«سَيِّدُ الِاسْتِغْفَارِ أَنْ تَقُولَ: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ» قَالَ: «وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهُوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهُوَ مِنْ أَهْلِ الجَنَّةِ».
[صحيح] - [رواه البخاري]
المزيــد ...
ശദ്ദാദ് ബ്നു ഔസ് (റ) നിവേദനം: നബി (സ) പറഞ്ഞു:
"പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: "അല്ലാഹുവേ, നീയാണ് എൻറെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻറെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻറെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻറെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻറെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് പ്രാർത്ഥിക്കാൻ ധാരാളം പ്രാർത്ഥനകളുടെ രൂപങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായിട്ടുള്ളത് ഇപ്രകാരം പറയലാണ്: "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാർ (നിറവേറ്റാമെന്നുള്ള ഉറപ്പിലും) നിൻ്റെ വാഗ്ദാനത്തിൽ (പ്രതീക്ഷയർപ്പിച്ചു കൊണ്ടുമാണുള്ളത്). ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല." ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ആദ്യം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നു. അല്ലാഹുവാണ് തൻ്റെ സ്രഷ്ടാവ് എന്നും, അവൻ മാത്രമാണ് തൻ്റെ ആരാധ്യൻ എന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും അവൻ അംഗീകരിക്കുന്നു. അല്ലാഹു തന്നോട് കൽപ്പിച്ചിട്ടുള്ള വിശ്വാസം സ്വീകരിക്കാനും അവനെ അനുസരിക്കാനും തനിക്ക് സാധ്യമായ വിധത്തിൽ അല്ലാഹുവിനോട് അവൻ അല്ലാഹുവിനോട് കരാർ ചെയ്യുന്നു. കാരണം മനുഷ്യൻ എത്രയെല്ലാം ആരാധനകൾ നിർവ്വഹിച്ചാലും അല്ലാഹു കൽപ്പിച്ചതെല്ലാം മുഴുവൻ പ്രവർത്തിക്കാനും, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അവനോട് നന്ദി കാണിക്കാനും അവന് സാധിക്കുകയില്ല. അതിനാൽ താൻ അല്ലാഹുവിലേക്ക് അഭയം തേടുന്നുവെന്നും, അവനെ മുറുകെ പിടിക്കുന്നുവെന്നും, താൻ സ്വന്തത്തോട് ചെയ്തുവെച്ച തിന്മകളിൽ നിന്നും അവയുടെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നുവെന്നും ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ഏറ്റുപറയുന്നു. അല്ലാഹു തനിക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഈ പ്രാർത്ഥനയിലൂടെ അവൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. അതോടൊപ്പം തൻ്റെ പക്കൽ നിന്ന് തെറ്റുകളും തിന്മകളും സംഭവിക്കുന്നതും അവൻ അല്ലാഹുവിനോട് ഏറ്റുപറയുന്നു. ഈ രൂപത്തിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിയതിന് ശേഷം തൻ്റെ പാപങ്ങൾ പൊറുത്തു തരാനും, അവ മറച്ചു പിടിക്കാനും, അവയുടെ ഉപദ്രവങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാനും, അവ പൊറുത്തു തരാനും തന്നോട് കാരുണ്യം കാണിക്കാനും ഔദാര്യം ചൊരിയാനും അല്ലാഹുവിനോട് അവൻ തേടുകയും ചെയ്യുന്നു. കാരണം തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല തന്നെ. ശേഷം 'ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണെന്നും നബി (സ) അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന ദൃഢബോധ്യത്തോടെയും ഹൃദയസാന്നിദ്ധ്യത്തോടെയും അർത്ഥം അറിഞ്ഞു കൊണ്ടും വിശ്വാസത്തോടെയും അവൻ്റെ പകലിൽ -സൂര്യൻ ഉദിച്ചതിനും അത് മദ്ധ്യാഹ്നത്തിൽ നിന്ന് നീങ്ങുന്നതിനും ഇടയിൽ- ചൊല്ലുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി (സ) അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന രാത്രിയിൽ -സൂര്യൻ അസ്തമിച്ചത് മുതൽ പുലരി ഉദിക്കുന്നതിന് ഇടയിൽ- ചൊല്ലുകയും, നേരം പുലരുന്നതിന് മുൻപ് മരിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി (സ) അറിയിച്ചു.