عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا مِنَ الأَنْبِيَاءِ نَبِيٌّ إِلَّا أُعْطِيَ مَا مِثْلهُ آمَنَ عَلَيْهِ البَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَيَّ، فَأَرْجُو أَنْ أَكُونَ أَكْثَرَهُمْ تَابِعًا يَوْمَ القِيَامَةِ».

[صحيح] - [متفق عليه] - [صحيح البخاري: 4981]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മനുഷ്യർ വിശ്വസിക്കാൻ തക്കവണ്ണമുള്ള ഒരു ദൃഷ്ടാന്തം നൽകപ്പെടാത്ത ഒരു നബിയുമില്ല. എനിക്ക് നൽകപ്പെട്ടത് അല്ലാഹു എനിക്ക് നൽകിയ സന്ദേശമാണ്. അതുകൊണ്ട് ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4981]

വിശദീകരണം

എല്ലാ നബിമാർക്കും അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങൾ കൊണ്ട് പിന്തുണ നൽകിയിട്ടുണ്ടെന്നും, അവർ അല്ലാഹുവിൽ നിന്നുള്ള യഥാർത്ഥ ദൂതരാണെന്നതിനുള്ള തെളിവാകുന്ന ദൃഷ്ടാന്തങ്ങൾ (മുഅ്ജിസത്തുകൾ) അവർക്ക് നൽകിയിട്ടുണ്ടെന്നും നബി (ﷺ) അറിയിക്കുന്നു. ആ ദൃഷ്ടാന്തങ്ങൾ കാണുന്നവർക്ക് നബിമാരുടെ സത്യസന്ധത ബോധ്യപ്പെടാനും അവരിൽ വിശ്വസിക്കാനും ഈ ദൃഷ്ടാന്തങ്ങൾ കാരണമാകുന്നതാണ്. ആർക്കും നിഷേധിക്കാൻ കഴിയാത്ത വിധം വ്യക്തമായ വെല്ലുവിളിയോടെയായിരിക്കും ഇത്തരം ദൃഷ്ടാന്തങ്ങൾ അവതരിക്കുക. എന്നാൽ നിഷേധികളിൽ ചിലർ സത്യം ബോധ്യപ്പെട്ടതിന് ശേഷവും അതിനെ തള്ളിക്കളയുകയും ധിക്കാരം പ്രകടിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ നബിക്ക് (ﷺ) നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തവും മുഅ്ജിസത്തും അല്ലാഹു അവിടുത്തേക്ക് നൽകിയ പരിശുദ്ധ ഖുർആൻ ആണ്. എക്കാലത്തും നിലനിൽക്കുന്ന വ്യക്തമായ അത്ഭുതമാണത്. വിശുദ്ധ ഖുർആനിലുള്ള പ്രയോജനങ്ങൾ അത്യധികമുണ്ട്. അതിൽ ഇസ്‌ലാമിലേക്കുള്ള ക്ഷണവും ഇസ്‌ലാം സത്യമാണെന്നതിനുള്ള തെളിവുകളും ഭാവി കാര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമെല്ലാം അടങ്ങിയിരിക്കുന്നു.നബിയുടെ (ﷺ) കാലത്തുള്ളവർക്കും, അല്ലാത്തവർക്കും, അന്ന് ജീവിച്ചിരുന്നവർക്കും, ഇനി വരാനിരിക്കുന്നവർക്കുമെല്ലാം ഖുർആൻ ആകുന്ന ദൃഷ്ടാന്തം കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നതാണ്. അതുകൊണ്ടാണ് "ഖിയാമത്ത് നാളിൽ ഏറ്റവും കൂടുതൽ അനുയായികൾ എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." എന്ന് അവിടുന്ന് പറഞ്ഞത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ നബിമാർക്ക് ദൃഷ്ടാന്തങ്ങൾ (മുഅ്ജിസത്തുകൾ) നൽകപ്പെട്ടിട്ടുണ്ട് എന്ന് ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഇത് മാനവരാശിയോട് അല്ലാഹു കനിഞ്ഞ കാരുണ്യത്തിൻ്റെയും ഔദാര്യത്തിൻ്റെയും അടയാളമാണ്.
  2. നബിയുടെ (ﷺ) മുഅ്ജിസത്തിൻ്റെ (ഖുർആൻ) മഹത്വവും പ്രാധാന്യവും.
  3. നബിയുടെ (ﷺ) ഉന്നതമായ സ്ഥാനവും മറ്റു നബിമാരെക്കാൾ അവിടുത്തേക്കുള്ള ശ്രേഷ്ഠതയും.
  4. ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "എനിക്ക് നൽകപ്പെട്ടത് വഹ്യ് മാത്രമാണ്" എന്ന് നബി (ﷺ) പറഞ്ഞതുകൊണ്ട് അവിടുത്തേക്ക് ഖുർആൻ മാത്രമേ ദൃഷ്ടാന്തമായി നൽകപ്പെട്ടിട്ടുള്ളൂ എന്ന് മനസ്സിലാക്കാവതല്ല. മുൻകഴിഞ്ഞ നബിമാർക്ക് നൽകപ്പെട്ടതുപോലെയുള്ള ഭൗതികമായ ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും അവിടുത്തേക്ക് നൽകപ്പെട്ടിട്ടില്ലെന്നും ഈ പറഞ്ഞതിന് അർത്ഥമില്ല. മറിച്ച്, അവിടുത്തേക്ക് മാത്രം പ്രത്യേകമായി നൽകപ്പെട്ട ഏറ്റവും മഹത്തായ മുഅ്ജിസത്ത് ഇതാണ് എന്നാണ് അവിടുത്തെ വാക്കിൻ്റെ ഉദ്ദേശ്യം."
  5. ഇമാം നവവി
  6. (رحمه الله) പറഞ്ഞു: "(ഏറ്റവും കൂടുതൽ അനുയായികൾ എനിക്കായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു)" എന്ന നബിയുടെ (ﷺ) വാക്ക് നുബുവ്വത്തിന്റെ അടയാളങ്ങളിൽ പെട്ട ഒരു തെളിവാണ്. മുസ്ലിംകൾ വളരെ കുറവായിരുന്ന സാഹചര്യത്തിലാണ് അവിടുന്ന് (ﷺ) ഇത് പറഞ്ഞത്. പിന്നീട് അല്ലാഹു മുസ്ലിംകൾക്ക് വിജയങ്ങൾ നൽകുകയും അവരിൽ അപാരമായ ബറക്കത്ത് ചൊരിയുകയും ചെയ്തു. അങ്ങനെ ഇന്ന് കാണുന്ന ഈ അവസ്ഥയിലേക്ക് മുസ്ലിംകളുടെ എണ്ണം വർദ്ധിച്ചു. അല്ലാഹുവിനാണ് സർവ്വസ്തുതിയും."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الهولندية الغوجاراتية الدرية المجرية الجورجية المقدونية الخميرية البنجابية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ