عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ لِبِلاَلٍ عِنْدَ صَلاَةِ الفَجْرِ:
«يَا بِلاَلُ، حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَيَّ فِي الجَنَّةِ» قَالَ: مَا عَمِلْتُ عَمَلًا أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طَهُورًا، فِي سَاعَةِ لَيْلٍ أَوْ نَهَارٍ، إِلَّا صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ.

[صحيح] - [متفق عليه] - [صحيح البخاري: 1149]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- സുബ്ഹ് നിസ്കാര സമയത്ത് ബിലാലിനോട് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
"ഹേ ബിലാൽ, ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു." അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1149]

വിശദീകരണം

നബി (ﷺ) കണ്ട സ്വപ്നങ്ങളിലൊന്നിൽ അവിടുന്ന് സ്വർഗം കണ്ടു; ശേഷം ബിലാൽ ബിൻ റബാഹിനോട് (رضي الله عنه) അവിടുന്ന് ചോദിച്ചു: "ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച ഐച്ഛികമായ കർമ്മങ്ങളിൽ (സുന്നത്തുകളിൽ) ഏറ്റവും കൂടുതൽ പ്രതിഫലം നൽകപ്പെടുമെന്ന് താങ്കൾക്ക് പ്രതീക്ഷയുള്ളത് ഏത് പ്രവർത്തനമാണ്?! കാരണം സ്വർഗ്ഗത്തിൽ താങ്കളുടെ ചെരിപ്പിന്റെ നേരിയ ശബ്ദം എന്റെ മുൻപിൽ ഞാൻ കേട്ടു." ബിലാൽ (رضي الله عنه) പറഞ്ഞു: "രാവോ പകലോ ഏത് സമയത്ത് എനിക്ക് വുദൂഅ് മുറിഞ്ഞാലും, അപ്പോൾ തന്നെ ഞാൻ വുദൂഅ് എടുക്കുകയും, ആ വുദൂഇലായി കൊണ്ട് എന്റെ റബ്ബിന് വേണ്ടി എനിക്ക് കഴിയുന്നത്ര (ഐച്ഛികമായ) നിസ്കാരങ്ങൾ ഞാൻ നിർവഹിക്കുകയും ചെയ്യാറുണ്ട്. ഇതിനേക്കാൾ പ്രതീക്ഷ നൽകുന്ന മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ബിലാൽ -رَضِيَ اللَّهُ عَنْهُ- തനിക്ക് ഏറ്റവും പ്രതീക്ഷയുള്ള നന്മയായി എടുത്തു പറഞ്ഞ ആ കർമ്മത്തിന്റെ ശ്രേഷ്ഠത. എപ്പോഴൊക്കെ വുദൂഅ് എടുക്കുന്നുവോ അപ്പോഴെല്ലാം നിസ്കരിക്കുക എന്നതാണത്. ഇക്കാര്യം സ്വർഗ്ഗപ്രവേശനത്തിന് കാരണമാകുന്ന നന്മയും, അല്ലാഹുവിങ്കൽ വലിയ പ്രതിഫലം പ്രതീക്ഷിക്കാവുന്ന കർമ്മവുമാണ്.
  2. ഓരോ വുദൂഇന് ശേഷവും (സുന്നത്ത്) നിസ്കരിക്കുന്നത് പുണ്യകരമാണ്.
  3. മറ്റുള്ളവർക്ക് നേതൃത്വം നൽകുന്നവരും അധ്യാപകരും തങ്ങളുടെ ശിഷ്യരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയണം. നല്ല കാര്യമാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ അതിൽ ഉറച്ചുനിൽക്കാൻ അവർക്ക് പ്രോത്സാഹനം നൽകുന്നതിനും, അല്ലെങ്കിൽ അതിൽ നിന്ന് അവരെ വിലക്കാനും വേണ്ടിയാണത്.
  4. ബിലാൽ -رَضِيَ اللَّهُ عَنْهُ- സ്വർഗ്ഗാവകാശികളിൽ പെട്ടയാളാണെന്ന നബിയുടെ -ﷺ- സാക്ഷ്യം.
  5. ഈ ചോദ്യം സുബ്ഹ് നിസ്കാര സമയത്തായിരുന്നു. ബിലാലിനെ (رضي الله عنه) സ്വർഗത്തിൽ കണ്ടു എന്നത് അവിടുത്തെ സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു എന്നതിനുള്ള സൂചന അതിലുണ്ട്. നബിമാരുടെ സ്വപ്നങ്ങൾ സത്യവും യാഥാർത്ഥ്യവും മാത്രമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ