عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ قَالَ:
حَدَّثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ الصَّادِقُ المَصْدُوقُ: «إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ المَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَوْ سَعِيدٍ؛ فَوَالَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا، وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ فَيَدْخُلُهَا».
[صحيح] - [رواه البخاري ومسلم] - [الأربعون النووية: 4]
المزيــد ...
അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (رضي الله عنه) പറഞ്ഞു:
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിശ്ചയം, നിങ്ങളിലൊരാളുടെ സൃഷ്ടിപ്പ് തന്റെ മാതാവിന്റെ വയറ്റിൽ നാൽപ്പത് ദിവസത്തിലാണ് ഒരുമിച്ച് കൂട്ടപ്പെടുന്നത്. പിന്നീട് അതുപോലെയുള്ള (നാൽപത് ദിവസത്തേക്ക്) ഒരു രക്തക്കട്ടയായും, പിന്നീട് അതുപോലെയുള്ള (നാൽപത് ദിവസത്തേക്ക്) ഒരു മാംസപിണ്ഡമായും മാറുന്നു. പിന്നീട് ഒരു മലക്ക് അവന്റെ അടുത്തേക്ക് നിയോഗിക്കപ്പെടുകയും, അതിലേക്ക് ആത്മാവിനെ ഊതുകയും ചെയ്യുന്നതാണ്.
മലക്കിനോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെടുന്നതാണ്: അവന്റെ ഉപജീവനം, അവന്റെ ആയുസ്സ്, അവന്റെ കർമ്മം, അവൻ നിർഭാഗ്യവാനോ സൗഭാഗ്യവാനോ എന്നത്.
ഏകആരാധ്യനായ അല്ലാഹു തന്നെ സത്യം! നിങ്ങളിൽ ചിലർ സ്വർഗ്ഗക്കാരുടെ കർമ്മം ചെയ്യും; അങ്ങനെ അവനും സ്വർഗ്ഗത്തിനുമിടയിൽ ഒരു മുഴം ദൂരം മാത്രമേ ബാക്കിയുണ്ടാകുന്ന വേളയിൽ അവൻ്റെ രേഖ അവനെ അതിജയിക്കുകയും, അവൻ നരകക്കാരുടെ കർമ്മം ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമ്മം ചെയ്യും; അങ്ങനെ അവനും നരകത്തിനുമിടയിൽ ഒരു മുഴം ദൂരം മാത്രമേ ബാക്കിയുണ്ടാവുന്ന വേളയിൽ അവൻ്റെ രേഖ അവനെ അതിജയിക്കുകയും, അവൻ സ്വർഗ്ഗക്കാരുടെ കർമ്മം ചെയ്യുകയും അതിൽ പ്രവേശിക്കുകയും ചെയ്യും."
[സ്വഹീഹ്] - [رواه البخاري ومسلم] - [الأربعون النووية - 4]
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഞങ്ങളെ അറിയിച്ചിരിക്കുന്നു. അവിടുന്ന് തൻ്റെ വാക്കുകളിലെല്ലാം സത്യം മാത്രം പറഞ്ഞവരാണ്; അല്ലാഹു അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ സൃഷ്ടിപ്പ് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്; അതായത് ഒരു പുരുഷൻ തൻ്റെ ഭാര്യയുമായി ഇണചേർന്നാൽ അയാളുടെ ചിതറിയ ഇന്ദ്രിയത്തുള്ളികൾ അവൻ്റെ ഇണയുടെ വയറ്റിൽ ഒരുമിച്ചു കൂട്ടപ്പെടുകയും, അതൊരു ബീജമായി മാറുകയും ചെയ്യുന്നതാണ്. പിന്നീട് അതൊരു 'അലഖ'യായി തീരും; കട്ടിയുള്ള ഒഴുകാത്ത രക്തക്കട്ടയാണത്. നാൽപ്പത് മുതൽ എൺപത് വരെയുള്ള ദിവസങ്ങളിലാണ് ഈ അവസ്ഥ. പിന്നീട് അതൊരു മുദ്ഗയാകും; മനുഷ്യർ വായിലിട്ടു ചവക്കുന്ന ഒരു ഇറച്ചിക്കഷ്ണത്തോളം വലുപ്പമുള്ളതാണത്. എൺപത് മുതൽ നൂറ്റിഇരുപത് ദിവസങ്ങളിലാണ് ഇത് നടക്കുക. ശേഷം അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും; നൂറ്റിഇരുപത് ദിവസങ്ങൾക്ക് ശേഷം മലക്ക് ആ ഗർഭസ്ഥശിശുവിൽ ആത്‌മാവിനെ ഊതുന്നതാണ്. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൂടി ആ മലക്കിനോട് കൽപ്പിക്കപ്പെടും. ഒന്നാമത്തെ കാര്യം അവൻ്റെ ഉപജീവനമാണ്. തൻ്റെ ആയുശ്കാലത്തിൽ അവന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ കണക്കാണത്. രണ്ടാമത്തേത് അവൻ്റെ ആയുസ്സാണ്; ഇഹലോകത്ത് അവൻ എത്ര കാലം ബാക്കിയുണ്ടാകുമെന്ന കണക്കാണത്. മൂന്നാമത്തെ കാര്യം അവൻ്റെ പ്രവർത്തനങ്ങൾ; എന്താണ് അവൻ്റെ പ്രവർത്തനങ്ങൾ എന്ന് രേഖപ്പെടുത്തപ്പെടും. അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്തുന്നതാണ്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് പറയുന്നു: ഒരാൾ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, ജനങ്ങൾക്ക് പ്രത്യക്ഷമായി കാണുമ്പോൾ നന്മകൾ ചെയ്യുന്ന ഒരാളായിരിക്കുകയും ചെയ്യും. അങ്ങനെ അവൻ ഈ നിലയിൽ തുടരുകയും, അവസാനം സ്വർഗത്തിനും അവനും ഇടയിൽ ഒരു ചാൺ മാത്രം ദൂരമേ ബാക്കിയുള്ളൂ എന്ന സ്ഥിതിയെത്തുകയും ചെയ്യും. അപ്പോൾ അവൻ്റെ വിധിരേഖപ്പെടുത്തിയ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ നരകക്കാരുടെ പ്രവർത്തനം ചെയ്തു കൊണ്ട് അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. കാരണം ഒരു മനുഷ്യൻ തൻ്റെ പ്രവർത്തനത്തിൽ മാറ്റം വരുത്താതെ ഉറച്ചു നിലകൊള്ളണമെന്നത് പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ പെട്ടതാണ്. എന്നാൽ ജനങ്ങളിൽ പെട്ട മറ്റൊരാൾ നരകവാസികളുടെ പ്രവർത്തനങ്ങളാണ് ചെയ്യുക; അവസാനം അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം വഴിദൂരമുണ്ടാകുമ്പോൾ അവൻ്റെ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ അവൻ സ്വർഗവാസികളുടെ പ്രവർത്തനം ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും.