم] - [صحيح مسلم: 498]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
നബി (ﷺ) തക്ബീർ ചൊല്ലിക്കൊണ്ടായിരുന്നു നിസ്കാരം ആരംഭിച്ചിരുന്നത്. 'അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് (നിസ്കാരത്തിലെ) ഖുർആൻ പാരായണം ആരംഭിച്ചിരുന്നത്. അവിടുന്ന് റുകൂഇലേക്ക് പോകുമ്പോൾ തല ഉയർത്തിപ്പിടിക്കുകയോ, അടിയിലേക്ക് താഴ്ത്തുകയോ ചെയ്യുമായിരുന്നില്ല; മറിച്ച് അതിന് രണ്ടിനുമിടയിലുള്ള നിലയിലായിരുന്നു അവിടുന്നുണ്ടായിരുന്നത്. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ നേരെ നിന്നതിന് ശേഷമല്ലാതെ സുജൂദ് ചെയ്യുമായിരുന്നില്ല. സുജൂദിൽ നിന്ന് തല ഉയർത്തിയാൽ നേരെ ഇരുന്നതിന് ശേഷമല്ലാതെ അടുത്ത സുജൂദ് ചെയ്യുമായിരുന്നില്ല. എല്ലാ രണ്ട് റക്അത്തിലും അവിടുന്ന് അത്തഹിയ്യാത്ത് ഓതുമായിരുന്നു. അവിടുന്ന് ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. 'പിശാചിൻ്റെ ഇരുത്തം' അവിടുന്ന് വിലക്കിയിരുന്നു, അതുപോലെ വന്യമൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ നിസ്കരിക്കുന്നവൻ തൻ്റെ മുഴംകൈ വിരിച്ചു വെക്കുന്നതും അവിടുന്ന് വിലക്കുമായിരുന്നു. സലാം ചൊല്ലിക്കൊണ്ടായിരുന്നു അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 498]
മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) നബിയുടെ (ﷺ) നിസ്കാരത്തെക്കുറിച്ചാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. നബി (ﷺ) തക്ബീറത്തുൽ ഇഹ്റാം ചൊല്ലിക്കൊണ്ട് -"അല്ലാഹു അക്ബർ" എന്ന് പറഞ്ഞു കൊണ്ട്- നിസ്കാരം തുടങ്ങുമായിരുന്നു, ഖുർആൻ പാരായണം സൂറത്തുൽ ഫാത്തിഹ കൊണ്ട് -"അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ" എന്ന് ഓതിക്കൊണ്ടും- തുടങ്ങുമായിരുന്നു. അവിടുന്ന് നിസ്കാരത്തിലെ നിറുത്തത്തിനുശേഷം റുകൂഇലേക്ക് പോയാൽ, തല ഉയർത്തി പിടിക്കുകയോ താഴ്ത്തിപ്പിടിക്കുകയോ ചെയ്യാതെ നേരെ, നിവർന്ന നിലയിലാക്കുമായിരുന്നു. റുകൂഇൽ നിന്ന് തല ഉയർത്തിയാൽ സുജൂദ് ചെയ്യുന്നതിന് മുമ്പ് നിവർന്നു നിൽക്കുമായിരുന്നു. ആദ്യ സുജൂദിൽ നിന്ന് തല ഉയർത്തിയാൽ, രണ്ടാമത്തെ സുജൂദ് ചെയ്യുന്നതിന് മുമ്പ് അടങ്ങിയിരിക്കുമായിരുന്നു. അവിടുന്ന് എല്ലാ രണ്ട് റക്അത്തിലും തശ്ഹ്ഹുദിനായി ഇരിക്കുകയും, "അത്തഹിയ്യാത്തു ലില്ലാഹി വസ്വലവാത്തു വത്വയ്യിബാത്തു..." എന്ന് തുടങ്ങുന്ന തശഹ്ഹുദിലെ പ്രാർത്ഥന ചൊല്ലുകയും ചെയ്യുമായിരുന്നു. രണ്ട് സുജൂദുകൾക്കിടയിലോ തശഹുദിനോ ഇരിക്കുമ്പോൾ ഇടത് കാൽ വിരിച്ച് അതിന്മേൽ ഇരിക്കുകയും വലത് കാൽ നാട്ടിവെക്കുകയും ചെയ്യുമായിരുന്നു. നിസ്കരിക്കുന്നവൻ പിശാചിൻ്റെ ഇരുത്തത്തിന് സമാനമായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിരുന്നു. അതായത്, പാദങ്ങൾ നിലത്ത് വിരിച്ച ശേഷം മടമ്പുകൾക്ക് മേലായി ഇരിക്കുന്നത് അവിടുന്ന് വിലക്കിയിട്ടുണ്ട്. അതല്ലെങ്കിൽ, പൃഷ്ഠം നിലത്തു വെച്ചു കൊണ്ട്, കാലുകൾ നാട്ടിവെക്കുകയും കൈകൾ നായയെപ്പോലെ നിലത്ത് വെച്ച് ഇരിക്കുകയും ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. അതുപോലെ, മൃഗങ്ങൾ കൈകൾ വിരിക്കുന്നതുപോലെ കൈത്തണ്ടകൾ നിലത്ത് വിരിച്ച വിധത്തിൽ സുജൂദ് ചെയ്യുന്നതും അവിടുന്ന് വിലക്കിയിട്ടുണ്ട്. സലാം ചൊല്ലിക്കൊണ്ടാണ് അവിടുന്ന് നിസ്കാരം അവസാനിപ്പിച്ചിരുന്നത്: വലതുവശത്തേക്ക് ഒരു തവണയും ഇടതുവശത്തേക്ക് ഒരു തവണയും "അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്" എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുന്ന് സലാം വീട്ടിയിരുന്നത്.